ADVERTISEMENT

പാലക്കാട് ∙ സിപിഎമ്മിനു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേഡർമാരുള്ള പാലക്കാട് ജില്ലയിൽ ഭൂരിഭാഗം ത്രിതല പഞ്ചായത്തിലും നഗരസഭകളിലും ഭരിക്കാനുള്ള ഭൂരിപക്ഷം നേടി എൽഡിഎഫ് യാത്ര. മുഴുവൻ ഫലവും പുറത്തുവന്നപ്പേ‍ാൾ യുഡിഎഫിന്റെ പരമ്പരാഗത കേ‍ാട്ടകൾ ഉൾപ്പെടെ പലതും തകർന്നു. രാഷ്ട്രീയമായി യുഡിഎഫിന് തിരിച്ചടിയാണ് ജില്ലയിൽ നേരിട്ടത്.

നാല് പതിറ്റാണ്ട് മുൻപ് രാഷ്ട്രീയപാർട്ടി അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് ആരംഭിച്ചതു മുതൽ കേ‍ാൺഗ്രസിന്റെ കുത്തകയായിരുന്ന ചിറ്റൂർ–തത്തമംഗലം നഗരസഭയുടെ ഭരണം എൽഡിഎഫ് പിടിച്ചെടുത്തത് കനത്ത പ്രഹരമായി. കേ‍ാൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ നിലപാടും, സ്ഥാനാർഥി നിർണയത്തിലെ ആശയക്കുഴപ്പവും കെ‍ാണ്ടെത്തിച്ചത് ചിറ്റൂരിന്റെ നഷ്ടത്തിലാണ്. കെ.അച്യുതന്റെ നേതൃത്വത്തിൽ കേ‍ാൺഗ്രസ് കേ‍ാട്ടപേ‍ാലെനിന്ന ചിറ്റൂരിൽ സിപിഎം അട്ടിമറി വിജയം നേടി. അച്യുതന്റെ നേതൃത്വത്തിലായിരുന്നു കാലങ്ങളായി ഇവിടെ തിരഞ്ഞെടുപ്പ് നേരിട്ടിരുന്നത്. ഇത്തവണ ആരേ‍ാഗ്യപ്രശ്നങ്ങളാൽ അദ്ദേഹത്തിന് സജീവമാകാനായില്ല.

ജില്ലയിൽ ബിജെപിയും നേട്ടമുണ്ടാക്കി. പാലക്കാട് നഗരസഭാ ഭരണം മികച്ച ഭൂരിപക്ഷത്തിൽ നിലനിർ‍ത്തി. ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടെ മറ്റു തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം നേടാൻ കഴിഞ്ഞില്ലെങ്കിലും യുഡിഎഫിനെ പിന്നിലാക്കി പലയിടത്തും മുഖ്യപ്രതിപക്ഷമായി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരും പാലക്കാടും അട്ടിമറി വിജയം നേടിയ അതേ ആവേശത്തിൽ, തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിട്ട യുഡിഎഫിനു നഷ്ടത്തിന്റെ പട്ടികയാണു നിരത്താനുള്ളത്. ലോക്സഭയുടെ തകർച്ചയിൽനിന്നു കുതിച്ചു കയറാൻ എൽഡിഎഫിനായി. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകൾ, നഗരസഭകൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവയിലെല്ലാം ഇടതുപക്ഷം ബഹുദൂരം മുന്നിലെത്തി.

ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും കഴിഞ്ഞ തവണത്തെപേ‍ാലെ എൽഡിഎഫ് വിജയം നിലനിർത്തി. 30 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ 27 എണ്ണത്തിലും എൽഡിഎഫ് ജയിച്ചു. അതിൽ ഒരു സീറ്റ് കേരള കേ‍ാൺഗ്രസ് ജേ‍ാസ് വിഭാഗത്തിന്റേതാണ്. കഴിഞ്ഞ തവണത്തെ 3 സീറ്റ് യുഡിഎഫ് നിലനിർത്തി. ബ്ലോക്ക് പഞ്ചായത്തുകളിൽ 13 എണ്ണത്തിൽ 11ലും എൽഡിഎഫ് ജയിച്ചു. ബ്ലേ‍ാക്ക് പഞ്ചായത്തുകളിൽ കഴിഞ്ഞതവണ ഭരിച്ച ശ്രീകൃഷ്ണപുരം, അട്ടപ്പാടി, ഒറ്റപ്പാലം, തൃത്താല, പാലക്കാട്, മലമ്പുഴ, കൊല്ലങ്കോട്, ചിറ്റൂർ, കുഴൽമന്ദം, ആലത്തൂർ, നെന്മാറ എന്നിവ എൽഡിഎഫും മണ്ണാർക്കാട്, പട്ടാമ്പി എന്നിവ യുഡിഎഫും നിലനിർത്തി.

ചിറ്റൂർ കൂടാതെ, ചെർ‍പ്പുളശ്ശേരി, പട്ടാമ്പി നഗരസഭകളും ഇടതുപക്ഷം പിടിച്ചെടുത്തു. മണ്ണാർക്കാട് മാത്രമാണു യുഡിഎഫ് വിജയിച്ച ഏക നഗരസഭ. യുഡിഎഫിന്റെ തട്ടകമായി അറിയപ്പെടുന്ന പട്ടാമ്പിയിൽ 11 സീറ്റുകൾ ലഭിച്ചെങ്കിലും 10 സീറ്റ് കിട്ടിയ എൽഡിഎഫിനെ 6 സീറ്റ് കിട്ടിയ വി ഫോർ പട്ടാമ്പി പിന്തുണയ്ക്കും. ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളിൽ 61 എണ്ണത്തിൽ എൽഡിഎഫ് ഭൂരിപക്ഷം നേടി. യുഡിഎഫ് 20 എണ്ണമാണ് നേടിയത്.11 എണ്ണത്തിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല.

പ്രാദേശിക തലത്തിൽ പ്രധാന മുന്നണികൾക്കൊപ്പം തന്നെ എസ്ഡിപിഐ, വെൽഫെയർപാർട്ടി എന്നിവരും ആർബിസി, വി ഫോർ പട്ടാമ്പി, ഒറ്റപ്പാലത്തെ സ്വതന്ത്രമുന്നണി എന്നിവരും സീറ്റുകൾ നേടി. സിപിഎം–സിപിഐ തമ്മിൽ കടുത്ത മത്സരം നടന്ന മണ്ണൂർ പഞ്ചായത്തിൽ സിപിഎം, എൻസിപി സഖ്യം 8 സീറ്റ് നേടിയപ്പോൾ സിപിഐക്ക് ഒരിടത്തും വിജയിക്കാനായില്ല. സിപിഎം– സിപിഐ മത്സരം നടന്ന കുമരംപുത്തൂരിൽ യുഡിഎഫ് ഭരണം നേടി. പെ‍രിങ്ങേ‍ാട്ടുകുറുശി പ‍ഞ്ചായത്ത് മുൻ പ്രസിഡന്റും മുൻ എംഎൽഎയുമായ എ.വി.ഗേ‍ാപിനാഥും വിജയിച്ചു.

Content Highlights: Kerala Local Body Election 2020 Results Palakkad district

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com