ADVERTISEMENT

കൊച്ചി∙ എളുപ്പത്തിൽ കൊച്ചി കോർപറേഷനിൽ ഭരണം കയ്യാളാമെന്ന് പ്രതീക്ഷിച്ച ഇടത്, വലത് മുന്നണികൾക്കും വിലങ്ങു തടിയായത് വിഫോർ കൊച്ചി ഉൾപ്പടെയുള്ള സ്വതന്ത്ര കൂട്ടായ്മകളുടെ കരുത്ത്. യുഡിഎഫിന്റെ മേയർ സ്ഥാനാർഥിയാകുമെന്ന് പ്രഖ്യാപിച്ച് മത്സരത്തിനിറങ്ങിയ എൻ. വേണുഗോപാൽ ഉൾപ്പടെ പല പ്രമുഖരുടെയും വീഴ്ചകൾക്ക് കാരണമായത് ഇവർക്കു ലഭിച്ച വോട്ടുകളാണെന്നാണ് വിലയിരുത്തൽ. നാലു മാസം മാത്രം മുൻപ് രൂപംകൊണ്ട് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം മാത്രം പ്രത്യക്ഷ പ്രവർത്തനം ആരംഭിച്ച വിഫോർ കൊച്ചിയടക്കമുള്ളവർ പ്രതീക്ഷിച്ചതിനെക്കാൾ മികച്ച പ്രകടനം കാഴ്ച വയ്ക്കാനായതിന്റെ ആഹ്ലാദത്തിലുമാണ്.

കോർപറേഷനിൽ 59 ഡിവിഷനുകളിലാണ് ഇവർ സ്ഥാനാർഥികളെ നിർത്തിയത്. ഇതിൽ മൂന്നു ഡിവിഷനുകളിൽ രണ്ടാം സ്ഥാനത്തെത്തി. 43ാം ‍ഡിവിഷൻ പാലാരിവട്ടത്ത് കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് ജോഷി പള്ളനെയാണ് മൂന്നാം സ്ഥാനത്താക്കി ഷിബു ചമ്മണി 1213 വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തിയത്. 26ാം ഡിവിഷൻ നസ്രത്തിൽ മേരി ഡിൻസി 694 വോട്ടുകളുമായും 68ാം ഡിവിഷൻ അയ്യപ്പൻകാവിൽ 541 വോട്ടുകളുമായി വിഫോർ കൊച്ചി സ്ഥാനാർഥി ആഷ്‍ലി റോസ് രണ്ടാം സ്ഥാനത്തെത്തി.

നാമമാത്ര വോട്ടുകൾക്ക് രാഷ്ട്രീയപ്പാർട്ടികളുടെ സ്ഥാനാർഥികൾ തോറ്റിടത്തെല്ലാം ജനകീയ കൂട്ടായ്മകൾ കരുത്തു കാണിച്ചിട്ടുണ്ട്. എൻ. വേണുഗോപാൽ ഒരു വോട്ടിനു മാത്രം തോറ്റ ഐലൻഡ് നോർത്തിൽ എട്ടു വോട്ട് വിഫോർ കൊച്ചിയുടെ സ്വതന്ത്ര സ്ഥാനാർഥി ജോഫിൻ ജൂലിയറ്റ് രാജു നേടിയിട്ടുണ്ട്. ഇവർക്ക് ഏറ്റവും കുറവ് വോട്ടു കിട്ടിയതും ഇവിടെത്തന്നെ എന്നതും ശ്രദ്ധേയമാണ്. മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്ന പി.ഡി. മാർട്ടിൻ 115 വോട്ടുകൾക്ക് തോറ്റ ഗാന്ധിനഗറിൽ വിഫോർ കൊച്ചിയുടെ ജി. ജയകുമാർ 216 വോട്ടുകൾ പിടിച്ചു.

വെറും 145 വോട്ടിനു മാത്രം തോറ്റ മുൻ മേയർ കെ.ജെ. സോഹൻ മത്സരിച്ച 27ാം ഡിവിഷൻ ഫോർട്ടുകൊച്ചി വെളിയിൽ വിഫോർ കൊച്ചിയുടെ ആല്‍ഡ്രിന്‍ മാനുവൽ 828 വോട്ടുകൾ പിടിച്ചു. കൊച്ചി കോർപറേഷൻ മുൻ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ഗ്രേസി ബാബു 140 വോട്ടുകൾക്ക് തോറ്റ എറണാകുളം സെൻട്രൽ 66–ാം ഡിവിഷനിൽ വിഫോര്‍ കൊച്ചി സ്വതന്ത്ര സ്ഥാനാർഥി പ്രിയങ്ക അനിൽകുമാർ 157 വോട്ടുകൾ പിടിച്ചു.

Content Highlights: V4Kochi, Kerala Local Body Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com