ADVERTISEMENT

ബെംഗളൂരു∙ താൻ മരിച്ച ശേഷം തന്റെ സമ്പത്തും മൃതദേഹവും ഇന്ത്യയിലേക്ക് കൊണ്ടുപോകണമെന്ന് വിവാദ ആൾദൈവം നിത്യാനന്ദ. ഹിന്ദുത്വം സംരക്ഷിക്കാൻ എന്തും ചെയ്യുമെന്നും താൻ മരിക്കുമ്പോള്‍ മൃതദേഹം ബെംഗളൂരുവിലെ ആശ്രമത്തിൽ സംസ്കരിക്കണമെന്നും സമ്പത്ത് ഇന്ത്യയ്ക്ക് നൽകണമെന്നും നിത്യാനന്ദയുടെ പുതിയ വിഡിയോയിൽ പറയുന്നു. ഹിന്ദു–ഇന്ത്യാ വിരുദ്ധ ശക്തികൾ വേട്ടയാടുന്നുണ്ടെന്നും വധഭീഷണി വരെ ഉണ്ടെന്നും വിഡിയോയിലുണ്ട്.

നേരത്ത, സാങ്കൽപിക രാഷ്ട്രമായ ‘കൈലാസ’ത്തിൽ സ്ഥിരതാമസത്തിനായി ഒരു ലക്ഷം പേർക്ക് വീസ നൽകുമെന്ന് നിത്യാനന്ദ പറഞ്ഞിരുന്നു. ഓസ്ട്രേലിയയില്‍ എത്തിയ ശേഷം അവിടെ നിന്നും ചാര്‍ട്ടേഡ് വിമാനം വഴി വേണം ദ്വീപിലേക്ക് എത്താനാണ് നിർദേശിച്ചിരുന്നത്. രാജ്യാന്തര കുടിയേറ്റ ദിനത്തിലാണു നിത്യാനന്ദയുടെ പ്രഖ്യാപനം.

‘നിത്യാനന്ദ ധ്യാനപീഠം’ എന്ന പേരിൽ ഒരു ഹിന്ദു മതസംഘം സ്ഥാപിച്ച നിത്യാനന്ദയ്‌ക്കെതിരെ ബലാത്സംഗം, കുട്ടികളെ തട്ടിക്കൊണ്ടുപോയി ആശ്രമത്തിൽ അനധികൃതമായി തടവിലാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ടിട്ടുണ്ട്. അഹമ്മദാബാദിലെ ആശ്രമത്തിൽ നിന്ന് പെൺകുട്ടികളെ കടത്തിയെന്ന കേസിൽ വിചാരണ നേരിടുന്നതിനിടെയാണ് നിത്യാനന്ദ 2019ൽ നേപ്പാൾ വഴി ഇക്വഡോറിലേക്ക് കടന്നത്. ഇന്റർപോളിന്റെ ബ്ലൂ കോർണർ നോട്ടിസ് നിലവിലുണ്ട്.

ഇതിനു ശേഷമാണ് ഹിന്ദുരാജ്യം എന്നവകാശപ്പെട്ടു കൊണ്ട് ‘കൈലാസ’ എന്ന പേരില്‍ ഒരു സ്വകാര്യദ്വീപ്‌ വാങ്ങി അത് സ്വന്തം രാജ്യമായി ഇയാള്‍ പ്രഖ്യാപിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, വാണിജ്യം, ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് തുടങ്ങിയ വകുപ്പുകളുമായി സമ്പൂർണമായി ഒരു സർക്കാറുള്ള രാജ്യമായാണ്‌ കൈലാസത്തെ വിശേഷിപ്പിക്കുന്നത്. ഓഗസ്റ്റിൽ നിത്യാനന്ദ പുതിയ സെൻട്രൽ ബാങ്കും ‘കൈലാഷിയൻ ഡോളർ’ എന്ന പേരിൽ പുതിയ കറൻസിയും പുറത്തിറക്കിയിരുന്നു. ഇതോടൊപ്പം 300 പേജുള്ള സാമ്പത്തിക നയം തയാറാക്കിയതായും ബാങ്ക് പ്രവര്‍ത്തനത്തിനായി മറ്റൊരു രാജ്യവുമായി ധാരണാപത്രം ഒപ്പിട്ടതായും നിത്യാനന്ദ അവകാശപ്പെട്ടിരുന്നു.

English Summary: Nithyananda said all his wealth and his body after deaths will go to India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com