ADVERTISEMENT

തൊടുപുഴ∙ വാഗമണ്ണില്‍ ലഹരി പാര്‍ട്ടി നടന്ന റിസോര്‍ട്ട് അടച്ചുപൂട്ടുമെന്ന് കലക്ടര്‍. കോവിഡ് മാനദണ്ഡം ലംഘിച്ചതിനാണ് നടപടി. ജില്ലാപൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും നടപടി. നിശാപാർട്ടി സംഘടിപ്പിക്കാൻ നേതൃത്വം നൽകിയ ഒൻപത് പേരുടെ അറസ്റ്റ് പൊലീസ്  രേഖപ്പെടുത്തി. സമൂഹമാധ്യമം വഴി ആസൂത്രണം ചെയ്ത് ലഹരി വിതരണം നടത്തുകയായിരുന്നു നിശാപാർട്ടിയുടെ ലക്ഷ്യം. പങ്കെടുത്ത മറ്റുള്ളവരെ തൽക്കാലം വിട്ടയക്കുമെങ്കിലും ഇവരുടെയും റിസോർട്ട് ഉടമയുടെയും പങ്ക്  അന്വേഷിച്ചു വരികയാണ്. 

വാഗമൺ വണ്ടിപ്പതാലിലെ ക്ലിഫ്- ഇൻ റിസോർട്ടിലെ മുഴുവൻ മുറികളും 60 അംഗസംഘം  ബുക്ക് ചെയ്തു. മൂന്ന് സുഹൃത്തുക്കളുടെ പിറന്നാൾ ആഘോഷം എന്ന നിലയ്ക്കാണ് പരിപാടി സംഘടിപ്പിച്ചത്. മൂന്ന് മുറികൾ മാത്രമാണ് പ്രതികൾ ബുക്ക് ചെയ്തത് എന്ന ഉടമ ഷാജിയുടെ വാദവും തെറ്റാണെന്ന് പൊലീസ് വ്യക്തമാക്കി.  ഇടുക്കി, എറണാകുളം സ്വദേശികളായ അജ്മൽ,  മെഹർ നബീൽ, സൽമാൻ, അജയ്, ഷൗക്കത്ത് മുഹമ്മദ്, നിഷാദ്,  ബ്രിസ്റ്റി എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ റിമാൻഡ് ചെയ്യ്ത് കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. എംഡിഎംഎ, എൽഎസ്‌ഡി, കഞ്ചാവ്, ക്രിസ്റ്റൽ തുടങ്ങിയ ലഹരി വസ്തുക്കൾ ഇവരിൽ നിന്ന്  കണ്ടെത്തി. മഹാരാഷ്ട്ര, ബെംഗളൂരു എന്നിവിടങ്ങളിൽനിന്നാണ് ലഹരി വസ്തുക്കൾ ഇവർക്ക് ലഭിച്ചത്. 

ഇതിന് മുൻപും പ്രതികൾ ലഹരി പാർട്ടികൾ  സംഘടിപ്പിച്ചിട്ടുണ്ട്. പാർട്ടിയിൽ സിനിമ, സീരിയൽ പ്രവർത്തകരും പങ്കെടുക്കുമെന്നായിരുന്നു പൊലീസിന് ലഭിച്ച പ്രാഥമിക വിവരമെങ്കിലും പിടിയിലായവരിൽ കൂടുതലും കോളജ് വിദ്യാർത്ഥികളും ജോലിയുള്ളവരും ബിസിനസ്സുകാരുമാണ്. ലഹരി പാർട്ടിയിൽ പങ്കെടുത്ത അറുപത് പേരിൽ മറ്റുള്ളവരുടെ പങ്ക് കണ്ടെത്താൻ ഇവരുടെ കൈവശമുള്ള ഇലക്ട്രോണിക്ക് ഉപകരണങ്ങൾ പൊലീസ് പരിശോധനക്കായി പിടിച്ചെടുത്തു. ഇവരെ തൽക്കാലം വിട്ടയക്കും. റിസോർട്ട് ഉടമയുടെ ചില വാദങ്ങൾ തെറ്റെന്ന് കണ്ടെത്തിയെങ്കിലും ഇയാളുടെ പങ്ക് സംബന്ധിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

English Summary: Resort in Vagamon Will be Shut by Collector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com