കാർഷിക നിയമം തള്ളാൻ നിയമസഭാ സമ്മേളനം: അനുമതി നിഷേധിച്ച് ഗവർണർ
Mail This Article
തിരുവനന്തപുരം∙ രാജ്യത്തൊട്ടാകെ വലിയ പ്രതിഷേധത്തിനിടയാക്കിയ കാർഷിക നിയമങ്ങളെക്കുറിച്ചു ചർച്ച ചെയ്യാൻ ബുധനാഴ്ച ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനു ഗവർണർ അനുമതി നിഷേധിച്ചു. പ്രത്യേക സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നിഷേധിച്ചത്.
ഗവർണർ തെറ്റായ കീഴ്വഴക്കം ഉണ്ടാക്കുകയാണെന്നും തീരുമാനം പുനപരിശോധിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. എന്തു ചർച്ച ചെയ്യണമെന്ന് മന്ത്രിസഭയാണ് തീരുമാനിക്കുന്നതെന്നും ഗവർണറല്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. ഗവർണർ അനുവാദം നൽകാത്ത സാഹചര്യത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം ഉണ്ടാകില്ലെന്ന് സ്പീക്കറുടെ ഓഫിസ് വ്യക്തമാക്കി.
പ്രത്യേക സമ്മേളനം ഇനി എന്നു ചേരണമെന്നതിൽ തീരുമാനമെടുത്തിട്ടില്ല. നിയമസഭാ സമ്മേളനം 2021 ജനുവരി 8 മുതൽ വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിരുന്നു. ആ സമ്മേളന കാലയളവിൽ കാർഷിക ബില്ലിനെക്കുറിച്ച് ചർച്ച ചെയ്യുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഗവർണറുടെ അപ്രതീക്ഷിത തീരുമാനത്തോടെ സമ്മേളനത്തിനായി തലസ്ഥാനത്തേക്കു യാത്ര തിരിച്ച എംഎൽഎമാരും വെട്ടിലായി.
Content highlights: Kerala governor seek explanation for special assembly session