ADVERTISEMENT

തിരുവനന്തപുരം ∙ കോട്ടയം പയസ് ടെൻത് കോൺവന്റിൽ സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ രണ്ടു പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. കൊലപാതകത്തിനും അതിക്രമിച്ചു കടക്കലിനുമായി ഇരട്ട ജീവപര്യന്തവും ആറ് ലക്ഷം രൂപയുമാണ് ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിന് വിധിച്ചിരിക്കുന്നത്. മൂന്നാം പ്രതിയായ സിസ്റ്റർ സെഫിക്ക് കൊലപാതകത്തിന് ജീവപര്യന്തവും 5 ലക്ഷം രൂപയുമാണ് ശിക്ഷ. തെളിവു നശിപ്പിക്കലിന് ഇരുവർക്കും ഏഴുവർഷം തടവും 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. തടവ് ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധികം തടവ് അനുഭവിക്കണം.

ഇരുപ്രതികളും കുറ്റക്കാരാണെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. കൊലപാതകം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞെന്നു ജഡ്ജി കെ.സനിൽകുമാർ വ്യക്തമാക്കിയിരുന്നു. കുറ്റകൃത്യം ലക്ഷ്യമിട്ടു ഫാ. കോട്ടൂർ കോൺവന്റിൽ അതിക്രമിച്ചു കടന്നെന്നു വ്യക്തമായതായും ചൂണ്ടിക്കാട്ടി. 28 വർഷങ്ങൾക്കു ശേഷമാണ് കേസിൽ വിധി പുറത്തുവരുന്നത്.

പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഫാ.തോമസ് കോട്ടൂർ കോൺവെന്റിൽ അതിക്രമിച്ചു കയറിയത് അതീവ ഗൗരവകരമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പ്രായകൂടുതലും ആരോഗ്യപ്രശ്നങ്ങളും ഉള്ളതിനാൽ ശിക്ഷയിൽ ഇളവു വേണമെന്ന് തോമസ് കോട്ടൂരിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. കേസിൽ സ്വാധീനം ചെലുത്താൻ ശ്രമിച്ചിട്ടില്ല. കാൻസർ മൂന്നാം ഘട്ടത്തിലാണ്. മറ്റു ശാരീരികാസ്വാസ്ഥ്യങ്ങളുമുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഫാ. തോമസ് കോട്ടൂരും നേരിട്ട് തന്റെ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ട് കോടതിയിൽ വ്യക്തമാക്കി.

മൂന്നാം പ്രതിയായ സിസ്റ്റർ സെഫിക്ക് വൃക്ക, പ്രമേഹരോഗങ്ങളുണ്ടെന്നും അവരുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ത്രോംബോസിസ് എന്ന അസുഖമുണ്ട്. ഇതുകാരണം എല്ലുകൾക്ക് ബലക്ഷയം ഉണ്ട്. കുറഞ്ഞ ശിക്ഷ നൽകണം രോഗികളായ മാതാപിതാക്കളെ സംരക്ഷിക്കുന്നത് താനാണ്. അതിനാൽ ശിക്ഷയിൽ ഇളവു വേണമെന്നും സെഫി കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

ആസൂത്രിത കൊലപാതകം ആണോയെന്ന കോടതിയുടെ ചോദ്യത്തിന് അല്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. ഇരുഭാഗങ്ങളുടെയും വാദം നടക്കുമ്പോൾ കണ്ണടച്ച് പ്രാർഥനയിലായിരുന്നു സിസ്റ്റര്‍ സെഫി. പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ വിധി പ്രസ്താവം കേൾക്കുന്നതിന് കോടതിയിൽ എത്തിയിരുന്നു.

കോട്ടയം ബിസിഎം കോളജിൽ പ്രീഡിഗ്രി രണ്ടാം വർഷ വിദ്യാർഥിനിയായിരിക്കെ 1992 മാർച്ച് 27 നാണു കോൺവന്റിലെ കിണറ്റിൽ സിസ‍്റ്റർ അഭയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സിസ്‌റ്റർ അഭയ, തങ്ങളെ അരുതാത്ത സാഹചര്യത്തിൽ കണ്ടതു പുറത്തു പറയാതിരിക്കാൻ ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്‌റ്റർ സെഫി എന്നിവർ ചേർന്നു കൊല നടത്തിയതായാണു സിബിഐ കുറ്റപത്രത്തിൽ പറയുന്നത്. തലയ്‌ക്കു പിന്നിൽ വലതു ചെവിക്കു സമീപം കോടാലി കൊണ്ടു രണ്ടു തവണ അടിയേറ്റുവീണ അഭയയെ പ്രതികൾ സമീപത്തെ കിണറ്റിലെറിഞ്ഞെന്നും അബോധാവസ്ഥയിൽ മുങ്ങിമരിക്കുകയായിരുന്നുവെന്നും സിബിഐ വാദിച്ചു.

രണ്ടാം പ്രതി ഫാ. ജോസ് പൂത‍ൃക്കയിലിനെ കോൺവന്റിൽ കണ്ടതിനു േനരിട്ടുള്ള സാക്ഷി മൊഴികളോ സാഹചര്യത്തെളിവുകളോ ഇല്ലെന്നു വിലയിരുത്തി കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്നു പറ‍ഞ്ഞ കേസിലാണ് നിർണായക വിധി വന്നിരിക്കുന്നത്. സിബിഐയും കേസ് എഴുതിത്തള്ളാൻ 3 വട്ടം കോടതിയോട് അഭ്യർഥിച്ചിരുന്നു. കോടതിയുടെ രൂക്ഷ വിമർശനത്തെത്തുടർന്നു വീണ്ടും കേസ് ഏറ്റെടുത്തശേഷം എസ്പി നന്ദകുമാർ നായർ 2008ൽ ഫാ.തോമസ് കോട്ടൂർ, ഫാ.ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ അറസ്റ്റ് ചെയ്തതാണു വഴിത്തിരിവായത്.

English Summary: Sister Abhaya Murder Case – Fr. Thomas Kottoor and Sr. Sephy get sentence to lifetime

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com