ADVERTISEMENT

കൊല്‍ക്കത്ത∙ ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്വന്തം ലക്ഷ്യമുണ്ടെങ്കിലും വര്‍ഗീയതയെ നിരസിച്ചില്ലെങ്കില്‍ രവീന്ദ്രനാഥ ടഗോറിന്റെയും നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും പിന്തുടര്‍ച്ചക്കാരായിരിക്കാന്‍ യോഗ്യത ഉണ്ടാകില്ലെന്ന് നൊബേല്‍ പുരസ്‌കാര ജേതാവ് അമര്‍ത്യാ സെന്‍. ബംഗാളില്‍ വര്‍ഗീയതയുടെ തിരിച്ചുവരവ് ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഭരണകക്ഷിയായ തൃണമൂലിനുള്ളത്ര തന്നെ ഉത്തരവാദിത്തം ഇടതു പാര്‍ട്ടികള്‍ക്കും മറ്റു മതേതര പാര്‍ട്ടികള്‍ക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 

മതേതര കക്ഷികള്‍ തമ്മില്‍ പദ്ധതികളിലും പരിപാടികളിലും അഭിപ്രായഭിന്നതകള്‍ ഉണ്ടാകാം. എന്നാല്‍ വര്‍ഗീയതയെ തിരസ്‌കരിക്കുന്ന കാര്യത്തില്‍ ശക്തമായ പങ്കാളിത്ത മനോഭാവം ഉണ്ടാകണമെന്നും അമര്‍ത്യാസെന്‍ പറഞ്ഞു. ബിജെപിയെ രൂക്ഷമായി വിമര്‍ശിക്കാറുള്ള സെന്‍ അടുത്തിടെ തൃണമൂലിന്റെ വര്‍ഗീതപ്രീണന നയങ്ങളെയും എതിര്‍ത്തിരുന്നു. ബംഗാള്‍ വര്‍ഗീയതയുടെ തിക്തഫലങ്ങള്‍ ഏറെ അനുഭവിച്ചിട്ടുള്ളതാണെന്നും ജനങ്ങള്‍ അത്തരം ശക്തികളെ തുരത്തുമെന്ന വിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ബംഗാളിന്റെ മതേതരസ്വഭാവം നഷ്ടപ്പെടുത്താതെ സ്വന്തം ലക്ഷ്യങ്ങള്‍ നേടാന്‍ ഓരോ പാര്‍ട്ടികള്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രവീന്ദ്രനാഥ ടഗോര്‍, സുഭാഷ് ചന്ദ്ര ബോസ്, ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയവര്‍ ഏകതയിലൂന്നിയ ബംഗാളിന്റെ സംസ്‌കാരത്തിനു വേണ്ടിയാണു ശബ്ദിച്ചത്. ആ സാഹചര്യത്തില്‍ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്നും അമര്‍ത്യാസെന്‍ പറഞ്ഞു.

English Summary: Won't Be Worthy Heirs Of Tagore If We Don't Reject Communalism: Amartya Sen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com