പുതുവല്‍സര ആഘോഷം: വൻതോതിൽ ലഹരി വരുന്നു; എക്സൈസ് മുന്നറിയിപ്പ്
Mail This Article
കൊല്ലം ∙ പുതുവല്‍സര ആഘോഷത്തിനായി കൊല്ലം ജില്ലയിലേക്ക് വന്‍തോതില്‍ നിരോധിത ലഹരി വസ്തുക്കള്‍ കടത്തുന്നുവെന്ന് എക്സൈസിന്റെ മുന്നറിയിപ്പ്. നാലു കേസുകളിലായി എട്ടു പേരെ അറസ്റ്റു ചെയ്തു. ഇരുപത് കിലോയിലധികം കഞ്ചാവും പിടിച്ചെടുത്തു.
തമിഴ്നാട്ടില്‍ നിന്നു വന്‍തോതില്‍ കഞ്ചാവ് കുണ്ടറയില്‍ എത്തിച്ച് വില്പന നടത്തുവെന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍ മുളവന സ്വദേശി രതീഷിനെ പിടികൂടി. ഇയാളുടെ വീട്ടില്‍ നിന്നു മൂന്നു കിലോ കഞ്ചാവ് പിടിച്ചെടുത്തു. സഹായി മണികണ്ഠനെയും അറസ്റ്റു ചെയ്തു.
എം.സി റോഡില്‍ ചടയമംഗലത്ത് വാഹന പരിശോധനയ്ക്കിടെയാണ് തിരുവനന്തപുരത്ത് നിന്നുള്ള രണ്ടു യുവാക്കള്‍ പിടിയിലായത്. തൈക്കാട് സ്വദേശി അഖില്‍ ഉദയ്, മണക്കാട് നിന്നുള്ള അജിക്കുട്ടന് എന്നിവരാണ് അറസ്റ്റിലായത്. ഒന്നര കിലോ കഞ്ചാവുമായി തെന്മല സ്വദേശി വിഷ്ണുവും പിടിയിലായി. ഇയാള്‍ ഒട്ടേറെ കേസില്‍ പ്രതിയാണ്. എക്സൈസിന്റെ പ്രത്യേക സംഘം മയ്യനാട് നടത്തിയ തിരച്ചിലില്‍ മൂന്നു കിലോ കഞ്ചാവ് കണ്ടെത്തി. മൂന്നു പേരെ അറസ്റ്റു ചെയ്തു. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കാനാണ് പൊലീസിന്റെയും എക്സൈസിന്റെയും തീരുമാനം.
English Summary: Excise Alert on Ganja Smuggling