ADVERTISEMENT

വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പിലൂടെ യുഡിഎഫിന്. ഫലം വന്നപ്പോൾ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നു. ഷംസാദ് മരയ്ക്കാര്‍ പ്രസിഡന്റായി. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ പി.പി.ദിവ്യ (36) തിരഞ്ഞെടുക്കപ്പെട്ടു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കേരള കോൺഗ്രസിലെ (എം) നിർമല ജിമ്മിയെ തിരഞ്ഞെടുത്തു.

ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ ഇവരൊക്കെ

ജില്ലാ പഞ്ചായത്ത്

തിരുവനന്തപുരം

∙ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ ഡി.സുരേഷ് കുമാർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാർഥി ഇല്ലാതിരുന്നതിനാലാണിത്. പ്രസിഡന്റ് സ്ഥാനം പട്ടികജാതി ജനറൽ വിഭാഗത്തിനു സംവരണം ചെയ്തിരുന്നതിനാൽ ഈ വിഭാഗത്തിൽ നിന്നു ജയിച്ച ജനപ്രതിനിധികൾ യുഡിഎഫിന് ഇല്ലാതിരുന്നതിനാൽ സ്ഥാനാർഥിയെ നിർത്താനായില്ല. ആകെ 26 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തിൽ എൽഡിഫിന് 20, യുഡിഎഫിന് 6 എന്നിങ്ങനെയാണു തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം.

കൊല്ലം

∙ നാടകീയ സംഭവങ്ങളൊന്നുമില്ലാതെ ജില്ലാ പഞ്ചായത്ത‌ിൽ എൽഡിഎഫിന്റെ സാം കെ.ഡാനിയേൽ പ്രസിഡന്റായി. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. ചടയമംഗലം ഡിവിഷനിൽ നിന്നാണു ജയിച്ചത്. കക്ഷിനില – എൽഡിഎഫ് 23, യുഡിഎഫ് 3, എൻഡിഎ 0. ആകെ 26 സീറ്റ്

പത്തനംതിട്ട

∙ ജില്ലാ പ‍ഞ്ചായത്തിൽ സിപിഎമ്മിലെ ഓമല്ലൂർ ശങ്കരൻ പ്രസിഡന്റായി. എൽഡിഎഫ് 12 – യുഡിഎഫ് 4.

ആലപ്പുഴ

KG Rajeswari | Alappuzha District Panchayat President
ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി. കലക്ടർ എ.അലക്സാണ്ടർ സമീപം. ചിത്രം: അരുൺ ശ്രീധർ

∙ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ കെ.ജി.രാജേശ്വരി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 2 അംഗങ്ങളുള്ള യുഡിഎഫ് മത്സരിച്ചില്ല.

കോട്ടയം

∙ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കേരള കോൺഗ്രസിലെ (എം) നിർമല ജിമ്മിയെ തിരഞ്ഞെടുത്തു. കോൺഗ്രസിലെ രാധാ വി. നായരെ 14 - 7 വോട്ടിൽ പരാജയപ്പെടുത്തി. ജനപക്ഷം വോട്ടെടുപ്പിൽ വിട്ട് നിന്നു

എറണാകുളം

∙ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിന്റെ ഉല്ലാസ് തോമസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ കലക്ടർ എസ്. സുഹാസ് സത്യവാചകം ചൊല്ലിക്കൊടുത്തു. 16 വോട്ടുകൾ ഉല്ലാസ് നേടി. രണ്ട് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു. എതിർ സ്ഥാനാർഥി എ. എസ് അനിൽകുമാർ 9 വോട്ടുകൾ നേടി. ആവോലി ഡിവിഷനിൽ നിന്നാണ് ഉല്ലാസ് ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

തൃശൂർ

∙ എൽഡിഎഫിലെ പി.കെ. ഡേവിസ് തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.

പാലക്കാട്

∙ മലമ്പുഴ ഡിവിഷനിൽ നിന്നു ജയിച്ച സിപിഎമ്മിലെ കെ.ബിനുമേ‍ാൾ പാലക്കാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മെ‍ാത്തം 30 വേ‍ാട്ടിൽ 27 എണ്ണം അവർക്ക് കിട്ടി.

മലപ്പുറം

∙ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി യുഡിഎഫിലെ എം.കെ.റഫീഖ (മുസ്‌ലിം ലീഗ്) തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിലെ ആരിഫ നാസറിനെയാണ് (സിപിഎം) പരാജയപ്പെടുത്തിയത്. വോട്ട് നില: 26-5. യുഡിഎഫിലെ ഒരു അംഗത്തിന്റെ വോട്ട് അസാധുവായി.

കോഴിക്കോട്

Kanathil Jameela | Kozhikode District Panchayat President
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കാനത്തിൽ ജമീല

∙ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ കാനത്തിൽ ജമീല (സിപിഎം) തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാർഥി അംബിക മംഗലത്തിനെയാണു പരാജയപ്പെടുത്തിയത്. വോട്ട് നില–18–8. യുഡിഎഫിലെ ഒരംഗം കോവിഡ് പോസിറ്റീവായതിനാൽ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.

വയനാട്

∙ ജില്ലാ പഞ്ചായത്ത്, നറുക്കെടുപ്പിലൂടെ യുഡിഎഎഫിന്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കൂടിയായ സംഷാദ് മരയ്ക്കാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

കണ്ണൂർ

∙ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ പി.പി.ദിവ്യ (36) തിരഞ്ഞെടുക്കപ്പെട്ടു. ദിവ്യയ്ക്ക് 16 വോട്ടും എതിർ സ്ഥാനാർഥി കോൺഗ്രസിലെ ലിസി ജോസഫിന് 7 വോട്ടും ലഭിച്ചു. തില്ലങ്കേരി ഡിവിഷനിൽ സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ചതിനാൽ 24 അംഗ ജില്ലാ പഞ്ചായത്തിലേക്ക് 23 പേരാണു തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. എൽഡിഎഫിന് 16 യുഡിഎഫിന് 7 എന്നതാണു കക്ഷി നില. സ്ഥാനമൊഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണ സമിതിയിൽ വൈസ് പ്രസിഡന്റായിരുന്നു ദിവ്യ. കല്യാശ്ശേരി ഡിവിഷനിൽ നിന്നാണു തിരഞ്ഞെടുക്കപ്പെട്ടത്. സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവുമാണ്.

കാസര്‍കോട് 

Baby Balakrishnan | Kasargod District Panchayat President
കാസർകോട് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബേബി ബാലകൃഷ്ണനെ കലക്ടർ അഭിനന്ദിക്കുന്നു

∙ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ ബേബി ബാലകൃഷ്ണൻ തിര‍ഞ്ഞെടുക്കപ്പെട്ടു. മടിക്കെ ഡിവിഷനിൽ നിന്നാണ് ബേബി ജയിച്ചത്. 

ബ്ലോക്ക് പഞ്ചായത്ത്

ആലപ്പുഴ

∙ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ കോൺഗ്രസ് അംഗം ജിൻസി ജോളി പ്രസിഡന്റായി. എൽഡിഎഫിനും യുഡിഎഫിനും 6 വോട്ട് വീതം. ഏക ബിജെപി അംഗം വോട്ട് അസാധുവാക്കി.

എറണാകുളം

∙ ജില്ലയിലെ വാഴക്കുളം ഗ്രാമപഞ്ചായത്ത്, വെങ്ങോല ഗ്രാമപഞ്ചായത്ത്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിൽ ക്വാറം തികയാതിരുന്നതിനെ തുടർന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നില്ല. 20 അംഗങ്ങളുള്ള വാഴക്കുളം പഞ്ചായത്തിൽ യ‍ുഡിഎഫിന്റെ 11 അംഗങ്ങളാണ് വിട്ടു നിന്നത്. 23 അംഗങ്ങളുള്ള വെങ്ങോലയിൽ ട്വന്റി ട്വന്റിയുടെ എട്ട് അംഗങ്ങളും എൽഡിഎഫിന്റെ ആറ് അംഗങ്ങളും വിട്ടു നിന്നു. 15 അംഗങ്ങളുള്ള വാഴക്കുളം ബ്ലോക്കിൽ യുഡിഎഫിന്റെ അഞ്ച് അംഗങ്ങളും ട്വന്റി ട്വന്റിയുടെ നാല് അംഗങ്ങളും ഹാജരായില്ല. ഇവിടങ്ങളിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ നടക്കും.

∙ പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ സിംന സന്തോഷിനെ തിരഞ്ഞെടുത്തു. 12-ാം ഡിവിഷൻ അംഗമാണ്. ബ്ലോക്ക് പഞ്ചായത്തിൽ നടന്ന വോട്ടെടുപ്പിൽ സിംന പത്ത് വോട്ടുകൾ നേടി. യു ഡി.എഫിനെ പ്രതിനിധീകരിച്ച് മത്സരിച്ച മണി ടീച്ചറിന് മൂന്ന് വോട്ടുകളാണ് ലഭിച്ചത്. വടവുകോട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റായി കോൺഗ്രസിന്റെ വി.ആർ. അശോകനെ തിരഞ്ഞെടുത്തു. സിപിഎമ്മിലെ ജൂബിൾ ജോർജിനെ 3 നെതിരെ 5 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 13 അംഗ ബ്ലോക്കിൽ 5 സീറ്റുകൾ നേടിയ ട്വന്റി-20 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നതോടെയാണ് കോൺഗ്രസ് അംഗം പ്രസിഡന്റായത്.

∙ കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയി യുഡിഎഫിന്റെ പി.എ.എം ബഷീറിനെ തിരഞ്ഞെടുത്തു. 8 വോട്ടുകൾ ആണ് ബഷീർ നേടിയത്. എതിർ സ്ഥാനാർഥി ആയ കെ. കെ ഗോപിക്ക് 6 വോട്ടുകൾ ലഭിച്ചു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായി യുഡിഎഫ് അംഗം മേരി ദേവസിക്കുട്ടിയെ തിരഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്തിൽ നടന്ന വോട്ടെടുപ്പിൽ മേരി ദേവസിക്കുട്ടി 9 വോട്ട് നേടി. എൽഡിഎഫ് പ്രതിനിധിയായി മത്സരിച്ച ആൻസി ഡി. ജോ മൂന്ന് വോട്ടു നേടി. ഒരു പഞ്ചായത്തംഗം വോട്ടെടുപ്പിൽ പങ്കെടുത്തില്ല.

കോഴിക്കോട്

∙ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എൽഡിഎഫിലെ വി.കെ.അനിത പ്രസിഡന്റ്.

∙ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി എൽഡിഎഫിലെ കെ.പി.ഗോപാലൻ നായർ (സിപിഎം) തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിലെ രാജീവൻ കൊടലൂരിനെ (കോൺ) യാണ് പരാജയപ്പെടുത്തിയത്. വോട്ട് നില 9 - 4. ഇക്കഴിഞ്ഞ തവണത്തെ കീഴരിയൂർ പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു കെ.പി.ഗോപാലൻ നായർ.

English Summary: Kerala Local Body Election - District, Block Panchayat President

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com