ADVERTISEMENT

തിരുവനന്തപുരം ∙ 2020ലെ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വ്യവസായിക, സാമ്പത്തിക രംഗത്തു നിരവധി ഉത്തേജന പാക്കേജുകൾ നൽകിയ കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്‍സി) പുതുവത്സരത്തിൽ വൻ പലിശ ഇളവുകൾ പ്രഖ്യാപിച്ചു. 8 ശതമാനം മുതൽ ബേസ് റേറ്റിലായിരിക്കും വായ്പകൾ നൽകുന്നത്. കെഎഫ്സിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്നത്.

1600 കോടി രൂപയുടെ വായ്പ

അടുത്ത മൂന്നുമാസംകൊണ്ട് 1600 കോടിയുടെ വായ്പകളാണ് അവതരിപ്പിക്കുന്നത്. ഇത്തരം വായ്പകൾ അതിവേഗത്തിൽ അനുവദിക്കുന്നതിന് പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തി. മുൻകൂർ ലൈസൻസുകളോ പെർമിറ്റുകളോ ആവശ്യപ്പെടില്ല. മൂന്നു വർഷത്തിനകം ലൈസൻസുകൾ ഹാജരാക്കിയാൽ മതി.

സംരംഭകർ സമർപ്പിക്കുന്ന പ്രോജക്ട് റിപ്പോർട്ടിൻമേൽ വിശദമായ പരിശോധനകൾ ഇല്ലാതെയാവും ഇനിമുതൽ വായ്പകൾ നൽകുകയെന്ന് കെഎഫ്സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടോമിൻ ജെ.തച്ചങ്കരി അറിയിച്ചു.

വായ്പ അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനായി അപേക്ഷകർ ഇനിമുതൽ ഓഫിസിൽ നേരിട്ട് ഹാജരാകേണ്ടതില്ല. വിഡിയോ കോൺഫറൻസിലൂടെ ആസ്ഥാന മന്ദിരത്തിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥരുമായി നേരിട്ട് അഭിമുഖം നടത്തി വായ്പാകാര്യത്തിൽ ഉടൻ തീരുമാനം അറിയാനാകും.

സെക്യൂരിറ്റി ആവശ്യകത കുറച്ചു

വായ്പാ തുകയുടെ ഇരട്ടി വിലയുള്ള ജാമ്യവസ്തുക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നത് പകുതിയായി കുറച്ചു. വായ്പ എടുക്കുന്നതിനായി ഒരു കോടിയുടെ ജാമ്യത്തുക ആവശ്യപ്പെട്ടിരുന്നത് ഇനിമുതൽ 50 ലക്ഷം രൂപയുടേതാക്കിയാണു കുറച്ചത്.

മികച്ച പ്രവർത്തനത്തിലൂടെ ലാഭം

കോവിഡ് കാലത്ത് വായ്പ തിരിച്ചടവിൽ ബുദ്ധിമുട്ട് നേരിട്ട സംരംഭകർക്ക് പലിശ കുടിശിക  വായ്പയായി മാറ്റാനുള്ള സൗകര്യം നൽകിയിരുന്നു. ഡിസംബർ 31ന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി അവസാനിച്ചതിനാൽ, വളരെ അധികം സംരംഭകർ ഈ പദ്ധതി പ്രയോജനപ്പെടുത്തിയത്, വായ്പാ തിരിച്ചടവിൽ വർധനവുണ്ടാകാൻ കാരണമായി.

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇതുവരെ 150 കോടി രൂപ തിരിച്ചു കിട്ടി. കൂടാതെ തിരിച്ചടവ് മുടങ്ങിയ കാരണം ഏറ്റെടുത്ത 58 വസ്തുക്കൾ വിൽപ്പനയ്ക്കു വച്ചതുവഴി കെഎഫ്സിക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞു. സിബിൽ കുടിശ്ശികക്കാരുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്തത് വഴി കിട്ടാക്കടമായി കിടന്നിരുന്ന വൻ തുകകൾ തിരിച്ചു ലഭിച്ചു.

കെഎഫ്സിയിൽനിന്നു വായ്പ എടുത്തിട്ടുള്ള ഉപഭോക്താക്കളുടെ വിവരങ്ങൾ സിബിലിന് കൈമാറിയതിനു പുറമെ മറ്റ് ക്രെഡിറ്റ്‌ ഇൻഫർമേഷൻ കമ്പനികളായ ക്രിഫ് (CRIF), എക്സ്പീരിയൻ (Experian), എക്വിഫാസ് (Equifax) എന്നിവയ്ക്കും കൈമാറി തുടങ്ങി. കെഎഫ്സിയിൽനിന്ന് പണം എടുത്തു മനഃപൂർവം തിരിച്ചടക്കാത്തവർക്ക് ഇത് തിരിച്ചടിയാകും.

ബസുകൾ സിഎൻജി ആക്കാൻ വായ്പ

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് പട്ടണങ്ങളിലെ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ബസുകൾ ഇനി ഓടിക്കണമെങ്കിൽ അവ സിഎൻജി അല്ലെങ്കിൽ ഇലക്ട്രിക്കൽ ആക്കി മാറ്റണമെന്നാണ് പുതിയ നിയമം. ഇത്തരം പഴക്കമേറിയ ബസുകൾക്ക് സിലിണ്ടറുകളുടെ എണ്ണം അനുസരിച്ച് 5 ലക്ഷം വരെ വായ്പ അനുവദിക്കും.

ആഴ്ചതോറും തിരിച്ചടക്കുന്ന രീതിയിലാണ് ഇവ വിതരണം ചെയ്യുക. മോട്ടർ വാഹന വകുപ്പിൽനിന്നു ബസുകൾ രൂപഭേദം വരുത്തുവാൻ യോഗ്യമാണെന്നുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടിയാൽ രൂപാന്തരം നടത്തുന്ന സ്ഥാപനത്തിൽ നേരിട്ട് തുക നൽകും. ആയിരത്തോളം ബസുകൾക്ക് ഈ വായ്പ പദ്ധതി ഉപകാരപ്രദമാകും.

Content Highlights: KFC cuts interest rate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com