ADVERTISEMENT

പട്ന ∙ ബിഹാറിൽ അധികാരത്തിലെത്തിയെങ്കിലും രാഷ്ട്രീയ അട്ടിമറിക്കുള്ള സാധ്യതകൾ കൂടുന്നതിനാൽ മുഖ്യമന്ത്രി നിതീഷ് കുമാറിനു ഭരണം അത്രയെളുപ്പമല്ല. ജെഡിയുവിന്റെ 17 എംഎൽഎമാർ ആർജെഡിയുമായി ബന്ധപ്പെട്ടെന്നും ഉടൻ തന്നെ സർക്കാർ വീഴുമെന്നും ആർജെഡി അവകാശപ്പെട്ടതാണ് പുതിയ ഭീഷണി.

എന്നാൽ എംഎൽഎമാർ പാർട്ടി വിടുമെന്ന വാദം തെറ്റാണെന്നു നിതീഷ് കുമാർ പ്രതികരിച്ചു. ജെഡിയുവിൽ ഭിന്നതകൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ രാഷ്ട്രീയനീക്കം വൻവിജയമാണ് ബിഹാറിൽ നേടിയത്. ഒപ്പംനിന്ന നിതീഷിനെപോലും അമ്പരപ്പിക്കുന്ന നീക്കത്തിലൂടെ ബിജെപി കളം പിടിച്ചു. മുഖ്യമന്ത്രി സ്ഥാനം നൽകിയെങ്കിലും പഴയ കരുത്ത് അവകാശപ്പെടാൻ നിതീഷിന് സാധിക്കാത്ത അവസ്ഥയാണ്.‌‌

ഇതോടെയാണ് ജെഡിയു എംഎൽഎമാർ ആർജെഡിയുമായി ബന്ധപ്പെടുന്നു എന്ന അവകാശവാദങ്ങൾ പുറത്തുവരുന്നത്. ബിഹാർ തിരഞ്ഞെടുപ്പിൽ കഷ്ടിച്ചു ഭൂരിപക്ഷമൊപ്പിച്ച് നിതീഷിന്റെ നേതൃത്വത്തിൽ തന്നെ സർക്കാരുണ്ടാക്കിയെങ്കിലും കാര്യങ്ങളെല്ലാം അനായാസമല്ല എന്നതാണു വാസ്തവം.

ചിരാഗ് പാസ്വാന്റെ എൽജെപിയെ ഇളക്കിവിട്ടതിനു പിന്നിൽ ബിജെപിക്കു പങ്കുണ്ടെന്നു തന്നെയാണു ജെഡിയു നേതാക്കൾ കരുതുന്നത്. അരുണാചലിൽ 7 എംഎൽഎമാരുണ്ടായിരുന്ന ജെഡിയുവിനെ പിളർത്തി ആറു പേരെ ബിജെപിയിലേക്കെടുത്തതും പാർട്ടിയെ ചൊടിപ്പിച്ചു.

അരുണാചലിലെ സംഭവങ്ങൾക്കു തൊട്ടുപിന്നാലെ നിതീഷ്, പാർട്ടിയുടെ ദേശീയ പ്രസിഡന്റ് സ്ഥാനം രാജിവച്ച് വിശ്വസ്തനായ രാമചന്ദ്ര പ്രസാദ് സിങിനെ ചുമതലയേൽപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമായി നേരിട്ട് ഇടപെടലുകൾ നടത്തി വന്നിരുന്ന നിതീഷിനെ ബിഹാർ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം ബിജെപി നേതൃത്വം കാര്യമായി ഗൗനിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

English Summary: RJD seeks to fish in troubled NDA waters in Bihar, claims 17 JDU MLAs 'willing to cross over'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com