പോകുംമുൻപ് ട്രംപിന്റെ വക ഒരടി കൂടി; എച്ച്1ബി വീസകൾ മരവിപ്പിച്ചത് നീട്ടി
Mail This Article
വാഷിങ്ടൻ ∙ ഇന്ത്യൻ ഐടി പ്രഫഷനലുകൾ ഉൾപ്പെടെ കാത്തിരിക്കുന്ന എച്ച്1ബി വീസകൾ മാർച്ച് 31 വരെ മരവിപ്പിച്ചു നിർത്താൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം. വിദേശ വർക് വീസകളും ഗ്രീൻ കാർഡുകളും ഉൾപ്പെടെയുള്ളവയും മാർച്ച് 31 വരെ മരവിപ്പിക്കും. അമേരിക്കൻ തൊഴിലാളികളെ സംരക്ഷിക്കാനാണിതെന്നാണു വിശദീകരണം.
മഹാമാരി മൂലമാണു നിയന്ത്രണം ഏർപ്പെടുത്തുന്നത്. ആ സാഹചര്യങ്ങൾ ഇതുവരെ മാറിയിട്ടില്ലെന്നും കാരണമായി പറയുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 22നും ജൂൺ 22നും നടത്തിയ രണ്ട് പ്രഖ്യാപനങ്ങളിലൂടെയാണ് വർക്ക് വീസകൾ മരവിപ്പിച്ചത്. ഇനി 20 ദിവസങ്ങൾ കൂടി മാത്രമേ ട്രംപിന് അധികാരത്തിൽ തുടരാനാകൂ. യുഎസിലേക്കു കുടിയേറ്റക്കാരെ പ്രവേശിപ്പിക്കുന്നതു കുറച്ചുകൂടി നീട്ടുകയാണു ട്രംപിന്റെ ലക്ഷ്യമെന്നാണു വിലയിരുത്തപ്പെടുന്നത്.
ജനുവരി 21നാണു യുഎസിന്റെ പുതിയ പ്രസിഡന്റായി ജോ ബൈഡൻ അധികാരമേൽക്കുക. ട്രംപ് അധികാരമേറ്റയുടൻ ഏഴു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. പിന്നാലെ അവസാനവർഷം കോവിഡിന്റെ പേരിലും വിലക്ക് തുടർന്നു. വീസകളുടെ വിലക്കു നീക്കുമെന്ന് ജോ ബൈഡൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. ട്രംപിന്റെ കുടിയേറ്റ നയങ്ങൾ ക്രൂരമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
ഇന്ത്യയിൽനിന്നും ചൈനയിൽനിന്നും പതിനായിരക്കണക്കിനു പേരെയാണ് ഓരോ വർഷവും യുഎസിലെ ടെക് കമ്പനികൾ എച്ച്1 ബി എന്ന നോൺ – എമിഗ്രന്റ് വീസ വഴി കൊണ്ടുവന്നിരുന്നത്. പുതിയ നിരോധനം അവസാനിക്കാൻ മാർച്ച് വരെ കാത്തിരിക്കണം. ഈ വീസകളുടെ പുതുക്കലിനും അത്രയുംനാൾ വേണ്ടിവരും. യുഎസിലെ ടെക് കമ്പനികളെയും ബാധിക്കുന്നതാണു തീരുമാനം.
English Summary: Trump extends freeze on H-1B, other work visas until March 31; Indian IT professionals to be hit