നാഗാലാൻഡിൽനിന്ന് കാട്ടുതീ മണിപ്പുരിൽ; സുകൗ താഴ്‌വരയിൽ വൻ നാശം
Mail This Article
ഇംഫാൽ ∙ നാഗാലാൻഡിൽ പടർന്നുപിടിക്കുന്ന കാട്ടുതീ അതിർത്തി കടന്ന് മണിപ്പുരിലേക്കും എത്തിയ സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെയും (എൻഡിആർഎഫ്) സൈന്യത്തിന്റെയും സഹായം അഭ്യർഥിച്ച് മണിപ്പുർ സർക്കാർ. നാഗാലാൻഡിലെ സുകൗ റേഞ്ചിലാണ് ചൊവ്വാഴ്ച തീ ആദ്യം പടർന്നത്. അവിടെനിന്ന് മണിപ്പുരിലെ സേനാപതി ജില്ലയിലേക്കു വ്യാഴാഴ്ച കടന്നു.
മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് സുകൗ താഴ്‌വരയിൽ വ്യോമനിരീക്ഷണം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിരേൻ സിങ്ങിനെ വിളിച്ച് വിവരങ്ങൾ ആരാഞ്ഞു. എന്തു സഹായവും നൽകുമെന്നു കേന്ദ്രം ഉറപ്പു നൽകിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. നാഗാലാൻഡ‍്, മണിപ്പൂർ സംസ്ഥാനങ്ങളുടെ അതിർത്തിയിലാണ് സുകൗ താഴ്‌വര.
പ്രകൃതിഭംഗിയാൽ നിറഞ്ഞ സുകൗ താഴ്‌വരയുടെ വ്യൂപോയിന്റ് കാട്ടുതീ നശിപ്പിച്ചുവെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. പ്രത്യേക ഋതുക്കളിൽ മാത്രം പൂക്കുന്ന പൂക്കളും സസ്യജാലങ്ങളും മൃഗങ്ങളും ഈ താഴ്‌വരയുടെ പ്രത്യേകതയാണ്. സമുദ്രനിരപ്പിൽനിന്ന് 2452 മീറ്റർ ഉയരത്തിലാണ് താഴ്‌വര സ്ഥിതി ചെയ്യുന്നത്.
2018ലും വലിയോതിലുള്ള തീപിടിത്തത്തിൽ താഴ്‌വരയിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. നാഗാലാൻഡ് തലസ്ഥാനമായ കൊഹിമയിൽനിന്ന് 30 കിലോമീറ്റർ അകലെയാണ് ട്രക്കിങ് കേന്ദ്രം കൂടിയായ സുകൗ താഴ്‌വര.
English Summary: Wildfire in Nagaland's Dzukou Spreads to Manipur; Biren Singh Seeks NDRF, Army Aid in Call With Amit Shah