ADVERTISEMENT

തിരുവനന്തപുരം ∙ എന്‍സിപിയില്‍നിന്നു മാറാന്‍ ഒരുങ്ങുന്ന മന്ത്രി എ.കെ.ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്റെ കോണ്‍ഗ്രസ് എസ്സിലേക്കെന്നു റിപ്പോർട്ട്. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകന്‍ കൂടിയായ കടന്നപ്പളളിയുമായി ശശീന്ദ്രന്‍ ആശയവിനിമയം നടത്തി. എലത്തൂര്‍ സിപിഎമ്മിന് വിട്ടുനല്‍കി കണ്ണൂരിലേക്കു ശശീന്ദ്രന്‍ മാറാനുള്ള അണിയറ ചര്‍ച്ചകള്‍ തുടങ്ങി. എന്നാല്‍, ഇങ്ങനെയൊന്നും നടക്കുന്നില്ലെന്നു മന്ത്രി എ.കെ.ശശീന്ദ്രന്‍ നിഷേധിച്ചു

മാണി സി.കാപ്പനും ടി.പി.പീതാംബരനും ഉള്‍പ്പെടെ എന്‍സിപിയിലെ ഒരു വിഭാഗം മുന്നണി വിടുമെന്ന വിലയിരുത്തലിലാണ് ഇടതുമുന്നണി. ആര്‍എസ്പി പിളര്‍ന്നപ്പോള്‍ കോവൂര്‍ കുഞ്ഞുമോനെ ഒപ്പം നിര്‍ത്തിയതുപോലെ എ.കെ.ശശീന്ദ്രനെ ഒപ്പം നിര്‍ത്താനുളള നീക്കങ്ങള്‍ സിപിഎം തുടങ്ങി. സിറ്റിങ് സീറ്റായ എലത്തൂരില്‍ മത്സരിക്കണമെന്ന ആവശ്യമാണ് ശശീന്ദ്രന്‍ മുന്നോട്ടു വച്ചിരിക്കുന്നത്.

ശക്തികേന്ദ്രമായ എലത്തൂര്‍ തിരിച്ചെടുക്കണമെന്ന വികാരം സിപിഎമ്മില്‍ ശക്തമാണ്. ഇതേത്തുടര്‍ന്ന് സിപിഎം ഇടപെട്ടാണ് ശശീന്ദ്രന് കോണ്‍ഗ്രസ് എസുമായി ആശയവിനിമയത്തിന് വഴിയൊരുക്കിയത്. കടന്നപ്പള്ളി ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും കണ്ണൂരിലേക്കു ശശീന്ദ്രനു മാറാമെന്നുമാണ് വാഗ്ദാനം. ശശീന്ദ്രന്‍ പാര്‍ട്ടിയിലേക്കു വരുന്നതിനെ കടന്നപ്പള്ളി സ്വാഗതം ചെയ്തതായാണു വിവരം.

എലത്തൂരില്‍ ഡിവൈഎഫ്ഐ അഖിലേന്ത്യ നേതാവിനെ മത്സരിപ്പിക്കാനാണു സിപിഎം നീക്കം. ഇതിനോടു ശശീന്ദ്രന് എതിര്‍ക്കാനാവില്ലെന്ന് സിപിഎം വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇടതുമുന്നണിയില്‍ തുടരാനാവില്ലെന്നു മാണി സി.കാപ്പനും ടി.പി.പീതാംബരനും എന്‍സിപി നേതൃത്വത്തെ അറിയിച്ചു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ ശശീന്ദ്രന് അനുകൂലമായ വികാരമാണു പ്രകടമായത്.

എന്നാല്‍ ഇത് എന്‍സിപി സംസ്ഥാന നേതൃത്വം തള്ളിയതായാണ് സൂചന. ജോസ് കെ.മാണിയുമായി മാണി സി.കാപ്പനുള്ള അകല്‍ച്ച പരിഹരിക്കാനാകാത്ത വിധമെന്ന വിലയിരുത്തിലിലാണു സിപിഎം. പ്രശ്നപരിഹാരത്തിനു കേരള കോണ്‍ഗ്രസ്– എന്‍സിപി ഉഭയകക്ഷി ചര്‍ച്ചയ്ക്കു സിപിഎം ശ്രമിക്കുന്നുണ്ട്. പക്ഷേ കാപ്പന്‍ യുഡിഎഫുമായി ആശയവിനിമയം തുടരുന്നതിനാല്‍ അതിന് അര്‍ഥമില്ലെന്നാണ് സിപിഎം കാഴ്ചപ്പാട്.

അതേസമയം, കടന്നപ്പള്ളി രാമചന്ദ്രന്റെ കോണ്‍ഗ്രസ് എസില്‍ ചേരുമെന്ന വാര്‍ത്ത നിഷേധിച്ച് മന്ത്രി എ.കെ.ശശീന്ദ്രന്‍ രംഗത്തെത്തി. എന്‍സിപിയിലെ നേതാക്കള്‍ പല പാര്‍ട്ടികളിലേക്ക് പോകുന്നതായി പ്രചരിക്കുന്നുവെന്നും ഇതെല്ലാം അപ്രസക്തവും അസത്യവുമാണെന്നും ശശീന്ദ്രന്‍ പറഞ്ഞു. എന്‍സിപി എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കും. പാര്‍ട്ടി തീരുമാനിക്കുന്നിടത്ത് വീണ്ടും മത്സരിക്കുമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

English Summary: AK Saseendran likely to join Ccongress (S)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com