ADVERTISEMENT

ഒരു കാലത്ത് ക്യാംപസ് കൂട്ടായ്മകളിൽ സംഘഗാനം പോലെ മുഴങ്ങിക്കേട്ട ഒരു പാട്ടുണ്ടായിരുന്നു.

വലയിൽ വീണ കിളികളാണു നാം,
ചിറകൊടിഞ്ഞൊരിണകളാണു നാം
വഴിവിളക്കു കണ്ണു ചിമ്മുമീ
വഴിയിലെന്തു നമ്മൾ പാടണം...

സൗഹൃദക്കൂട്ടങ്ങൾ കയ്യടിച്ചു പാടിയ പാട്ട്. കവിയുടെ പേര് അനിൽ പനച്ചൂരാൻ. അന്ന് ആ കവിയെ കൊല്ലം, ആലപ്പുഴ ജില്ലകളിലുള്ള ചില കവിതാ പ്രേമികൾ മാത്രമേ അറിഞ്ഞിരുന്നുള്ളൂ. ജോലി അഭിഭാഷകൻ. കവിയരങ്ങുകൾ പരുക്കൻ ശബ്ദം കൊണ്ട് ചൊല്ലിക്കൊഴുപ്പിച്ച ആ താടിക്കാരൻ അതിനോടകം തന്നെ കസെറ്റുകളിലൂടെ നാടെങ്ങും ചെറുപ്പക്കാർക്ക് ഹരമായിരുന്നു. ചൊൽക്കവിതകളിൽ ഏറെ പ്രശസ്തമായത് വലയിൽ വീണ കിളികൾ തന്നെയായിരുന്നു. പ്രത്യേക ഈണത്തിൽ താളമിട്ടു പാടാൻ പറ്റിയ കവിത. അതു കൊണ്ടു തന്നെ തൊണ്ണൂറുകളിൽ ക്യാംപസുകൾ ഏറ്റെടുത്തു. 

കവി പിന്നെയും ഏറെ പ്രശസ്തനാകുന്നത് ചലച്ചിത്ര സംവിധായകൻ ലാൽ ജോസിന്റെ കണ്ണിൽപ്പെടുന്നതോടെയായിരുന്നു. 2007ൽ പുറത്തിറങ്ങിയ അറബിക്കഥ എന്ന സിനിമയിൽ രാഷ്ട്രീയക്കാരനായ നായകന്റെ ആഭിമുഖ്യം വെളിപ്പെടുത്താൻ ഉൾക്കൊള്ളിച്ച ‘ചോരവീണ മണ്ണിൽ നിന്നുയർന്നു വന്ന പൂമരം’ എന്ന ഗാനം അനിലിന്റെ തലവര മാറ്റി. സിനിമാരംഗത്ത് പാടിയഭിനയിച്ചതും പനച്ചൂരാൻ തന്നെയായിരുന്നു. ഇന്നും ഈ ഗാനം കോരിത്തരിപ്പോടെ മാത്രം കേൾക്കുന്ന എത്രയോ പേരുണ്ട് എന്നത് ആ പാട്ടിന്റെ ജനകീയതയ്ക്കു തെളിവാണ്. 

ഒട്ടേറെപ്പേരുടെ മൊബൈൽ ഫോണുകളിൽ റിങ്ടോൺ ആയും തിരഞ്ഞെടുപ്പു കാലത്ത് ഇടതു പ്രവർത്തകരുടെ അഭിമാനഗാനം ആയും ‘ചോരവീണ മണ്ണിൽ’ അടയാളപ്പെടുത്തപ്പെട്ടു. പനച്ചൂരാൻ നേരത്തേ ഏഴുതിയിരുന്ന പ്രവാസിയുടെ പാട്ട് എന്ന കവിതയും സിനിമയിൽ ഇടംപിടിച്ചു. ‘തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും..’ എന്ന ആ കവിത പ്രവാസിയുടെ മോഹവും സ്വപ്നങ്ങളും ഇഴകോർത്ത് എഴുതപ്പെട്ടതായിരുന്നു. ആ പാട്ടും ഹിറ്റ് ചാർട്ടുകളിൽ ഏറെക്കാലം ഇടംപിടിച്ചു. 

Anil-Panachooran-2
അനിൽ പനച്ചൂരാൻ

അറബിക്കഥ കൊണ്ടുവന്ന കൊടുത്ത പ്രശസ്തിയും പേരുംമൂലം പനച്ചൂരാന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. അതേ വർഷം പുറത്തിങ്ങിയ കഥ പറയുമ്പോൾ എന്ന സിനിമയിലെ ‘വ്യത്യസ്തനാമൊരു ബാർബറാം ബാലനെ...’ എന്ന ഹാസ്യരസം നിറഞ്ഞ ഗാനവും സൂപ്പർഹിറ്റായി. അറബിക്കഥ, ചിലനേരം ചില മനുഷ്യർ, യാത്ര ചോദിക്കാതെ തുടങ്ങിയ സിനിമകളിൽ നടനായും അനിൽ പനച്ചൂരാൻ തിളങ്ങി. ഭ്രമരത്തിലെ മോഹൻലാൽ പാടിയഭിനയിച്ച ‘അണ്ണാറക്കണ്ണാ വാ’, കുഴലൂതും പൂന്തെന്നലേ, സ്വന്തം ലേഖകനിലെ ‘ചെറുതിങ്കൾത്തോണി’, മേരിക്കുണ്ടൊരു കുഞ്ഞാടിലെ ‘എൻറടുക്കെ വന്നടുക്കും’ ബോഡിഗാർഡിലെ ‘അരികത്താരായോ പാടുന്നുണ്ടോ..’ തുടങ്ങി എണ്ണം പറഞ്ഞ ഒട്ടേറെ ഹിറ്റുകൾ സ്വന്തം പേരിൽ കുറിച്ചു വച്ചാണ് പനച്ചൂരാൻ വിടപറയുന്നത്. 

രോഗം വീഴ്ത്തുന്നതിനു തൊട്ടുമുൻപു വരെയും കർമനിരതനായിരുന്നു അനിൽ. സ്വന്തം സംവിധാനത്തിൽ ഒരു സിനിമയെന്ന സ്വപ്നം ബാക്കിയാക്കിയാണ് അനിൽ പനച്ചൂരാന്റെ വിടവാങ്ങൽ. കാട് എന്ന പേരിൽ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു അനിൽ.  ഇതിനായി തിരക്കഥാ രചന പൂർത്തിയാക്കിയിരുന്നു. പാട്ടുകൾ എഴുതാൻ കവി മുരുകൻ കാട്ടാക്കടയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. അനിലോ മുരുകനോ പാടാമെന്ന ധാരണയിലാണ് ഫോൺ സംഭാഷണം അവസാനിപ്പിച്ചതെന്ന് കവി മുരുകൻ കാട്ടാക്കട അനുസ്മരിക്കുന്നു. 

English Summary : Life story of Anil Panachooran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com