ADVERTISEMENT

കൊച്ചി ∙ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽപനയിലൂടെ മാർച്ചിനകം 2.10 ലക്ഷം കോടി രൂപ സമാഹരിക്കുകയെന്ന ഭീമൻ ലക്ഷ്യം കൈവരിക്കാനുള്ള പ്രയത്നത്തിൽ കേന്ദ്ര സർക്കാരിന്റെ പ്രധാന പ്രതീക്ഷ ബിപിസിഎൽ വിൽപന. എയർ ഇന്ത്യ വിൽക്കാനുള്ള തീവ്രശ്രമം നടക്കുന്നുണ്ടെങ്കിലും നടപ്പു സാമ്പത്തിക വർഷം അതിനുള്ള സാധ്യത വിരളം. മറ്റു ചില പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപനയിൽനിന്ന് ഇതുവരെ സമാഹരിക്കാനായതു 12,500 കോടി രൂപയോളം മാത്രം.

∙ ലക്ഷ്യം അകലെ 

ബിപിസിഎൽ, എയർ ഇന്ത്യ, ഷിപ്പിങ് കോർപറേഷൻ തുടങ്ങിയവയുടെ വിറ്റൊഴിക്കലിലൂടെ 1.20 ലക്ഷം കോടി രൂപയും ഐഡിബിഐ, എൽഐസി എന്നിവയുടെ നിശ്ചിത ശതമാനം ഓഹരി വിൽപനയിലൂടെ 90,000 കോടി രൂപയും സമാഹരിക്കാനായിരുന്നു സർക്കാർ നീക്കം.

എന്നാൽ, 2019 നവംബറിൽ പ്രഖ്യാപിച്ച വിൽപന നടപടികൾ കോവിഡിൽ സ്തംഭിച്ചു. പലവട്ടം താൽപര്യപത്രം ക്ഷണിച്ച ശേഷമാണു ബിപിസിഎലും എയർ ഇന്ത്യയും വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചു കമ്പനികളെത്തിയത്.

എന്നാൽ, ആഗോള എണ്ണ ഭീമൻമാർ ബിപിസിഎൽ വാങ്ങാൻ താൽപര്യം കാട്ടാത്തതു നേരിയ തിരിച്ചടിയുമായി. വിൽപന പ്രഖ്യാപനത്തിനു പിന്നാലെ ബിപിസിഎൽ ഓഹരികളുടെ വിലയിടിഞ്ഞതു മറ്റൊരു തിരിച്ചടി. എങ്കിലും, നടപടികൾ ഏറെ മുന്നോട്ടു നീങ്ങിയെന്നാണു കേന്ദ്ര സർക്കാർ നിലപാട്.

മാർച്ചിനു മുൻപു ബിപിസിഎൽ വിൽപന സാധ്യമാണെന്നും കേന്ദ്രം കരുതുന്നു. ബിപിസിഎൽ, ഷിപ്പിങ് കോർപറേഷൻ ഓഹരി വിൽപനകളിലൂടെ 75,000 – 85,000 കോടി രൂപയെങ്കിലും ഖജനാവിലെത്തുമെന്നാണു പ്രതീക്ഷ. എന്നാൽ, 2.10 ലക്ഷം കോടി രൂപയുടെ സമാഹരണം ഏറെക്കുറെ അസാധ്യം.

∙ വിൽപന വർഷം 2021 

കോവിഡ് വില്ലനായി അവതരിച്ചതു പോലുള്ള അപ്രതീക്ഷിത സംഭവങ്ങളുണ്ടായില്ലെങ്കിൽ പുതുവർഷം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപന വർഷമായി മാറിയേക്കും. ഇതിനകം വിൽപന നടപടികളിലൂടെ നീങ്ങുന്ന സ്ഥാപനങ്ങൾക്കു പുറമേ, ഒരുപിടി സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കപ്പെടും; പവൻ ഹംസും ബെമ്‌ലും ഉൾപ്പെടെ.

‘ബിസിനസ് നടത്തുന്നതാണോ സർക്കാരിന്റെ ബിസിനസ്?’ എന്ന ചോദ്യം പലവട്ടം ആവർത്തിച്ച കേന്ദ്ര സർക്കാർ നിലപാടു പണ്ടേ വ്യക്തമാക്കിക്കഴിഞ്ഞു: വ്യവസായം നടത്തലല്ല, സർക്കാരിന്റെ ചുമതല.

English Summary: Union govt eyes 90,000 crore from BPCL stake sale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com