ADVERTISEMENT
ചെന്നൈ∙ ഡിഎംകെയ്ക്കു മേൽ സമ്മർദം ശക്തമാക്കി എം.കെ.അഴഗിരി. തെക്കൻ മേഖലകളിൽ ഡിഎംകെയ്ക്കു  നേടിക്കൊടുത്ത വിജയങ്ങൾ എണ്ണിപ്പറഞ്ഞ അഴഗിരി പാർട്ടി പ്രസിഡന്റും സഹോദരനുമായ എം.കെ.സ്റ്റാലിനെ രൂക്ഷമായി വിമർശിച്ചു. എം.കരുണാനിധിയെ തെറ്റിദ്ധരിപ്പിച്ചാണു തന്നെ പാർട്ടിയിൽ നിന്നു പുറത്താക്കിയത്. ഡിഎംകെയ്ക്ക് വിജയങ്ങൾ മാത്രമാണു നേടിക്കൊടുത്തത്. അധികാരം നേടിയതോടെ പിന്തുണ നൽകിയ തന്നെ സ്റ്റാലിൻ വഞ്ചിച്ചു. തന്റെ അനുയായികൾ ഒരിക്കലും അതു പൊറുക്കില്ല. സ്റ്റാലിൻ ഒരിക്കലും മുഖ്യമന്ത്രിയാവില്ല. തനിക്കൊപ്പമുള്ള പ്രവർത്തകർ അത് അനുവദിക്കില്ല. കലൈജ്ഞറെ മറന്നാണു സ്റ്റാലിൻ പ്രവർത്തിക്കുന്നത്. അധികാരമോഹമില്ല. പല പദവികൾ തരപ്പെടുത്തി തന്നോടു മത്സരിക്കാനാണു സ്റ്റാലിൻ ശ്രമിച്ചിട്ടുള്ളതെന്നും അഴഗിരി ആരോപിച്ചു.

പാർട്ടിയോടുള്ള കൂറും, സ്റ്റാലിനോടുള്ള എതിർപ്പും പരസ്യമാക്കി എന്തിനും തയാറായി ഇരിക്കാൻ അണികൾക്കു നിർദേശം നൽകിയാണ് അഴഗിരി മധുരയിലെ രാഷ്ട്രീയ പൊതു യോഗം അവസാനിപ്പിച്ചത്. ഡിഎംകെയ്ക്കു നൽകിയ സംഭാവനകൾ എണ്ണിപ്പറയുന്നതിലൂടെ പാർട്ടിയിലേക്കു തന്നെ തിരികെ എടുക്കണമെന്നു പറയാതെ പറയുകയാണ് മധുരയിലെ ശക്തി പ്രകടനത്തിലൂടെ അഴഗിരി.

തിരഞ്ഞെടുപ്പ് അടുത്തതിനാൽ ഇനി പുതിയ പാർട്ടി പ്രഖ്യാപിക്കുക പ്രായോഗികമല്ല. രജനീകാന്തിനൊപ്പം നിൽക്കുമെന്നു കരുതപ്പെട്ടെങ്കിലും സൂപ്പർതാരം പിൻമാറിയതോടെ ആ വഴി അടഞ്ഞു. ഇതോടെയാണ് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാൻ അഴഗിരി നിർബന്ധിതനായത്. തന്നെ തിരികെ എടുക്കില്ലെങ്കിൽ മുഖ്യമന്ത്രിക്കസേര സ്റ്റാലിനു സ്വപ്നം മാത്രമായിരിക്കുമെന്ന തുറന്നു പറച്ചിലാണു യോഗത്തിലുണ്ടായത്. ശക്തി തെളിയിച്ചു ഡിഎംകെയിൽ വീണ്ടും പ്രബലനാവാനുള്ള നീക്കമാണ് അഴഗിരി നടത്തുന്നത്.
അഴഗിരിയെ സ്വന്തം പാളയത്തിൽ എത്തിക്കാൻ ബിജെപി ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തെക്കൻ മേഖലകളിൽ ഡിഎംകെ വോട്ടു ബാങ്കിൽ വിള്ളലുണ്ടാവുന്നത് അണ്ണാഡിഎംകെ–ബിജെപി സംഖ്യത്തിനു തിരഞ്ഞെടുപ്പിൽ ഗുണമുണ്ടാക്കും.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അഴഗിരിയുടെ തട്ടകമായ മധുരയിൽ സിപിഎം സ്ഥാനാർഥി എസ്.വെങ്കടേഷിനെ വിജയിപ്പിക്കാൻ ഡിഎംകെയ്ക്കു കഴിഞ്ഞിരുന്നു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയപാരാജയങ്ങളെ സ്വാധീനിക്കാൻ അഴഗിരിക്കു കഴിയുമെന്നാണു ഡിഎംകെ നേതാക്കൾ പോലും കരുതുന്നത്. ഡിഎംകെയുടെ പ്രതികരണത്തിനായി താൻ കാത്തിരിക്കുകയാണെന്ന ധ്വനിയാണ് അഴഗിരിയുടെ പ്രസംഗത്തിലുള്ളത്.അധികാരത്തിൽ തിരികെ എത്താനുള്ള സുവർണാവസരം ഡിഎംകെ പാഴാക്കിയേക്കില്ല. അഴഗിരിയെ തിരികെ എടുത്തു സമവായമുണ്ടാക്കാൻ ഡിഎംകെ നേതൃത്വം ശ്രമിച്ചേക്കുമെന്നാണു സൂചന. മറിച്ചാണെങ്കിൽ അണ്ണൻ തമ്പി പോര് ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും സജീവമാകും.

English Summary: MK Stalin Can Never Become Chief Minister: Expelled Party Leader On Brother
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com