ADVERTISEMENT

കോഴിക്കോട്∙ ഒപ്പം വന്നവരെല്ലാം പലപ്പോഴായി മടങ്ങിയിട്ടും 40 വർഷം ഇടതുപക്ഷത്ത് ഉറച്ചുനിന്ന കണ്ണൂരിലെ രണ്ടു കോൺഗ്രസുകാർ വീണ്ടും ചർച്ചകളിൽ നിറയുന്നു. മന്ത്രിമാരായ എ.കെ. ശശീന്ദ്രനും രാമചന്ദ്രൻ കടന്നപ്പള്ളിയും. പാലാ സീറ്റിന്റെ പേരിൽ എൻസിപിയിലെ ഔദ്യോഗിക വിഭാഗം എൽഡിഎഫ് വിടാനൊരുങ്ങിയതോടെ പാർട്ടി പിളരുമെന്ന സൂചനകൾക്കിടയിലാണ് എ.കെ.ശശീന്ദ്രൻ, കോൺഗ്രസ് എസിലേക്കെന്ന വാർത്തകൾ പുറത്തുവന്നത്. കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി ശശീന്ദ്രനെ സ്വാഗതം ചെയ്യുകയും ചെയ്തു. 

എ.കെ.ശശീന്ദ്രനും താനും ഒരു പാർട്ടിയിൽ പ്രവർത്തിച്ചവരാണ്. അതുകൊണ്ടു മുഖവുരയില്ലാതെ കോൺഗ്രസ് എസിലേക്കു കടന്നവരാമെന്നായിരുന്നു കടന്നപ്പള്ളിയുടെ പ്രതികരണം. 1980ൽ എ.കെ ആന്റണിയുടെ നേതൃത്വത്തിൽ ഒരുമിച്ച്  ഇടതുപക്ഷത്തെത്തിയതാണു രാമചന്ദ്രൻ കടന്നപ്പള്ളിയും എ.കെ.ശശീന്ദ്രനും. 1982ൽ നായനാർ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിച്ച് ആന്റണിയും കൂട്ടരും മുന്നണിവിട്ടെങ്കിലും ശശീന്ദ്രനും കടന്നപ്പള്ളിയും ഇടതുപക്ഷത്ത് തന്നെ തുടർന്നു. ഇടയ്ക്കു രണ്ടുപാർട്ടിയായി വേർപിരിഞ്ഞെങ്കിലും ഇടത്തുതന്നെ ഉറച്ചുനിന്നു ഇരുവരും; കടന്നപ്പള്ളി കോൺഗ്രസ് എസിലും ശശീന്ദ്രൻ എൻസിപിയിലും.  

കടന്നപ്പള്ളി കെഎസ്‌യുവിന്റെയും ശശീന്ദ്രൻ യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന പ്രസിഡന്റുമാരായിരുന്നു. 1980ൽ ആന്റണിയുടെ നേതൃത്വത്തിൽ കോൺഗ്രസ് (യു) ഇടതുപക്ഷത്തെത്തിയപ്പോൾ ഒപ്പമുണ്ടായിരുന്ന യുവനേതാക്കളിൽ പ്രമുഖർ. 80ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കടന്നപ്പള്ളി ഇരിക്കൂറിലും ശശീന്ദ്രൻ പെരിങ്ങളത്തും ഇടതു സ്ഥാനാർഥികളായി വിജയിച്ചു. 1981ൽ ഇടതുമുന്നണിക്കുള്ള പിന്തുണ പിൻവലിക്കാനുള്ള ആന്റണിയുടെ തീരുമാനത്തിനെതിരെ രംഗത്തുവന്ന ആറ് എംഎൽഎമാരിൽ കടന്നപ്പള്ളിയും ശശീന്ദ്രനുമുണ്ടായിരുന്നു. 

അന്ന് ആ സംഘത്തിനു നേതൃത്വം നൽകിയ പി.സി. ചാക്കോയടക്കം പല നേതാക്കളും പിന്നീട് പല ഘട്ടങ്ങളിലായി കോൺഗ്രസിലേക്ക് മടങ്ങിയെങ്കിലും കടന്നപ്പള്ളിയും ശശീന്ദ്രനും കോൺഗ്രസ് എസുമായി ഇടതുപക്ഷത്തുതന്നെ തുടർന്നു. 1982ൽ കോൺഗ്രസ് എസ് സ്ഥാനാർഥിയായി എടക്കാട് മണ്ഡലത്തിൽ വിജയിച്ച ശശീന്ദ്രൻ  1987ലും 91ലും കണ്ണൂർ മണ്ഡലത്തിൽ മത്സരിച്ചു പരാജയപ്പെട്ടു, രാമചന്ദ്രൻ കടന്നപ്പള്ളി 1987, 1991 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പേരാവൂരിൽ പരാജയപ്പെട്ടു. 2001ൽ ശരദ് പവാർ എൻസിപി രൂപീകരിച്ചപ്പോൾ കോൺഗ്രസ് (എസ്) എൻസിപിയിൽ ലയിച്ചു.  

പിന്നീട് രാമചന്ദ്രൻ കടന്നപ്പള്ളി എൻസിപി വിട്ടു പുറത്തുവന്നു  കോൺഗ്രസ് (എസ്) പുനരുജ്ജീവിപ്പിച്ചു; എൻസിപിയിൽ തുടർന്ന ശശീന്ദ്രൻ 2006ൽ കോഴിക്കോട് ജില്ലയിലെ ബാലുശേരിയിൽനിന്നും 2011ലും 16ലും എലത്തൂരിൽനിന്നും നിയമസഭയിലെത്തി. 2006ൽ ശശീന്ദ്രന്റെ പഴയ തട്ടകമായ എടക്കാട് നിന്നു വിജയിച്ചു കടന്നപ്പള്ളി ദേവസ്വം മന്ത്രിയായി. 2016ൽ കണ്ണൂർ മണ്ഡലത്തിൽ അട്ടിമറി വിജയം നേടിയ കടന്നപ്പള്ളിയും എലത്തൂരിൽനിന്നു രണ്ടാം വട്ടം വിജയിച്ചെത്തിയ ശശീന്ദ്രനും ഇടതുമന്ത്രിസഭയിൽ ഒരുമിച്ച് മന്ത്രിമാരായി. 

40 വർഷം മുൻപ് ഒരുമിച്ച് ഇടതുമുന്നണിയിലെത്തിയ രണ്ടു കോൺഗ്രസുകാർ രണ്ടു പാർട്ടികളുടെ പ്രതിനിധികളായി മന്ത്രിസഭയിലുണ്ട്. ഇരുവരും വീണ്ടും ഒരു പാർട്ടിയാകുമോ എന്നതിലാണ് ആകാംക്ഷ. തിങ്കളാഴ്ച ഔദ്യോഗിക പരിപാടികൾക്കായി കണ്ണൂരിലെത്തിയ ശശീന്ദ്രൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ സന്ദർശിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും കാണാതെയാണ് മടങ്ങിയത്. കോൺഗ്രസ് എസിൽ ചേരുമെന്ന വാർത്തകൾ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും എൻസിപിയുടെ ഔദ്യോഗിക വിഭാഗം മുന്നണി വിട്ടാലും എൽഡിഎഫിൽ തുടരാൻ കോൺഗ്രസ് (എസ്) എന്ന സാധ്യത ശശീന്ദ്രനും മുന്നിലുണ്ട്; പുതിയ പാർട്ടി എന്ന സാധ്യതകൾക്കൊപ്പം തന്നെ. 

English Summary: Will Ramachandran Kadannappally and AK Sassendran Reunites? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com