ADVERTISEMENT

തിരുവനന്തപുരം∙ ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറുടെ പിഎയെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ അനുവാദം വേണമെന്ന്‌ കസ്റ്റംസിന് കത്തയച്ച സഭാ സെക്രട്ടറിക്കെതിരെ പ്രതിപക്ഷം.  എംഎല്‍എമാര്‍ക്കുള്ള പ്രത്യേക പരിരക്ഷ ഉദ്യോഗസ്ഥര്‍ക്കില്ല.  സഭാ സെക്രട്ടറി നിയമം വളച്ചൊടിച്ചെന്നും പ്രതിപക്ഷം ആരോപിച്ചു.

നിയമസഭാ ചുറ്റളവിനുള്ളിൽ ഉദ്യോഗസ്ഥർക്കു നോട്ടിസ് നൽകുന്നതിനു സ്പീക്കറുടെ അനുമതി വേണമെന്നാണ് നിയമസഭാ സെക്രട്ടറി അറിയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായരാണ് കസ്റ്റംസിനു കത്തു നൽകിയത്. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു സ്പീക്കറുടെ അസി. സെക്രട്ടറി കെ. അയ്യപ്പനു 2 തവണ കസ്റ്റംസ് നോട്ടിസ് നൽകിയെങ്കിലും അദ്ദേഹം ഹാജരായില്ല. ഓഫിസിൽ നിന്ന് അനുമതി കിട്ടിയ ശേഷം ഹാജരാകാമെന്നാണ് അയ്യപ്പൻ കസ്റ്റംസിനെ അറിയിച്ചിരുന്നത്.

പരിരക്ഷ ജീവനക്കാര്‍ക്ക് നൽകുന്നത് നിയമവിരുദ്ധം: കെ. സി ജോസഫ്

നിയമസഭാംഗങ്ങള്‍ക്ക് നൽകുന്ന നിയമപരിരക്ഷ സ്പീക്കറുടെ ഓഫീസിലെ ജീവനക്കാര്‍ക്ക് നൽകികൊണ്ട് കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ നിന്ന് സ്പീക്കറുടെ അസി. സെക്രട്ടറി കെ. അയ്യപ്പന് സംരക്ഷണം ഒരുക്കുന്ന  നിയമസഭാ സെക്രട്ടറിയുടെ നടപടി നിയമവിരുദ്ധമാണെന്ന് കെ.സി ജോസഫ് എംഎല്‍എ. 

നിയമസഭാംഗങ്ങള്‍ക്ക് പരിരക്ഷ നൽകുന്ന ചട്ടം 165 വളച്ചൊടിച്ചാണ് ജീവനക്കാരനെ സംരക്ഷിക്കാന്‍ നോക്കുന്നത്. നിയമസഭയുടെ പരിധിയിലുള്ളവര്‍ക്കെതിരേ സിവിലോ, ക്രിമിനലോ ആയ നിയമനടപടികള്‍ സ്വീകരിക്കണമെങ്കില്‍ സ്പീക്കറുടെ അനുവാദം വാങ്ങിയിരിക്കണം എന്നാണ് ചട്ടം. നിയമസഭാംഗങ്ങള്‍ക്കു മാത്രമുള്ളതാണ് ഇതിന്റെ പരിരക്ഷ. ഇത് സ്പീക്കറുടെ സ്റ്റാഫിനും കൂടി ബാധകമാക്കുകയാണ്  ജുഡീഷ്യല്‍ ഓഫീസര്‍ കൂടിയായ നിയമസഭാ സെക്രട്ടറി ചെയ്തത്.  

രണ്ടു തവണ കസ്റ്റംസ് അയ്യപ്പന് നോട്ടീസ് നൽകിയിട്ടും ഹാജരായില്ല. മൂന്നാം തവണ നോട്ടീസ് നൽകിയപ്പോഴാണ് നിയമസഭാ സെക്രട്ടറി തികച്ചും തെറ്റായ ഈ നിലപാട് സ്വീകരിച്ചത്. നേരത്തെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴും പല തവണ ഒഴിഞ്ഞുമാറിയിരുന്നു. 

ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറുമ്പോള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ സംശയം ഉണ്ടാകുകയാണു ചെയ്യുന്നത്. സ്പീക്കറും അദ്ദേഹത്തിന്റെ ഓഫീസും ഇപ്പോള്‍ സംശയനിഴലിലാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് സ്പീക്കറുടെ ഓഫീസും സംശയനിഴലിലാകുന്നതെന്നു കെസി ജോസഫ് ചൂണ്ടിക്കാട്ടി. 

Content Highlights: Opposition against Kerala assembly secretary 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com