ADVERTISEMENT

ചെന്നൈ ∙ സീരിയൽ നടി വി.ജെ.ചിത്രയുടെ ആത്മഹത്യാ കേസിന്റെ അന്വേഷണം സെൻട്രൽ ക്രൈംബ്രാഞ്ചിനു കൈമാറി. വിശദമായ അന്വേഷണം ആവശ്യപ്പെട്ടു കുടുംബം തമിഴ്നാട് മുഖ്യമന്ത്രിയെ കണ്ടതിനു പിന്നാലെയാണു നടപടി. അറസ്റ്റിലായ ചിത്രയുടെ ഭര്‍ത്താവ് ഹേംനാഥിന്റെ ജാമ്യാപേക്ഷയില്‍ കോടതി സര്‍ക്കാരിനോടു റിപ്പോര്‍ട്ടു തേടി.

തമിഴ് സീരിയല്‍ നടിയായിരുന്ന ചിത്രയെ ഡിസംബര്‍ ഒൻപതിനാണു ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി ഡിസംബര്‍ 15നു ഹേംനാഥിനെ  അറസ്റ്റ് ചെയ്തു. വിവാഹ നിശ്ചയത്തിനുശേഷം ഒന്നിച്ചു താമസിക്കാന്‍ തുടങ്ങിയതോടെ അഭിനയം നിര്‍ത്താന്‍ നിര്‍ബന്ധിച്ചതും ഹേംനാഥ് മദ്യപിച്ചു സെറ്റിലെത്തി വഴക്കുണ്ടാക്കുന്നതും ചിത്രയെ കടുത്ത സമ്മര്‍ദത്തിലാഴ്ത്തിയെന്നാണു പൊലീസ് പറയുന്നത്.

ഹേംനാഥിന്റെ അറസ്റ്റിനു തൊട്ടുപിറകെ കൂടുതല്‍ പേര്‍ക്കു മരണത്തില്‍ പങ്കുണ്ടെന്നാരോപിച്ചു കുടുംബം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ കണ്ടു. ഇതോടെയാണു കേസ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിനു കൈമാറിയത്. ഇതുസംബന്ധിച്ച ഉത്തരവ് സിറ്റി പൊലീസ് കമ്മിഷണര്‍ മഹേഷ് കുമാര്‍ അഗര്‍വാള്‍ പുറത്തിറക്കി.

ഹേംനാഥിന്റെ ജാമ്യാപേക്ഷയില്‍ നിലപാടറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നോട്ടിസ് അയച്ചു. കെട്ടിച്ചമച്ച ആരോപണങ്ങളുടെ പുറത്താണ് അറസ്റ്റെന്നാണ് അപേക്ഷയില്‍ ഹേംനാഥ് ആരോപിക്കുന്നത്. എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് മൂന്നു കുട്ടികളിൽനിന്നു ഒരു കോടിയിലധികം രൂപ കബളിപ്പിച്ചെന്ന കേസിൽ ഹേംനാഥിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു.

English Summary: VJ Chitra death case now to be investigated by Central Crime Branch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com