ADVERTISEMENT

കളമശേരി ∙ എറണാകുളം ഗവ. മെഡിക്കൽ കോളജിൽ കോവിഡ് ഇതര രോഗികൾക്കുള്ള കിടത്തി ചികിത്സ ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ഹൗസ് സർജൻമാരുടെ അനിശ്ചിതകാല സമരം തുടരുന്നു. അത്യാഹിത വിഭാഗം ഒഴികെ എല്ലാ വിഭാഗം ‍ഡ്യൂട്ടിയും ബഹിഷ്കരിച്ചാണ് സമരം. അവസാന വർഷ എംബിബിഎസ് വിദ്യാർഥികളുടെ ക്ലിനിക്കൽ പരിശീലനം പ്രതിസന്ധിയിലാക്കുന്നതാണ് വിദ്യാർഥികളെ സമരത്തിലേക്കു നയിച്ചിരിക്കുന്നത്.

ഹൗസ്‌ സർജന്‍മാരുടെയും വിദ്യാർഥികളുടെയും പരിശീലനവും പഠനവും മുടങ്ങിക്കിടക്കുകയാണ്. എൻഎംസി നിർദേശ പ്രകാരം കോവിഡിതര രോഗികൾക്ക് ചികിത്സാ സൗകര്യം ഡിസംബർ മുതൽ തന്നെ ലഭ്യമാക്കേണ്ടതായിരുന്നു. എന്നാൽ എറണാകുളം മെഡിക്കൽ കോളജിൽ ഇപ്പോഴും കോവിഡ് രോഗികൾക്കു മാത്രമാണ് ചികിത്സ നൽകുന്നത്. ഈ സാഹചര്യത്തിൽ ജനുവരി ഒന്നു മുതൽ അനിശ്ചിതകാല സമരത്തിനായിരുന്നു ഹൗസ്‌ സർജൻമാരുടെ തീരുമാനം. എന്നാൽ ഡിസംബർ 31നു പ്രിൻസിപ്പൽ, ആശുപത്രി സൂപ്രണ്ട്, ഹൗസ്‌ സർജൻസ് കോ–ഓർഡിനേറ്റർ എന്നിവരുമായി ചർച്ച നടത്തിയിരുന്നു. 

ജനുവരി 4 മുതൽ ഐപി, ഒപി വിഭാഗങ്ങൾ ആരംഭിക്കുമെന്നും 31നുള്ളിൽ പഴയ അവസ്ഥയിൽ കോളജിന്റെ പ്രവർത്തനം ആരംഭിക്കുമെന്നും ഹൗസ്‌ സർജൻമാർക്ക് ഉറപ്പു നൽകിയിരുന്നതാണ്. ഇതനുസരി‍ച്ച് 4ന് ഒപി ആരംഭിച്ചുവെങ്കിലും ഇക്കാര്യം ഔദ്യോഗികമായി പൊതുജനങ്ങളെ അധികൃതർ അറിയിച്ചില്ല. ആറ് ഐപി രോഗികളെ ആദ്യ ദിവസം പ്രവേശിപ്പിച്ചുവെങ്കിലും കിടത്തി ചികിത്സ തൊട്ടടുത്ത ദിവസം മുതൽ പൂർണമായും വീണ്ടും നിർത്തലാക്കി.

മെഡിക്കൽ ബോർഡിന്റെ തീരുമാനപ്രകാരമാണ് ഈ നടപടിയെന്നു വ്യക്തമായ സാഹചര്യത്തിലാണ് ഹൗസ്‌ സർജൻസ് അസോസിയേഷൻ വീണ്ടും സമരം പ്രഖ്യാപിച്ച് നോട്ടിസ് നൽകിയത്. അതേസമയം ഹൗസ് സർജൻമാരുടെ സമരം നിയമവിരുദ്ധമാണെന്ന് പ്രിൻസിപ്പൽ പറയുന്നു. സമരം പിൻവലിക്കണമെന്നും ഡ്യൂട്ടിയിൽ പ്രവേശിക്കണമെന്നും അല്ലാത്തപക്ഷം കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ മുന്നറിയിപ്പു നൽകി.

അഡ്മിനിസ്ട്രേറ്റിവ് ഓഫിസിനു മുന്നിലും ക്യാംപസിലും മുദ്രാവാക്യം മുഴക്കുന്നതും വിലക്കിയിട്ടുണ്ട്. കോവിഡ് ചികിത്സ തടസ്സപ്പെട്ടാൽ സമരം ചെയ്യുന്ന ഹൗസ്‌ സർജൻമാർ ഉത്തരവാദികളായിരിക്കുമെന്നാണ് പ്രിൻസിപ്പൽ ഹൗസ്‌ സർജൻസ് അസോസിയേഷനെ അറിയിച്ചിരിക്കുന്നത്. സമരം തുടരാനാണ് തീരുമാനമെന്ന് ഹൗസ്‌ സർജൻസ് അസോസിയേഷൻ ഭാരവാഹികളായ ഡോ.സിബി മാനുവൽ ജോസ്, ഡോ. വി.ജി.അരുൺ എന്നിവർ വ്യക്തമാക്കി.

English Summary : House Surgeons Strike at Kalamassery Medical College

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com