ADVERTISEMENT

കൊച്ചി∙ വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങൾ പൊതുഗതാഗതത്തിന് തുറന്നുകൊടുത്തതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം സൈബർ ലോകത്ത് ചർച്ചയാകുന്നു. വൈറ്റില ഫ്ലൈഓവറിൽ മെട്രോ ഗർഡറിനു താഴേക്കൂടി ഒരു കണ്ടെയ്നർ ലോറി കടന്നുപോകുന്ന ചിത്രമാണ് മുഖ്യമന്ത്രി പങ്കുവച്ചത്. വിമർശകർക്കുള്ള ‘ചുട്ടമറുപടി’യാണ് മുഖ്യമന്ത്രി നൽകിയതെന്നാണ് ഒരുകൂട്ടം ആളുകളുടെ പ്രതികരണം.

വൈറ്റില മേൽപാലത്തിലൂടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ മെട്രോ ഗർഡറിൽ തട്ടുമെന്ന ആദ്യഘട്ടങ്ങളിൽ വ്യാപക പ്രചാരണം ഉണ്ടായിരുന്നു. ഉയരം കൂടിയ വാഹനങ്ങൾ ‘കുനിഞ്ഞു’ പോകേണ്ടിവരും എന്നുൾപ്പെടയുള്ള ആക്ഷേപങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നു. ഇതിനാണ് മുഖ്യമന്ത്രി കണ്ടെയ്‌നർ ലോറി ചിത്രം പങ്കുവച്ച് പരോക്ഷ മറുപടി നൽകിയത്. 

വൈറ്റില ഫ്ലൈഓവറും മെട്രോയും

വൈറ്റില മേൽപാലത്തിലൂടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ മെട്രോ ഗർഡറിൽ തട്ടുമെന്ന വ്യാജപ്രചാരണം നിർമാണഘട്ടത്തിൽ വലിയ വിവാദമായി. കാറിലിരുന്നു ചിത്രീകരിച്ച വിഡിയോയാണ് അനാവശ്യ വിവാദത്തിനു തുടക്കമിട്ടതെങ്കിലും മരാമത്ത് വകുപ്പ് വേണ്ട വിശദീകരണം നൽകിയതോടെ അതു തണുത്തു. എന്നാൽ സമീപകാലത്തു വീണ്ടും ഇതേ ആക്ഷേപവുമായി മറ്റു ചിലരും രംഗത്തെത്തി. ഗതികെട്ട മരാമത്ത് വകുപ്പിനു പൊലീസിനെ സമീപിക്കേണ്ടി വന്നു.

ദൂരെ നിന്നു നോക്കുമ്പോൾ പാലവും മെട്രോ വയഡക്ടും അടുത്തായി തോന്നുമെങ്കിലും ഉയരമുള്ള ലോറികൾക്കും കടന്നുപോകാവുന്ന ക്ലിയറൻസ് പാലത്തിനും മെട്രോ വയഡക്ടിനുമിടയിലുണ്ടെന്നതാണു വാസ്തവം. നിശ്ചിത ഉയരത്തിൽ കൂടുതലുളള വാഹനങ്ങൾ പാലത്തിൽ പ്രവേശിക്കുന്നതു തടയാനായി ഹൈറ്റ് ഗേജ് സ്ഥാപിച്ചതോടെ മുൻപ് ആക്ഷേപമുന്നയിച്ചവർ വീണ്ടും കളത്തിലിറങ്ങി. ഉയരമുള്ള വാഹനങ്ങൾക്കു പോകാമെങ്കിൽ എന്തിനാണു ഹൈറ്റ് ഗേജ് എന്നതായി അടുത്ത ചോദ്യം. വാഹനങ്ങൾ നിശ്ചിത ഉയരത്തിൽ കൂടുതൽ ലോഡുമായി പാലത്തിൽ പ്രവേശിക്കാതിരിക്കാനാണു ഹൈറ്റ് ഗേജെന്ന് അധികൃതർ പറഞ്ഞിട്ടും പലർക്കും വിശ്വാസം വന്നില്ല.

ദേശീയപാതകളിൽ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (മോർത്ത്) മാനദണ്ഡങ്ങൾ പാലിക്കാതെ പാലം പണിയാൻ കഴിയില്ല. രാജ്യത്തു 4.75 മീറ്ററാണു വാഹനങ്ങളുടെ അനുവദനീയമായ ഉയരം. 5.5 മീറ്റർ ക്ലിയറൻസ് വൈറ്റില മേൽപാലത്തിലുണ്ട്. പരിധിയിൽ കവിഞ്ഞ് ഉയരമുളള അനധികൃത വാഹനങ്ങളോ യന്ത്രഭാഗങ്ങളുമായി വരുന്ന വാഹനങ്ങളോ ഉണ്ടെങ്കിൽ പാലത്തിനടിയിലൂടെ പോകാൻ സ്ഥലമുണ്ടായിട്ടും വിവാദത്തിനു കുറവില്ലായിരുന്നു. പാലത്തിനു താഴെയുള്ള റോഡിൽ 13 മീറ്റർ ഹൈറ്റ് ക്ലിയറൻസുണ്ട്. 5.5 മീറ്ററിൽ താഴെ ക്ലിയറൻസേ എംജി റോഡിലെ മെട്രോ സ്റ്റേഷനുകൾക്കടിയിലുള്ളൂവെന്നിരിക്കെ വൈറ്റിലയിലെ വിവാദം അനാവശ്യമായിരുന്നു.

Content Highlights: CM Pinarayi Vijayan, Vyttila Flyover

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com