പൊലീസ് വാദം പൊളിയുന്നു, കുട്ടിയുടെ മൊഴി എടുത്തില്ലെന്ന് സിഡബ്ല്യുസി; ദുരൂഹതയേറുന്നു
Mail This Article
തിരുവനന്തപുരം ∙ കടക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസിലെ മൊഴി കെട്ടിച്ചമച്ചതെന്ന സംശയം ബലപ്പെടുന്നു. അമ്മയെ അറസ്റ്റ് ചെയ്തതു ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് (സിഡബ്ല്യുസി) കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണെന്ന പൊലീസ് വാദം തള്ളി സിഡബ്ല്യുസി രംഗത്തെത്തി. കുട്ടിയുടെ മൊഴിയെടുക്കുകയോ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്തു പൊലീസിനു റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്തിട്ടില്ലന്നു ചെയര്‍പഴ്സൻ അഡ്വ. എന്‍.സുനന്ദ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.
ഇതോടെ അറസ്റ്റിനു കളമൊരുങ്ങിയത് എങ്ങനെയെന്നു വ്യക്തമാവുകയാണ്. മൂന്നു വര്‍ഷത്തോളമായി വേര്‍പിരിഞ്ഞു കഴിയുകയും തനിക്കെതിരെ പരാതി നല്‍കുകയും ചെയ്ത ഭാര്യയ്ക്കെതിരെ മകനെ ഉപയോഗിച്ച് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസിന്റെ ആവശ്യപ്രകാരം കുട്ടിയെ കൗണ്‍സിലിങ് നടത്തിയ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ശുപാര്‍ശകളോ നിഗമനങ്ങളോ ഇല്ലാതെ റിപ്പോര്‍ട്ട് നല്‍കി. അതു കുട്ടിയുടെ മൊഴിയാക്കി ചിത്രീകരിച്ച പൊലീസ് പോക്സോ കുറ്റം ചുമത്തി അമ്മയെ ജയിലിലടച്ചു.
കുട്ടിയെ ദിവസങ്ങളോളം ഒറ്റയ്ക്കു മാറ്റിനിര്‍ത്തിവേണം കൗണ്‍സിലിങ് നടത്താനെന്ന നിയമം പോലും പാലിക്കാനാവാത്തതിനാല്‍ കൗണ്‍സിലിങ് റിപ്പോര്‍ട്ടിനും നിയമസാധുതയില്ല. മൊഴിയുടെ ആധികാരികതതന്നെ സംശയനിഴലിലായതോടെ ഭര്‍ത്താവ് കെട്ടിച്ചമച്ച പരാതിയെന്ന ആക്ഷേപം ബലപ്പെടുകയാണ്. പരാതി സത്യമാണോയെന്ന് ഉറപ്പിക്കാന്‍ പൊലീസിന് ആവശ്യമെങ്കില്‍ വിശദമായ രണ്ടാം കൗണ്‍സിലിങ്ങാവാമെന്നും സിഡബ്ല്യുസി പറയുന്നു.
English Summary: CWC slams police remarks over Trivandrum POCSO case