ADVERTISEMENT

പന്തളം ∙ മകരസംക്രമ സന്ധ്യയില്‍ ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ ചൊവ്വാഴ്ച പന്തളത്തുനിന്നു ഘോഷയാത്രയായി ശബരിമലയിലേക്കു കൊണ്ടുപോകും. പതിനാലിനാണു മകരവിളക്ക്. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളാണു ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങള്‍ ശിരസ്സിലേറ്റി കാല്‍നടയായി ശബരിമലയില്‍ എത്തിക്കുന്നത്.

പന്തളം കൊട്ടാരത്തിലെ അശുദ്ധി കാരണം വലിയ തമ്പുരാന്റെ പ്രതിനിധി ഇത്തവണ ഘോഷയാത്രയിലുണ്ടാകില്ല. രാജപ്രതിനിധിയുടെ സാന്നിധ്യത്തില്‍മാത്രം നടത്തേണ്ട ചില ചടങ്ങുകളും ഒഴിവാക്കി. ചൊവ്വാഴ്ച 11.45ന് ആഭരണങ്ങള്‍ വലിയ കോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. ഉച്ചയ്ക്ക് 12 മണിയോടെ ആചാരപരമായ ചടങ്ങുകള്‍ നടക്കും. 12.55ന് നീരാജനമുഴിഞ്ഞു തിരുവാഭരണപ്പെട്ടി പുറത്തേക്കെഴുന്നള്ളിച്ച് ഗുരുസ്വാമി ശിരസ്സിലേറ്റും.

പരമ്പരാഗത തിരുവാഭരണ പാതയിലൂടെ കുളനട, ഉള്ളന്നൂര്‍, ആറന്മുള വഴി അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലെത്തുന്ന സംഘം ആദ്യദിവസം അവിടെ വിശ്രമിക്കും. രണ്ടാം ദിവസം പെരുനാട് വഴി ളാഹ വനംവകുപ്പ് സത്രത്തിലെത്തുന്ന ഘോഷയാത്രാസംഘം അവിടെ തങ്ങും. മൂന്നാം ദിവസമാണ് കാനനപാതയിലൂടെ ഘോഷയാത്ര കടന്നുപോകുന്നത്.

പ്ലാപ്പള്ളിയില്‍നിന്നും അട്ടത്തോട് വഴി വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് വൈകിട്ടോടെ സംഘം ശബരിമലയില്‍ എത്തിച്ചേരും. തിരുവാഭരണങ്ങള്‍ ശബരീശ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. ഘോഷയാത്രയ്ക്കൊപ്പം ഈ വര്‍ഷം സംഘാംഗങ്ങള്‍ മാത്രമാണ് ഉണ്ടാവുക. മറ്റ് തീര്‍ഥാടകര്‍ക്ക് കോവിഡ് നിയന്ത്രണങ്ങള്‍ കാരണം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights: Sabarimala Thiruvabharanam Ghoshayathra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com