പോക്കറ്റിലിട്ട് നടക്കാം കോവിഡ് പ്രതിരോധം; നേസൽ സ്പ്രേ പരീക്ഷണം ആരംഭിച്ച് യുകെ
Mail This Article
കോവിഡിനെ ചെറുക്കാനും ചികിത്സിക്കാനുമുള്ള ഔഷധമായി വികസിപ്പിച്ചെടുത്ത നേസൽ സ്പ്രേയുടെ ക്ലിനിക്കൽ പരീക്ഷണം യുകെയിൽ ആരംഭിച്ചു. കാനഡയിലെ വാൻകൂവർ ആസ്ഥാനമായ സനോറ്റൈസ് എന്ന കമ്പനിയാണു നേസൽ സ്പ്രേ തയാറാക്കിയത്. നൈട്രിക് ഓക്സൈഡ് പ്രധാന ഘടകമായി ഉപയോഗിക്കുന്ന സ്പ്രേ, കൊറോണ വൈറസ് ശരീരത്തിൽ പടരുന്നത് തടയാനും രോഗം വരാതിരിക്കാനും ഉപകരിക്കുമെന്നാണു കമ്പനിയുടെ അവകാശവാദം.
യുഎസിൽ ക്ലിനിക്കൽ ട്രയലുകൾ ആരംഭിക്കുന്നതിന് കമ്പനിക്ക് അടുത്തിടെ അനുമതി ലഭിച്ചു. കാനഡയിൽ ആദ്യഘട്ട ട്രയൽ പൂർത്തിയാക്കി. അവിടെ സ്പ്രേ ഉപയോഗിച്ച് ചികിത്സിച്ച 100 പേരിൽ ഒരാൾക്കും വൈറസ് ബാധിച്ചിട്ടില്ലെന്ന് സിഇഒയും സഹസ്ഥാപകനുമായ ഡോ. ഗില്ലി റെഗെവ് മാധ്യമങ്ങളോടു പ്രതികരിച്ചു.
വൈറസ് മൂക്കിലൂടെയും ശ്വസന വ്യവസ്ഥയിലേക്കും കടക്കുന്നത് തടയാനുള്ള നൈട്രിക് ഓക്സൈഡ് കഴിവാണ് നേസൽ സ്പ്രേയിലും ഉപയോഗപ്പെടുത്തുക. ശ്വസന പ്രശ്നങ്ങൾ നേരിടുന്ന കുഞ്ഞുങ്ങളെ ചികിൽസിക്കാൻ നൈട്രിക് ഓക്സൈഡ് ഉപയോഗിക്കുന്നുണ്ട്. നാലായിരത്തോളം പേരിലാണു ട്രയൽ നടത്തുക. പരീക്ഷണം വിജയകരമായാൽ കോവിഡ് പ്രതിരോധം പോക്കറ്റിലിട്ടു കൊണ്ടു നടക്കാൻ സാധിക്കുമെന്നും കമ്പനി അധികൃതർ പറയുന്നു.
English Summary: Nasal Spray Clinical Trial Starts