ADVERTISEMENT

ചണ്ഡിഗഡ്∙ വിവാദ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്‌തെങ്കിലും റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ പരേഡ് നടത്താനുള്ള നീക്കത്തില്‍ ഉറച്ച് കര്‍ഷക സംഘടനകള്‍.

കോടതി വിധി വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അമൃത്സറില്‍നിന്ന് നൂറുകണക്കിന് ട്രാക്ടര്‍ ട്രോളികളാണ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലേക്കു തിരിച്ചത്. ജനുവരി ഇരുപതോടെ കൂടുതല്‍ ട്രാക്ടറുകള്‍ അയയ്ക്കാനാണ് കര്‍ഷകരുടെ തീരുമാനം. വാഹനങ്ങള്‍ അയയ്ക്കാത്തവരില്‍നിന്നു പിഴ ഈടാക്കാനും അവര്‍ക്കു സമൂഹവിലക്ക് ഏര്‍പ്പെടുത്താനും ആലോചനയുണ്ട്. 

'ഇപ്പോഴല്ലെങ്കില്‍ പിന്നീടൊരിക്കലും ഉണ്ടാകില്ല' എന്ന സന്ദേശമാണ് സംസ്ഥാനത്താകെയുള്ള ഗുരുദാരകളില്‍നിന്ന് ഉച്ചഭാഷിണി വഴി ആഹ്വാനം ചെയ്യുന്നത്. അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടമാണിതെന്നും പിന്നീട് അവസരം കിട്ടില്ലെന്നും ഗുരുദ്വാരകള്‍ അറിയിക്കുന്നു. 

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്നു കാര്‍ഷിക നിയമങ്ങളും നടപ്പാക്കുന്നത് സ്‌റ്റേ ചെയ്ത സുപ്രീംകോടതി വിഷയം പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. എന്നാല്‍ സമതിയുമായി സഹകരിക്കില്ലെന്ന നിലപാടിലാണു കര്‍ഷകര്‍. കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്നവരെയാണു സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. ഇതിനു പിന്നാലെയാണ് ജനുവരി 26ന് ട്രാക്ടര്‍ പരേഡുമായി മുന്നോട്ടു പോകാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്.

എല്ലാ ഗ്രാമങ്ങളില്‍നിന്നും 100 ട്രാക്ടറുകള്‍ എങ്കിലും ജനുവരി 20ന് അയയ്ക്കാനുളള ഒരുക്കങ്ങളാണു പുരോഗമിക്കുന്നത്. പ്രാദേശിക ഗുരുദ്വാരകളില്‍ യോഗങ്ങള്‍ ചേര്‍ന്നാണു തീരുമാനങ്ങള്‍ എടുക്കുന്നത്. സംഘാടകര്‍ തെരുവുകള്‍ തോറുമെത്തി കര്‍ഷകരെ ഡല്‍ഹിയിലേക്കു ക്ഷണിക്കും. ട്രാക്ടര്‍ അയയ്ക്കാന്‍ കഴിയാത്തവര്‍ 2,100 രൂപ സമരസഹായ നിധിയിലേക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ വിലക്ക് ഏര്‍പ്പെടുത്തും. ഗ്രാമങ്ങളില്‍നിന്നു വിദേശത്തു പോയവര്‍ 41,000 രൂപയാണു സംഭാവന നല്‍കുന്നത്. ഭൂവുടമകളും സംഭാവന നല്‍കുന്നുണ്ടെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു. 

ചാണകവറളികള്‍ കത്തിച്ച് ലോഹ്രി ഉത്സവം ആഘോഷിക്കുന്ന പഞ്ചാബിലെ വിവിധ ഗ്രാമങ്ങളില്‍ ഇക്കുറി കാര്‍ഷിക ബില്ലുകളുടെ പകര്‍പ്പുകള്‍ കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തുമെന്നും സംഘടനകള്‍ അറിയിച്ചു. 

Englih Summary: "Now Or Never": Punjab Gurdwaras Call Out For Tractor Protest Parade

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com