സംസ്ഥാനത്ത് വാക്‌സീന്‍ വിതരണം തുടങ്ങി; എത്തിച്ചത് 4,33,500 ഡോസ്
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലേക്കുള്ള കോവിഡ് വാക്‌സീന്‍ വിതരണം ആരംഭിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ആകെ 4,33,500 ഡോസ് വാക്‌സീനുകളാണ് എത്തിയത്. പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍നിന്നുള്ള കോവിഷീല്‍ഡ് വാക്‌സീനുകള്‍ വിമാനമാര്‍ഗമാണ് കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ എത്തിച്ചത്.
കൊച്ചിയിലെത്തിച്ച 1,80,000 ഡോസ് എറണാകുളം റീജിയണല്‍ വാക്‌സീന്‍ സ്റ്റോറിലും 1,19,500 ഡോസ് കോഴിക്കോട് റീജിയണല്‍ വാക്‌സീന്‍ സ്റ്റോറിലും തിരുവനന്തപുരത്തെത്തിച്ച 1,34,000 ഡോസ് തിരുവനന്തപുരത്തെ റീജിയണല്‍ വാക്‌സീന്‍ സ്റ്റോറിലും എത്തിച്ചു. കോഴിക്കോട് വന്ന വാക്‌സീനില്‍നിന്നും 1,100 ഡോസ് വാക്‌സീനുകള്‍ മാഹിക്കുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി.
റീജിയണല്‍ സംഭരണ കേന്ദ്രങ്ങളില്‍ വാക്‌സീന്‍ എത്തിയ ഉടനെ നടപടിക്രമങ്ങള്‍ പാലിച്ച് ജില്ലകളിലേക്ക് വിതരണം ചെയ്തു തുടങ്ങി. റീജിയണല്‍ വാക്‌സീന്‍ സ്റ്റോറില്‍നിന്ന് അതത് ജില്ലാ വാക്‌സീന്‍ സ്റ്റോറുകളിലാണ് എത്തിക്കുന്നത്. അവിടെനിന്നാണ് ബന്ധപ്പെട്ട വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തിക്കുന്നത്.
തിരുവനന്തപുരം 64,020, കൊല്ലം 25,960, പത്തനംതിട്ട 21,030, ആലപ്പുഴ 22,460, കോട്ടയം 29,170, ഇടുക്കി 9,240, എറണാകുളം 73,000, തൃശൂര്‍ 37,640, പാലക്കാട് 30,870, മലപ്പുറം 28,890, കോഴിക്കോട് 40,970, വയനാട് 9,590, കണ്ണൂര്‍ 32,650, കാസര്‍കോട് 6,860 എന്നിങ്ങനെ ഡോസുകളാണു ജില്ലകളില്‍ വിതരണം ചെയ്യുന്നത്.
സംസ്ഥാനത്ത് ആദ്യഘട്ടമായി 133 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച വാക്‌സിനേഷന്‍. എല്ലാ കേന്ദ്രങ്ങളിലും വാക്‌സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കി വരുന്നത്. ഇതുവരെ 3,68,866 പേരാണ് റജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,73,253 പേരും സ്വകാര്യ മേഖലയിലെ 1,95,613 പേരുമാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
English Summary: Vaccine Distribution at State