കെഎസ്ആർടിസി ഡിപ്പോ കിഫ്ബിക്ക് പാട്ടത്തിന്; ലക്ഷ്യം 100 കോടിയുടെ വാണിജ്യ സമുച്ചയം
Mail This Article
തിരുവനന്തപുരം ∙ ടിക്കറ്റേതര വരുമാനം ലക്ഷ്യമിട്ട് തിരുവനന്തപുരത്തെ വികാസ് ഭവന്‍ ഡിപ്പോ കെഎസ്ആർടിസി കിഫ്ബിക്ക് കൈമാറുന്നു. സ്ഥലം 30 വര്‍ഷത്തെ പാട്ടത്തിനെടുത്ത് ആസ്ഥാന മന്ദിരവും 100 കോടിയുടെ വാണിജ്യ സമുച്ചയവും നിര്‍മിക്കുകയാണ് കിഫ്ബിയുടെ ലക്ഷ്യം.
നിയമസഭ മന്ദിരത്തിന് സമീപത്താണ് മൂന്നര ഏക്കറോളം വരുന്ന വികാസ് ഭവന്‍ ഡിപ്പോ. ഇവിടെ 100 കോടി മുടക്കി കിഫ്ബി ആസ്ഥാന മന്ദിരവും വാണിജ്യ സമുച്ചയവും നിര്‍മിക്കും. ഫുഡ് കോര്‍ട്ട്, സിനിമ തിയറ്റര്‍, ലേഡീസ് ഹോസ്റ്റല്‍, പാര്‍ക്കിങ് സംവിധാനം എന്നിവ വാണിജ്യ സമുച്ചയത്തിലുണ്ടാകും. ഇവിടെയുള്ള ഇന്ധന പമ്പ് പൊതുജനങ്ങള്‍ക്കായും തുറന്നു കൊടുക്കും.
ഇവയില്‍നിന്നു കിട്ടുന്ന വരുമാനത്തിന്റ പകുതി കിഫ്ബി, കെഎസ്ആർടിസിക്ക് നല്‍കുമെന്നാണ് ഇപ്പോഴത്തെ ധാരണ. ഇതിനു പുറമെ ബസ് ഓപ്പറേഷനും ഒാഫിസ് പ്രവര്‍ത്തിക്കാനുമുള്ള സൗകര്യവും നല്‍കും. കഴിഞ്ഞ ദിവസം ചേര്‍ന്ന കെഎസ്ആർടിസി ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇത് തത്വത്തില്‍ അംഗീകരിച്ചു. ഇത് സംബന്ധിച്ച് ബജറ്റില്‍ പ്രഖ്യാപനമുണ്ടാകും.
സമാനമായ രീതിയില്‍ കെഎസ്ആർടിസിയുടെ സ്ഥലത്ത് കെടിഡിഎഫ്സി നിര്‍മിച്ച തമ്പാനൂരിലെയും അങ്കമാലിയിലെയും കോഴിക്കോട്ടെയും സമുച്ചയങ്ങള്‍ കെഎസ്ആർടിസിക്ക് ബാധ്യതയാണ്.
English Summary: KSRTC depot will handed over to kiifb