കര്‍ഷകര്‍ക്ക് പിന്തുണ: ജല്ലിക്കെട്ട് കാണാന്‍ രാഹുല്‍ ഗാന്ധി മധുരയില്‍
Mail This Article
ചെന്നൈ ∙ വിളവെടുപ്പ് ഉത്സവമായ പൊങ്കലിനോട് അനുബന്ധിച്ചു നടത്തുന്ന ജല്ലിക്കെട്ട് കാണാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മധുരയിലെത്തി. കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കു പ്രതീകാത്മക പിന്തുണ നല്‍കുകയാണ് സന്ദര്‍ശനലക്ഷ്യം. മധുര വിമാനത്താവളത്തില്‍ രാഹുലിനെ കോണ്‍ഗ്രസ്, ഡിഎംകെ നേതാക്കള്‍ സ്വീകരിച്ചു.
രാജ്യത്തിന്റെ ഭാവിക്ക് തമിഴ് സംസ്കാരവും ഭാഷയും ചരിത്രവും സുപ്രധാനമാണെന്ന് രാഹുല്‍ പറഞ്ഞു. രാജ്യം ഈ സംസ്കാരത്തെ ബഹുമാനിക്കണം. തമിഴ് ജനതയ്ക്കുമേല്‍ അധീശത്വം പുലര്‍ത്താന്‍ ശ്രമിക്കുകയും തമിഴ് സംസ്കാരത്തെ അവഗണിക്കുകയും ചെയ്യുന്നവര്‍ക്കുള്ള സന്ദേശമാണ് തന്റെ സന്ദര്‍ശനം. തമിഴ് ജനതയ്ക്കൊപ്പം നില്ക്കേണ്ടതു തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
കാളകളുടെയും യുവാക്കളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്ന തരത്തില്‍ പരിപാടി സംഘടിപ്പിച്ചതില്‍ സന്തോഷമുണ്ടെന്നു രാഹുല്‍ പറഞ്ഞു. മധുരയിലെ ആവണിപുരത്താണ് രാഹുൽ എത്തിയത്. കര്‍ഷകരോടുള്ള ബഹുമാനാര്‍ഥമാണ് രാഹുലിന്റെ സന്ദര്‍ശനമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലൊന്നും അദ്ദേഹം പങ്കെടുക്കില്ല. ഏപ്രില്‍-മേയ് മാസങ്ങളിലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്.
English Summary: Rahul Gandhi reaches Madurai to attend the Jallikattu event