ADVERTISEMENT

തിരുവനന്തപുരം∙ വ്യവസായ മേഖലയ്ക്ക് ഏറെ മെച്ചമായേക്കാവുന്ന മൂന്നു സുപ്രധാന വ്യവസായ വികസന ഇടനാഴികള്‍ക്കായി 50,000 കോടി രൂപയാണ് ബജറ്റിൽ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചി–പാലക്കാട് ഹൈടെക് ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍, കൊച്ചി–മംഗലാപുരം വ്യവസായ ഇടനാഴി, ക്യാപ്പിറ്റല്‍ സിറ്റി റീജിയണ്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാം എന്നിവയാണിവ.

കൊച്ചി–പാലക്കാട് ഹൈടെക് ഇന്‍ഡസ്ട്രിയല്‍ കോറിഡോറിനെ ചെന്നൈ–ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള സ്‌പെഷല്‍ പര്‍പ്പസ് കമ്പനിയാണ് ഈ പ്രോജക്ട് നടപ്പാക്കുക. 10,000 കോടി നിക്ഷേപവും 22,000 പേര്‍ക്ക് നേരിട്ട് ജോലിയും ലഭ്യമാകും. പാലക്കാടും കൊച്ചിയിലും 2321 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കിഫ്ബിയില്‍ നിന്നാണ് പണം അനുവദിക്കുക. ആദ്യ ഘട്ടത്തില്‍ തന്നെ ‘ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ആന്റ് ട്രേഡ് സിറ്റി (ഗിഫ്റ്റ് സിറ്റി)’ എന്ന ഹൈടെക് സര്‍വീസുകളുടെയും ഫിനാന്‍സിന്റെയും ഹബ്ബ് അയ്യമ്പുഴയില്‍ 220 ഹെക്ടറില്‍ സ്ഥാപിക്കും. 20 കോടി രൂപ ഇതിനായി വകയിരുത്തുന്നു.

മലബാറിന്റെ വികസനം ലക്ഷ്യമിട്ട് കേരളത്തിന്റെ മുന്‍കൈയില്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്ന പദ്ധതിയാണ് കൊച്ചി–മംഗലാപുരം വ്യവസായ ഇടനാഴി. ഇതിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാകേണ്ടതുണ്ട്. അതിനിടയില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ സമീപത്ത് 5000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് 12,000 കോടി രൂപ കിഫ്ബിയില്‍ നിന്നും സർക്കാർ അനുവദിച്ചിട്ടുണ്ട്.

ക്യാപ്പിറ്റല്‍ സിറ്റി റീജിയണ്‍ ഡവലപ്പ്‌മെന്റ് പ്രോഗ്രാമിൽ വിഴിഞ്ഞം തുറമുഖത്തോടു ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിനു കിഴക്കു ഭാഗത്തുകൂടെ വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെ 78 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറുവരി പാതയും അതിന്റെ ഇരുവശങ്ങളിലുമായി 10,000 ഏക്കറില്‍ നോളഡജ് ഹബ്ബുകള്‍, വ്യവസായ പാര്‍ക്കുകള്‍, വിനോദ കേന്ദ്രങ്ങള്‍, ടൗണ്‍ഷിപ്പുകള്‍ എന്നിവയുടെ ഒരു വമ്പന്‍ ശൃംഖലയും സ്ഥാപിക്കാനാണ് പദ്ധതി. ഇതിനായുള്ള കമ്പനി റജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ നിർദിഷ്ട മേഖലയില്‍ ആരു ഭൂമി വില്‍ക്കുന്നതിനു തയ്യാറായാലും കമ്പോളവിലയ്ക്ക് വാങ്ങാന്‍ കമ്പനി സന്നദ്ധമാകും. വില ലാന്‍‍ഡ് ബോണ്ടായി നല്‍കും. റെഡി ക്യാഷ് വേണ്ടവര്‍ക്ക് അതും നല്‍കും. ഭൂമി വില്‍ക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ലാന്‍‍ഡ്

പൂളിങ് പദ്ധതിയില്‍ പങ്കാളികളാവാനും അവസരമുണ്ടാകും.

കൈവശം വയ്ക്കുന്ന ഭൂമിയ്ക്ക് 10 വര്‍ഷംകൊണ്ട് നാലിരട്ടി വില വർധന ഉറപ്പുനല്‍കും. അല്ലെങ്കില്‍ നാലിരട്ടി വിലയ്ക്ക് കമ്പനി വാങ്ങാന്‍ തയ്യാറാകും. കമ്പനി ഏറ്റെടുക്കുന്ന ഭൂപ്രദേശത്ത് പശ്ചാത്തല സൗകര്യങ്ങള്‍ ഉറപ്പുവരുത്തി നിക്ഷേപകർക്കു കൈമാറും. 25,000 കോടി രൂപയുടെ നിക്ഷേപവും 2.5 ലക്ഷം പ്രത്യക്ഷ തൊഴിലവസരങ്ങളുമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. ക്യാപ്പിറ്റല്‍ സിറ്റി റീജിയണ്‍ ഡവലപ്പ്‌മെന്റ് കമ്പനിക്ക് സീഡ് മണിയായി 100 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

Content Highlight: Kerala Budget 2021: Rs 50,000 crores for 3 industrial corridors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com