ADVERTISEMENT

ന്യൂഡൽഹി∙ സ്റ്റാർട്ടപ്പ് കമ്പനികളിലേക്ക് ഉൾപ്പെടെ 12,000 കോടിയോളം രൂപയുടെ ചൈനീസ് വിദേശനിക്ഷേപം കേന്ദ്രാനുമതി ലഭിക്കാതെ പാതിവഴിയിൽ എത്തിനിൽക്കുന്നു. ടെലികോമും ഇലക്ട്രോണിക്സും മുതൽ സാമ്പത്തിക മേഖലയിലേക്കു വരെയുള്ള ചൈനീസ് നിക്ഷേപമാണ് മുടങ്ങിയിരിക്കുന്നത്. പേടിഎം, സൊമാറ്റോ, ഉഡ‍ാൻ തുടങ്ങിയ ചൈനീസ് നിക്ഷേപമുള്ള സ്റ്റാർട്ടപ്പുകളിൽ പരിശോധന സർക്കാർ ശക്തമാക്കുകയും ചെയ്തു.

അതിർത്തിയിൽ ചൈനയുമായി നിലനിൽക്കുന്ന സംഘർഷമാണ് ചൈനയുൾപ്പെടെ മറ്റൊരു അയൽരാജ്യങ്ങളിൽനിന്നുമുള്ള വിദേശനിക്ഷേപം തൽക്കാലം സ്വീകരിക്കേണ്ടെന്ന് തീരുമാനിക്കാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചത്. കടുത്ത നിയന്ത്രണങ്ങളോടെ, മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലും തൽക്കാലം കമ്പനികൾ നിക്ഷേപങ്ങൾ സ്വീകരിക്കേണ്ടെന്നാണ് സർക്കാരിന്റെ അഭിപ്രായമെന്ന് അടുത്തവൃത്തങ്ങൾ വ്യക്തമാക്കുന്നു. 

വരും മാസങ്ങളിൽ അതിർത്തിയിലെ സ്ഥിതി അനുസരിച്ചാകും ഇതിൽ തീരുമാനമെടുക്കുക. എന്നാൽ കമ്പനികളിലേക്ക് പുതിയ നിക്ഷേപങ്ങൾ ഒന്നുംതന്നെയില്ലെന്നും നിലവിലുള്ള നിക്ഷേപങ്ങളുടെ വർധനവ് മാത്രമാണ് ഈ 12,000 കോടിയെന്നുമാണ് സർക്കാർവൃത്തങ്ങളുടെ പ്രതികരണം. കിഴക്കൻ ലഡാക്കിലെ സംഘർഷങ്ങൾക്കു മുൻപുതന്നെ കോവിഡ് പശ്ചാത്തലത്തിൽ ചൈനയിൽനിന്നുള്ള വിദേശനിക്ഷേപങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതായും അവർ വ്യക്തമാക്കുന്നു.

അതേസമയം, ഇന്ത്യയുടെ നിലപാടിനെതിരെ ലോക വ്യാപാര സംഘടനയെ (ഡബ്ല്യുടിഒ) വരെ സമീപിച്ചിരിക്കുകയാണ് ചൈന. നിരവധി ചൈനീസ് മൊബൈൽ ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചതും ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്റ്റംസ് പരിശോധന കർശനമാക്കിയതിലും ചൈന നേരത്തെതന്നെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ചൈനയ്ക്കെതിരെ കർശന നിലപാട് സ്വീകരിക്കണമെന്ന് പറയുമ്പോഴും വിദേശനിക്ഷേം തടയേണ്ടതില്ലെന്ന് അഭിപ്രായപ്പെടുന്ന ഒരു വിഭാഗവും സർക്കാരിലുണ്ടെന്നാണ് സൂചന. 

English Summary: Chinese investments worth Rs 12,000 crore await nod

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com