‘അവൻ ആട്, വന്നിടത്തേക്ക് തിരിച്ചയച്ചു’; 8 മാസമുള്ള കുഞ്ഞിനെ വെട്ടിക്കൊന്ന് അമ്മ
Mail This Article
ഭോപ്പാൽ ∙ എട്ടു മാസം പ്രായമായ കുഞ്ഞ് ‘ആട്’ ആണെന്ന് പറഞ്ഞു കോടാലികൊണ്ട് അമ്മ വെട്ടിക്കൊന്നു. മധ്യപ്രദേശിലെ അശോക് നഗർ ജില്ലയിലാണു കരളലിയിപ്പിക്കുന്ന സംഭവം. ചുരാരു ഗ്രാമവാസിയായ അമ്മ രശ്മി ലോധിയെ പൊലീസ് അറസ്റ്റ് ചെയ്തതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. രശ്മിക്കു മാനസിക പ്രയാസങ്ങളുണ്ടായിരുന്നെന്നും ചികിത്സാർഥം നേരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായും സൂചനയുണ്ട്.
‘അവൻ ഒരു ആടായിരുന്നു. ഞാൻ അവനെ വന്ന സ്ഥലത്തേക്ക് തിരിച്ചയച്ചു’– രക്തത്തിൽ കുളിച്ച 8 മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹവുമായി വീട്ടിലെത്തിയ രശ്മി പറഞ്ഞു. പിതാവ് പൊലീസിനെ അറിയിച്ചതിനെ തുടർന്നാണു രശ്മി അറസ്റ്റിലായത്. ശനിയാഴ്ച ഉച്ചയോടെ കുട്ടിയുമായി വീട്ടിൽ നിന്നിറങ്ങിയ രശ്മി മണിക്കൂറുകൾക്കുശേഷമാണു തിരിച്ചെത്തിയത്. വന്നപ്പോൾ കുഞ്ഞിന്റെ ദേഹത്തുനിന്ന് അമിതമായി രക്തസ്രാവമുണ്ടായിരുന്നു.
കുറ്റകൃത്യം മറച്ചുവയ്ക്കാനാണു രശ്മിയുടെ കുടുംബം ആദ്യം ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു. രശ്മിയുടെ അമ്മ കുഞ്ഞിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് ആശുപത്രിയിൽ എത്തിച്ചതായും പടിക്കെട്ടിൽനിന്നു വീണെന്നു പറഞ്ഞതായും റിപ്പോർട്ടിലുണ്ട്. കുറ്റകൃത്യം ചെയ്യാൻ ഉപയോഗിച്ച കോടാലി കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ഹൈവേ റോഡിൽ കുഞ്ഞിനെ നിർത്തിയശേഷം കഴുത്തിൽ ഒന്നിലധികം തവണ വെട്ടിയെന്നാണു പ്രാഥമികാന്വേഷണത്തിൽ വെളിപ്പെട്ടത്. കുട്ടിയെ അമ്മ ബലി നൽകിയെന്നാണു നാട്ടുകാർ പറയുന്നത്.
English Summary: Have sent him where he belongs: MP woman axes 8-month-old to death, says baby was a goat