ADVERTISEMENT

പാലക്കാട് ∙ നെല്ലറയുടെ നെല്ലച്ഛനായിരുന്നു വിട വാങ്ങിയ എംഎൽഎ കെ.വി. വിജയദാസ്. കർഷകരുടെ അവകാശങ്ങൾക്കു വേണ്ടി എന്നും ശബ്ദമുയർത്തിയ അദ്ദേഹത്തിന്റെ ഇഷ്ടവിഷയമായിരുന്നു നെല്ല്. എംഎൽഎ ആയിരിക്കുമ്പോഴും സ്വന്തം പാടത്തു കൃഷിയിറക്കി വിള കൊയ്തിരുന്ന തനി പാലക്കാടൻ കർഷകനായിരുന്നു വിജയദാസ്.

നെൽക്കർഷകർക്കൊന്നു നൊന്താൽ അപ്പോൾ അദ്ദേഹം ശബ്ദമുയർത്തും. ഒരു വർഷം മുൻപു പാലക്കാട്ടു നടന്ന മലയാള മനോരമ കർഷകശ്രീ മേളയിൽ നെൽക്കർഷക സെമിനാറിന്റെ ഉദ്ഘാടകനായി എത്തിയ അദ്ദേഹം നെല്ലിനെക്കുറിച്ചു ഗഹനമായ പ്രബന്ധം തന്നെ അവതരിപ്പിച്ചു. നെല്ലിന്റെ പിറന്നാളായ കന്നിമാസത്തിലെ മകം നക്ഷത്രത്തിൽ മലയാള മനോരമയിൽ നെല്ലിനെക്കുറിച്ചു ലേഖനവും എഴുതി.

നെൽക്കർഷകർക്ക് ഇപ്പോൾ നടപ്പാക്കിയ റോയൽറ്റി പദ്ധതി അദ്ദേഹത്തിന്റെ ആശയമായിരുന്നു. കൃഷിഭവനുകൾ പ്രായോഗിക വിവരങ്ങൾ പകരുന്ന കേന്ദ്രങ്ങളാകണം എന്ന അദ്ദേഹത്തിന്റെ നിർദേശമാണ് എല്ലാ ബ്ലോക്കുകളിലും കൃഷിവിജ്ഞാന കേന്ദ്രങ്ങൾ തുടങ്ങാൻ കൃഷിവകുപ്പിനെ പ്രേരിപ്പിച്ചത്. കാട്ടാനകൾ കൃഷിയിടങ്ങൾ ചവിട്ടിമെതിക്കുമ്പോൾ കൃഷിക്കാർക്കായി വനംവകുപ്പിനോടു സംസാരിച്ചിരുന്നതും വിജയദാസ് ആണ്.

ഇക്കാര്യത്തിൽ പലപ്പോഴും അദ്ദേഹത്തിനു വനംവകുപ്പുമായി ഇടയേണ്ടിയും വന്നിട്ടുണ്ട്. പാർട്ടിയിൽ തുടങ്ങി പാർട്ടിയിൽ അവസാനിക്കുന്ന വിജയദാസിന്റെ ചുവടുവയ്പുകളിലെല്ലാം നിശ്ചയദാർഢ്യത്തിന്റെ കല്ലുറപ്പുണ്ടായിരുന്നു.

ജന്മിമാരുടെ കൊടിയ പീഡനങ്ങൾക്കെതിരെ പോരാടിയ ഒരച്ഛന്റെ മകന് ആ കരളുറപ്പ് ഇല്ലെങ്കിലല്ലേ അതിശയിക്കേണ്ടൂ. അച്ഛൻ കെ.വേലായുധൻ അടിയുറച്ച കമ്യൂണിസ്റ്റായിരുന്നു. അദ്ദേഹം മരിക്കുമ്പോൾ വിജയദാസിനു 14 വയസ്സ്. അതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളേറ്റെടുത്ത അദ്ദേഹത്തിനു പത്തിനപ്പുറം പഠിക്കാനായില്ലെന്ന വിഷമവും ചെറുതല്ലായിരുന്നു.

subhiksha-keralam-kv-vijayadas
സുഭിക്ഷ കേരളം പരിപാടിയിൽ വിത്തെറിയുന്ന കെ.വി. വിജയദാസ്

കോളജിൽ പോകാനായില്ലെങ്കിലും മണ്ഡലത്തിനൊരു കോളജ് സമ്മാനിക്കാനായതാണു ജീവിതത്തിലെ വലിയ സന്തോഷമെന്നും വിജയദാസ് ഒരിക്കൽ പറഞ്ഞു. 17–ാം വയസ്സിൽ, 1977ൽ ആണു പാർട്ടി അംഗത്വം ലഭിക്കുന്നത്. ഇഎംഎസ്സിനോടു കടുത്ത ആരാധന കാട്ടിയ വിജയദാസ് ഇളംവെയിൽ പോലെ സഖാക്കൾക്കിടയിലേക്കു ചിരിയോടെയാണ് എന്നും ഇറങ്ങുക. ആ ചിരി അദ്ദേഹത്തിൽ നിന്നു ചോർന്നു പോയതേയില്ല. 27–ാം വയസ്സിൽ എലപ്പുള്ളി പഞ്ചായത്തിൽ അംഗമായി.  34–ാം വയസ്സിൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷനായും പിന്നീട് എംഎൽഎയായും വളർന്നു. ‘പാർട്ടിക്കു വേണ്ടി ഞാനെന്റെ ജീവിതം സമർപ്പിച്ചതാണ്. കൂടുതൽ ശക്തമായി ഇനിയും പാർട്ടിക്കായി പ്രവർത്തിക്കണം’. ഈ വിപ്ലവസ്വപ്നം ബാക്കിയാക്കിയാണു വിജയദാസ് വിടപറഞ്ഞത്.

kv-vijayada-with-pinarayi-vijayan
കെ.വി. വിജയദാസ് പിണറായി വിജയനൊപ്പം

കർഷകപ്രസ്ഥാനത്തിന് വൻനഷ്ടം: മുഖ്യമന്ത്രി

കർഷക പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണു കെ.വി.വിജയദാസ് എംഎൽഎയുടെ വിയോഗമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കർഷക കുടുംബത്തിൽ നിന്നു പൊതുരംഗത്തേക്കു വന്ന അദ്ദേഹം കൃഷിക്കാരുടെ ക്ഷേമത്തിനായി ത്യാഗപൂർവം പ്രവർത്തിച്ചു. പാലക്കാട് ജില്ലയിൽ സിപിഎമ്മിന്റെ വളർച്ചയിൽ വലിയ സംഭാവന നൽകി. നിയമസഭയിലെ പ്രവർത്തനത്തിലും സമൂഹത്തിലെ അധഃസ്ഥിതരുടെ പ്രശ്നങ്ങൾക്കാണ് അദ്ദേഹം മുൻഗണന നൽകിയത്. സഹകരണ രംഗത്തു പ്രവർത്തിക്കുമ്പോഴും സാധാരണക്കാർക്ക് ആശ്വാസമേകാനാണു വിജയദാസ് ശ്രമിച്ചതെന്നും അനുശോചന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. 

മാന്യത കൈവിടാത്ത ‘രാഷ്ട്രീയ എതിരാളി’

വ്യത്യസ്ത രാഷ്ട്രീയ ആശയങ്ങളിൽ പ്രവർത്തിക്കുമ്പോഴും തിരഞ്ഞെടുപ്പിൽ എതിരാളിയായിരിക്കുമ്പോഴും മാന്യത വിടാത്ത നേതാവായിരുന്നു കെ.വി.വിജയദാസെന്ന് അദ്ദേഹത്തോട് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ. സൗമ്യനും നിഷ്കളങ്കനുമായ ജനപ്രതിനിധിയായിരുന്നു. 2011 മുതൽ അദ്ദേഹവുമായി അടുപ്പമുണ്ട്.

kv-vijayadas-mla
കെ.വി. വിജയദാസ് (ഫയൽ ചിത്രം)

2016ൽ അപ്രതീക്ഷിതമായി താൻ മത്സരരംഗത്തു വന്നപ്പോൾ വിജയദാസ് പറഞ്ഞത് ഓർമയുണ്ട്: ‘പന്തളം സാറാണ് എതിരാളിയായി ഇവിടെ വരികയെന്നു ഞാൻ കരുതിയില്ല’. തിരഞ്ഞെടുപ്പു സമയത്തു മോശപ്പെട്ട വാക്കോ പ്രവൃത്തിയോ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. തിരഞ്ഞെടുപ്പിനു ശേഷവും ഞങ്ങൾ നല്ല ബന്ധം തുടർന്നു. തിരുവനന്തപുരത്തു വച്ചു പലപ്പോഴും കണ്ടു. കോങ്ങാട് മത്സരിച്ച ബന്ധം മൂലം പല വിവാഹങ്ങൾക്കും മരണവീടുകളിലും പോകുമ്പോൾ വിജയദാസ് അവിടെയുണ്ടാകും. ഏറെ അടുപ്പത്തോടെ വന്നു സംസാരിക്കും. മണ്ഡലത്തിലെ കാര്യങ്ങൾ പലതും പറയും. ഇത്തരം ജനപ്രതിനിധികളുടെ മരണം വലിയ നഷ്ടമാണ്.

English Summary: Remembering KV Vijayadas MLA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com