‘വിഷമാണു സാറേ ഇവന്റെ മെയിൻ!’: റഷ്യൻ ചരിത്രത്തിലെ വിഷം പുരണ്ട ഏടുകൾ
Mail This Article
ജർമനിയിലെ ചികിത്സയ്ക്ക് ശേഷം റഷ്യയിൽ തിരിച്ചെത്തിയ പുടിന്റെ വിമർശകൻ അലക്സി നവൽനി എന്തു മണ്ടത്തരമാണു കാണിച്ചത് എന്നു ചോദിക്കുന്നവർ മനസ്സിലാക്കണം. റഷ്യയുടെ ശത്രുവായാൽ ലോകത്ത് എവിടെയും ഒളിച്ചിരിക്കാൻ സാധിക്കില്ല. ചരിത്രം അതാണു കാണിച്ചു തരുന്നത്.
1921. റഷ്യയുടെ വിമോചനകനും അനിഷേധ്യ നേതാവുമായ വ്ലാഡിമിർ ലെനിനെതിരെ ഒരു വധശ്രമം നടന്നു. വിഷം ഉപയോഗിച്ചു കൊല്ലാനുള്ള ആ ശ്രമത്തെത്തുടർന്ന് രഹസ്യ വിഷ ലാബ് സ്ഥാപിക്കാനായിരുന്നു ലെനിന്റെ തീരുമാനം. ഇന്നും റഷ്യൻ റെക്കോർഡുകളിൽ ആ ലാബിന്റെ ലക്ഷ്യമെന്തെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും രാഷ്ട്രീയ പ്രതിപക്ഷത്തെയും വിമതരെയും സൂക്ഷ്മതയുടെ വിചിത്രമായ കരവിരുതോടെ ഭൂമിയിൽനിന്നു പറഞ്ഞയയ്ക്കാൻ ആ ലാബിനും അവിടത്തെ പരീക്ഷണങ്ങൾക്കും കഴിയുന്നു. ലോകത്തിലെ നിലവിലുള്ള ഏറ്റവും വലിയ ഗവേഷകർക്കു പോലും ചുരുളഴിച്ചെടുക്കാൻ കഴിയാത്ത വിധമാണ് ഓരോ കൊലപാതകങ്ങളും. അതിന് രാഷ്ട്രീയമോ ഭൂമിശാസ്ത്രമോ ഒന്നും തടസ്സമല്ല.
അലക്സി നവൽനി എന്ന റഷ്യയിലെ ആക്ടിവിസ്റ്റിനെ വിഷം കൊടുത്തു കൊല്ലാനുള്ള ഒടുവിലത്തെ ശ്രമത്തിലും ആ സൂക്ഷ്മത കാണാമായിരുന്നു. 100 വർഷത്തെ ഗവേഷണത്തിന്റെ കൃത്യത.
നവൽനി, ടോംസ്കിൽനിന്നു മോസ്കോയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണു കുഴഞ്ഞു വീഴുന്നത്. വിമാനത്താവളത്തിൽനിന്നു കട്ടൻകാപ്പി കുടിച്ചതാണ്. ഫ്ലൈറ്റിൽ അസ്വസ്ഥത തോന്നിയതിനു പിന്നാലെ ബോധം മറഞ്ഞു വീണു. കോമ സ്റ്റേജിലായി. ആദ്യം മോസ്കോയിലെതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകാരണം വിഷമാണെന്ന് ആ ആശുപത്രിക്കു തോന്നിയതേയില്ല. ഒരു കാരണം അതൊരു റഷ്യൻ ആശുപത്രിയായിരുന്നു. വിഷം അകത്തു ചെന്നാൽത്തന്നെ ഒരു രക്ത പരിശോധനയിൽ കണ്ടെത്താൻ പാകത്തിലായിരിക്കില്ല രഹസ്യ ഏജന്റുമാർ അതു ചെയ്തിരിക്കുക.
തുടർന്ന് ജർമനിയിലേക്ക് കൊണ്ടു പോയ നവൽനി രണ്ടാഴ്ചയോളം കോമയിൽത്തന്നെയായിരുന്നു. ബെർലിനിലെ ആശുപത്രിയിൽ പിന്നീടുള്ള പഠനത്തിൽ സോവിയറ്റ് കാലത്തെ നെർവ് ഏജന്റ് ഉപയോഗിച്ചാണ് നവൽനിയെ അപായപ്പെടുത്താൻ ശ്രമിച്ചതെന്നു കണ്ടെത്തി. റഷ്യ സ്വാഭാവികമായും നിഷേധിച്ചു. പൊട്ടിച്ചിരിച്ചുകൊണ്ട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘‘നവൽനിയെ കൊല്ലാനായിരുന്നെങ്കിൽ എപ്പോഴേ ആകാമായിരുന്നു. റഷ്യക്ക് അതൊരു ടാസ്കേ അല്ല.’’
എന്തിനു നവൽനി?
കാര്യമായ പ്രതിപക്ഷമില്ലാതെ പുടിൻ വിരാജിക്കുമ്പോഴാണ് നവൽനിയുടെ വരവ്. ആദ്യം ബ്ലോഗുകളിലൂടെ കുറിപ്പുകളെഴുതി നവൽനി ശ്രദ്ധനേടി. കടുത്ത ഭാഷയും കൃത്യമായ അഴിമതി ആരോപണങ്ങളും പുടിനെയും അനുയായികളെയും പ്രതിരോധത്തിലാക്കി. യുവാക്കളിൽ വലിയ സ്വാധീനമുണ്ടാക്കാൻ നവൽനിക്കു കഴിഞ്ഞു. പുടിന്റെ പാർട്ടിയായ യുണൈറ്റഡ് റഷ്യ പാർട്ടിയെ നവൽനി വിശേഷിപ്പിച്ചത് ഇങ്ങനെ. ‘കള്ളൻമാരുടെയും കുറ്റവാളികളുടെയും പാർട്ടി’.
ഇത് പുടിനു വലിയ ക്ഷീണമുണ്ടാക്കി. സമൂഹ മാധ്യമങ്ങളിൽ ഈ വാചകങ്ങൾ പ്രചാരം നേടി. 2018ൽ വൻ പ്രചാരണം അഴിച്ചുവിട്ട് നവൽനി പുടിനെ വെല്ലുവിളിച്ചു. റഷ്യൻ യുവത്വം നവൽനിയിൽ പ്രതീക്ഷ കണ്ടെത്തി. ആയിരക്കണക്കിന് അനുയായികൾ പുടിനെതിരായി നവൽനിക്കൊപ്പം അണിനിരന്നു. എന്നാൽ അവരുടെ സ്വപ്നങ്ങളെ തകർത്തുകൊണ്ട് നവൽനിയെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നു കോടതി വിലക്കി.
മുൻപേയുള്ള ഒരു തട്ടിപ്പു കേസിന്റെ പേരു പറഞ്ഞായിരുന്നു നടപടി. 2018ലെ തിരഞ്ഞെടുപ്പിൽ പുടിൻ വീണ്ടും വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നു. തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് ആരോപിക്കപ്പെട്ടെങ്കിലും അന്വേഷണം എവിടെയും എത്തിയില്ല. ഇതിനിടെ പല കേസുകളുണ്ടാക്കി നവൽനിയെ ജയിലിലടച്ചുകൊണ്ടിരുന്നു.
നവൽനിയുടെ ജനപിന്തുണ കുറയ്ക്കാൻ പല നടപടികളും സർക്കാർ നേരിട്ടു കൈക്കൊണ്ടു. അധികാരികളുടെ ശത്രു എന്നതിൽ നിന്ന് പുടിന്റെ ശത്രുവിലേക്കുള്ള നവൽനിയുടെ വളർച്ചയായിരുന്നു പിന്നീടു കണ്ടത്. ജയിലിൽ വച്ചും നവൽനിയെ വകവരുത്താൻ ശ്രമമുണ്ടായി.
പലതവണ അലർജി റിയാക്‌ഷനുകളുണ്ടായെങ്കിലും നവൽനി രക്ഷപെട്ടു. കഴിഞ്ഞ മാസം യൂട്യൂബിൽ നവൽനി ഒരു വിഡിയോ പോസ്റ്റ് ചെയ്തു. ‘ഞാൻ എന്റെ കൊലപാതകിയെ വിളിച്ചു’ എന്നായിരുന്നു വിഡിയോയുടെ തലവാചകം. ഒരു ഉദ്യോഗസ്ഥൻ നവൽനിയുടെ വധശ്രമം ഏറ്റുപറയുന്ന ഫോൺ സംഭാഷണമായിരുന്നു അത്.
നവൽനിയിൽ പ്രയോഗിച്ച നോവിചോക്ക് എന്ന നെർവ് ഏജന്റ് സോവിയറ്റ് കാലത്തിന്റെ ബാക്കിയാണ്. എതിരാളികളെയും വിമതരെയും കൊല്ലാതെ കൊല്ലാൻ ഉപയോഗിച്ചിരുന്നതാണിത്. സോവിയറ്റ് യൂണിയൻ തകർന്നിട്ടും ലോകത്തിനു പിടികൊടുക്കാത്ത രഹസ്യ വിഷക്കൂട്ടുകൾ ഇന്നും റഷ്യയിലുണ്ടെങ്കിൽ അതുണ്ടാക്കിയ ലാബുകളും അവിടെയുണ്ട്. വെടിവച്ചു കൊല്ലാൻ കഴിയാഞ്ഞിട്ടല്ല ഈ മാർഗം ഉപയോഗിക്കുന്നത്. ഏതു വിദഗ്ധനും മരണകാരണം വെളിപ്പെട്ടു കിട്ടാതിരിക്കാനാണ്.
നവൽനി എന്തിനു തിരിച്ചു പോയി?
റഷ്യൻ പൗരൻമാർ കഴിഞ്ഞ ദിവസംതൊട്ട് വീണ്ടും നവൽനിക്കു വേണ്ടി സമൂഹ മാധ്യമങ്ങളിൽ ശബ്ദമുയർത്തുന്നുണ്ട്. ചിലർ അദ്ദേഹത്തെ വീരനെന്നും യഥാർഥ ഹീറോയെന്നും വാഴ്ത്തുമ്പോൾ ചിലർ ആശങ്ക പങ്കുവയ്ക്കുന്നു.
വീരനാണു പക്ഷേ ചെയ്തതു മണ്ടത്തരമാണോ? തിരിച്ചെത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് റഷ്യൻ സർക്കാർ പ്രഖ്യാപിച്ചിരിക്കെ എന്തിന് നവൽനി തിരിച്ചു പോയി? ഉത്തരം വളരെ ലളിതമാണ്. കൊല്ലണമെന്ന് റഷ്യ തീരുമാനിച്ചാൽ ആർക്കും അതു തടയാനാകില്ലെന്ന് നവൽനിക്കു നന്നായി അറിയാം. അല്ലെങ്കിൽ ചരിത്രം അത് നമുക്ക് അറിയിച്ചു തരും.
റഷ്യയിലെ മുൻ മിലിട്ടറി ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ബോറിസ് വോൾഡാർസ്കി 2005 ൽ ഒരു വെളിപ്പെടുത്തൽ നടത്തി. ശത്രുവിനെ കണ്ടെത്തിയാൽ അവർ കൃത്യമായ പ്ലാൻ തയാറാക്കും. വിഷം പലതരത്തിൽ രൂപം മാറ്റി എങ്ങനെ സ്വാഭാവികത കൊണ്ടു വരാം എന്നതിലാണ് ഗവേഷണം. ഏറ്റവും വലിയ ഡോക്ടറും ഫൊറൻസിക് വിദഗ്ധനും തോറ്റു പോകുന്ന ഘട്ടം വരെ എന്നതാണ് വിഷത്തിന്റെ ക്വാളിറ്റി നിർണയിക്കുന്നത്.
ശീതയുദ്ധ കാലത്തും ഒട്ടേറെ കൊലപാതകങ്ങൾ ഈ സംഘം നടത്തിയിട്ടുണ്ട്. ജോർജി മാക്കോവ് എന്ന ശത്രുവിനെ കുടകൊണ്ടു കുത്തിക്കൊല്ലുകയായിരുന്നു. വിഷം പുരട്ടിയ കുട ചെറുതായൊന്നു കാലിൽ തട്ടിയാൽ മതി. ദിവസങ്ങൾക്കുള്ളിൽ മരിച്ചു വീഴും.
റഷ്യയുടെ ശത്രുപട്ടികയിൽപ്പെട്ടാൽ ബാർബർ ഷോപ്പിൽ കയറി ഷേവ് ചെയ്യുന്നതു പോലും മരണത്തിലേക്കുള്ള വഴിയായി മാറാം. അധികാരത്തിന്റെ തുടക്കകാലത്തു തന്നെ വിഷ രാഷ്ട്രീയം പുടിനും പയറ്റാൻ തുടങ്ങിയിരുന്നു. പുടിനെ എതിർക്കുന്ന യുക്രെയ്ൻ പ്രസിഡന്റ് സ്ഥാനാർഥിക്കെതിരെയായിരുന്നു ആദ്യ പ്രയോഗം.
അന്ന പോളിറ്റികോവിസ്ക്യ, വിടാതെ മരണം
റഷ്യയിലെ അഴിമതി തുറന്നു കാട്ടി വാർത്തകൾ ചെയ്തിരുന്ന പത്രപ്രവർത്തകയായിരുന്നു അന്നപോളിറ്റികോവിസ്ക്യ. ഞെട്ടിക്കുന്ന വാർത്തകളിലൂടെ അന്ന പേരെടുത്തു. ഒരു കപ്പു ചായ കുടിച്ചതു മാത്രമേ ഓർമയുള്ളൂ, ജോലിക്കിടെ പെട്ടെന്നു തളർന്നു വീണ അന്ന അജ്ഞാത രോഗത്തിന് അടിപ്പെട്ടു. വിദഗ്ധ ചികിത്സ ലഭിച്ചതോടെ അന്ന ജീവിതത്തിലേക്കു തിരിച്ചു വന്നു. പക്ഷേ രണ്ടു വർഷത്തിനു ശേഷം പുടിന്റെ ജൻമദിനത്തിൽ അന്ന വെടിയേറ്റു മരിച്ചു.
ലോകത്ത് എവിടെപ്പോയാലും നിങ്ങളെ ഞങ്ങൾ വകവരുത്തും എന്നതിന്റെ പുതിയ തെളിവായിരുന്നു 2006 ൽ ബ്രിട്ടനിൽ സംഭവിച്ചത്. അലക്സാണ്ടർ ലിറ്റ്‌വിനെകോ എന്ന മുൻ റഷ്യൻ ഉദ്യോഗസ്ഥനെ ബ്രിട്ടനിൽ വകവരുത്തി. റഷ്യയുടെ വിമർശകനായി മാറിയ ഇദ്ദേഹത്തിന്റെ മരണം ബ്രിട്ടനിൽ അന്വേഷിച്ചു.
പൊളോണിയം -210 എന്ന വിഷം ചായയിൽ കലർത്തിയായിരുന്നു കൊലപാതകം. പുടിൻ തന്റെ ഉദ്യോഗസ്ഥരെക്കൊണ്ട് നേരിട്ടു ചെയ്യിപ്പിച്ചതാണെന്നു അന്വേഷണത്തിൽ തെളിഞ്ഞു. റഷ്യ ഇതു തള്ളി. ബ്രിട്ടൻ കണ്ടെത്തിയതിൽ ഒരു പ്രതി പിന്നീട് റഷ്യയുടെ പാർലമെന്റ് അംഗമായി.
2015 ൽ ഓപ്പൺ റഷ്യ ഫൗണ്ടേഷൻ സ്ഥാപകനായിരുന്ന വ്ലാഡിമിർ കാര-മുർസ എന്ന പത്രപ്രവർത്തകനും വിഷക്കെണിയിൽ വീണു. ആന്തരികാവയവങ്ങൾ മുഴുവൻ തകർന്നെങ്കിലും ജീവിതത്തിലേക്കു തിരിച്ചു വന്നു. പിന്നീട് 2017ലും സമാനമായി വിഷം ഉള്ളിൽച്ചെന്ന് കോമയിലായി മുർസ.
റഷ്യയിലെ മുൻ ഇന്റലിജൻസ് ഉദ്യോഗസ്ഥനായിരുന്ന, സെർജി സ്ക്രിപലിനു 2018 ൽ ഇംഗ്ലണ്ടിലെ സാലിസ്ബറിയിൽ വച്ച് വിഷം നൽകി. അദ്ദേഹത്തിന്റെ മകളെയും അദ്ദേഹത്തെയും പാർക്കിലെ ബെഞ്ചിൽ അബോധാവസ്ഥയിൽ കണ്ടെത്തി. അന്വേഷണത്തിൽ വീടിന്റെ വാതിൽപ്പിടിയിൽ നിന്നു വിഷം കണ്ടെത്തി. രണ്ട് റഷ്യൻ ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലെത്തും തെളിഞ്ഞു.
സ്ക്രിപൽ സംഭവം ബ്രിട്ടിഷ് സർക്കാർ വലിയ വിവാദമാക്കി. ഒട്ടേറെ റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. എന്നാൽ നടപടികൾ ബ്രിട്ടന്റെ നാടകമാണെന്നു പറഞ്ഞ റഷ്യ അത്രതന്നെ ബ്രിട്ടിഷ് ഉദ്യോഗസ്ഥരെ റഷ്യയിൽ നിന്നു പുറത്താക്കി.
അന്വേഷണത്തിൽ രണ്ട് റഷ്യൻ ഉദ്യോഗസ്ഥരുടെ പങ്ക് തെളിഞ്ഞെങ്കിലും പതിവു പോലെ റഷ്യ തള്ളി. പുടിൻ നേരിട്ട് റഷ്യയുടെ പരമോന്നത ബഹുമതി കൊടുത്തിരുന്നവരാണ് ഇവർ രണ്ടു പേരും.
തുടങ്ങിയത് ലെനിൻ?
ജോസഫ് സ്റ്റാലിന്റെ കാലത്താണ് ഏറ്റവും കൂടുതൽ അജ്ഞാത മരണങ്ങൾ ഉണ്ടായതെങ്കിലും ലെനിൻ തന്നെ ഇതിനു തുടക്കമിട്ടിരുന്നു എന്നു പറയാം. റഷ്യൻ ലാബുകളിൽ നടത്തുന്ന ഉന്നത നിലവാരമുള്ള ഗവേഷണങ്ങളുടെ ഫലമാണ് ഇത്തരം ഒരോ കൊലപാതകങ്ങളും.
വർഷം കഴിയുംതോറും അതിന്റെ സൂക്ഷ്മത കൂടി വരുന്നു. ഒരു തരത്തിലും പിടികിട്ടാത്ത പ്രഹേളികയായി മരണങ്ങൾ മാറ്റുക എന്ന റഷ്യയുടെ തന്ത്രം വിജയകരമാകുന്നു. ലോകത്തെവിടെയും കൃത്യം നടത്താൻ റഷ്യയ്ക്കു സാധിക്കും. റഷ്യയിലെ കണ്ണിലെ കരടായാൽപ്പിന്നെ ഒളിച്ചിരിക്കാൻ ഇടമില്ലെന്നു ചുരുക്കം.
രാസായുധ പ്രയോഗവും റഷ്യയും തമ്മിൽ വലിയ ബന്ധമുണ്ട്. രാസ പരീക്ഷണങ്ങളിൽ റഷ്യ എന്നും കൂടുതൽ ശ്രദ്ധിച്ചു. ഐടി അടിസ്ഥാനമാക്കിയുള്ള വികസനങ്ങളിൽ യു.എസിന് പിന്നിൽ നിൽക്കുമ്പോഴും രാസ ഗവേഷണത്തിൽ റഷ്യ പണ്ടേ മുന്നിലാണ്. ചെർണോബിൽ പോലുള്ള കൈപ്പിഴകളിലൂടെയാണ് റഷ്യ ഏർപ്പെട്ടിരിക്കുന്ന വൻ രാസപദ്ധതികൾ ലോകം അറിയുന്നത്.
1924 ൽ 54–ാം വയസ്സിൽ മരിച്ച ഒരാളെപ്പറ്റി ലോകമെമ്പാടും ചർച്ചയായി. നിരന്തരം വന്ന സ്ട്രോക്ക് ആയിരുന്നു മരണകാരണം. സ്ട്രോക്ക് വരാനുള്ള യാതൊരു സാഹചര്യവും കണ്ടെത്താൻ കഴിഞ്ഞില്ല. യാതൊരു വിധ സമ്മർദവും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഇന്നും അതു പല സർവകലാശാലകളിലും പഠിക്കുന്നുവെങ്കിലും ഉത്തരമുണ്ടായിട്ടില്ല. രണ്ടു വർഷം നരകിച്ചു മരിച്ച ആ നേതാവിന്റെ പേര് വ്ലാഡിമിർ ലെനിൻ എന്നായിരുന്നു. റഷ്യയുടെ പരമോന്നത നേതാവ്.
1922 ൽ 52–ാം വയസ്സുമുതലാണ് ലെനിൻ രോഗാതുരനായത്. തന്റെ പിൻഗാമിയെ തേടുന്ന സമയം. അദ്ദേഹം കൂടുതൽ വ്യാകുലപ്പെട്ടു. ഒട്ടേറെ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്ന് ലെനിൻ ഇടയ്ക്കിടെ പറഞ്ഞെങ്കിലും എഴുത്തും വായനയും പോലും മുട്ടി. തല പൊക്കാൻ കഴിയാത്ത വേദന. 1917 മുതൽ ലെനിന്റെ വലംകയ്യായിരുന്ന ലിയോൺ ട്രോട്സ്കി രാജ്യത്തെ രണ്ടാമനായിത്തുടങ്ങി. സിവിൽ വാറിൽ വിജയിച്ചതോടെ മികച്ച സംഘാടകൻ എന്ന ഖ്യാതി ട്രോട്സ്കിക്കു കൈവന്നു.
ലെനിനുമായി ചെറിയ അഭിപ്രായ ഭിന്നതയുണ്ടെങ്കിലും ലെനിൻ ട്രോട്സ്കിയെത്തന്നെ പിൻഗാമിയാക്കുമെന്ന് ഉറപ്പായിരുന്നു. പാർട്ടിയിൽ സ്വാധീനമുണ്ടാക്കിയെടുത്ത സ്റ്റാലിൻ പെെട്ടന്നു തന്നെ ശക്തനായി. ട്രോട്സ്കിയെ വെട്ടാൻ പല അടവുകളും പ്രയോഗിച്ചു. വൈകാതെ സ്റ്റാലിനായിരിക്കും പിൻഗാമിയെന്നു ലെനിൻ പ്രഖ്യാപിച്ചു.
പിന്നീടുള്ള കാര്യങ്ങൾ അതിരഹസ്യമാണ്. അവസാനകാലത്ത് സ്റ്റാലിന്റെ യഥാർഥ മുഖം ലെനിൻ തിരിച്ചറിഞ്ഞെന്നും സ്റ്റാലിനെ മാറ്റി ട്രോട്സ്കിയെ അവരോധിക്കണമെന്ന് ലെനിൻ കരുതിയിരുന്നെന്നും പറയപ്പെടുന്നു. പക്ഷേ അപ്പോഴേക്കും സ്റ്റാലിൻ ലെനിനെക്കാൾ ശക്തനായിരുന്നു.
ലെനിന്റെ മരണ ശേഷം സ്റ്റാലിൻ അടിമുടി റഷ്യയെ ഏറ്റെടുത്തു. ട്രോട്സ്കിയെ തഴഞ്ഞു. പിന്നീടുള്ള കാലം പല രാജ്യങ്ങളിൽ അഭയം തേടി. 1940ൽ മെക്സിക്കോയിൽ വച്ച് റഷ്യൻ രഹസ്യ പൊലീസ് ട്രോട്സ്കിയെ വധിച്ചു.
ഒന്നും ചോദ്യം ചെയ്യാൻ റഷ്യക്കാർക്കു ധൈര്യമില്ല. നവൽനി വരെയുള്ള പ്രതിപക്ഷ നേതാക്കളും ഒട്ടനേകം പത്രപ്രവർത്തകരും ആക്ടിവിസ്റ്റുകളും വിഷക്കണിയിൽ വീണ ചരിത്രം തെളിഞ്ഞു നിൽക്കും. ഇനി മറന്നു പോയാൽ പുതിയ ഇരകളെ സൃഷ്ടിച്ച് റഷ്യ അത് ഓർമപ്പെടുത്തുകയും ചെയ്യും.
വിപ്ലവപോരാട്ടത്തിനിടെ ലെനിന് ഒട്ടേറെ പരുക്കേറ്റിറ്റുണ്ട്. രണ്ടു വെടിയുണ്ടകൾ അദ്ദേഹം മരിക്കുവോളം അദ്ദേഹത്തിന്റെ കഴുത്തിനു പിന്നിൽത്തന്നെ തറച്ചിരുന്നു. വെടിയുണ്ടകളെ തോൽപ്പിച്ച വിപ്ലവകാരിയെ മുട്ടുകുത്തിച്ചത് സ്വന്തം രാജ്യമായ സോവിയറ്റ് റഷ്യയുടെ രാസായുധമാണോ? ലെനിന്റെ പെട്ടെന്നുള്ള മരണവും സ്റ്റാലിന്റെ അധികാരക്കൊതിയും തമ്മിൽ ബന്ധിപ്പിക്കാൻ ഒട്ടേറെ ചരടുകളുണ്ട്. കാലങ്ങളായുള്ള ചോദ്യം ഇന്നും നിലനിൽക്കുന്നു. വ്ലാഡിമിർ ലെനിൻ എങ്ങനെ മരിച്ചു. അവസാന നിമിഷം വിഷപരീക്ഷണ ശാലയിൽ നിന്ന് ഒരു ഗവേഷണ ഉൽപ്പന്നം സ്റ്റാലിന്റെ ചായക്കപ്പിൽ എത്തിയിരുന്നോ?
English Summary: Navalny, and the long history of Russian poisonings