ADVERTISEMENT

വാഷിങ്ടൻ∙ കാപിറ്റോൾ കലാപത്തിനിടയിൽ സ്പീക്കർ നാൻസി പെലോസിയുടെ ലാപ്ടോപ് മോഷ്ടിച്ചെന്ന് കരുതപ്പെടുന്ന യുവതി അറസ്റ്റിൽ. റിലേ ജൂൺ വില്യംസ് എന്ന യുവതിയാണ് മുൻ കാമുകന്റെ വെളിപ്പെടുത്തലിനെ തുടർന്ന് പിടിയിലായത്. തിങ്കളാഴ്ച പെൻസിൽവാനിയയിലെ വീട്ടിൽ വച്ചാണ് വില്യംസിനെ അറസ്റ്റു ചെയ്തത്. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. 

‘ഡബ്ല്യു വൺ’ എന്ന് കോടതി രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വില്യംസിന്റെ മുൻ കാമുകന്റെ വെളിപ്പെടുത്തലാണ് കുരുക്കായത്. നാൻസി പെലോസിയുടെ ഓഫിസിൽനിന്ന് വില്യംസ് ലാപ്ടോപ് മോഷ്ടിക്കുന്ന ദൃശ്യങ്ങൾ അവരുടെ സുഹൃത്തുക്കൾ കാണിച്ചെന്നാണ് ‘ഡബ്ല്യു വൺ’ യുഎസ് അന്വേഷണ ഏജൻസിയായ എഫ്ബിഐയോട് പറഞ്ഞത്. ഒരു സുഹൃത്തു വഴി റഷ്യയിലേക്ക് ലാപ്ടോപ് കടത്തി, അവിടെ നിന്ന് റഷ്യൻ വിദേശ ഇന്റലിജൻസ് സർവീസായ എസ്‌വിആറിന് കൈമാറാനായിരുന്നു നീക്കമെന്നുമാണ് വെളിപ്പെടുത്തൽ. ഒരു ബാഗ് പായ്ക്ക് ചെയ്ത് എങ്ങോട്ടെന്ന് പറയാതെ വില്യംസ് വീട്ടിൽനിന്ന് അന്ന് പോയിരുന്നെന്നും വില്യംസിന്റെ അമ്മ ഹാരിസ് ബർഗ് പൊലീസിനു മൊഴി നൽകിയിരുന്നു. 

കാപിറ്റോൾ മന്ദിരത്തിനുള്ളിൽ അതിക്രമിച്ചു കയറി എന്ന കേസാണ് വില്യംസിനു മേൽ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. മോഷണത്തിന് കേസെടുത്തിട്ടില്ല. പച്ച ടീ– ഷർട്ടും ബ്രൗൺ കോട്ടും ധരിച്ച് ഒരു ബാഗുമായി പെലോസിയുടെ ഓഫിസ് മുറി ലക്ഷ്യമിട്ട് കലാപകാരികളെ നയിച്ച് വില്യംസ് നടന്നു നീങ്ങുന്ന വിഡിയോ ലഭിച്ചതായി എഫ്ബിഐ പറഞ്ഞു. ‘മേക് അമേരിക്ക ഗ്രേറ്റ്’ എന്നെഴുകി തൊപ്പി ധരിച്ച് പ്രതിഷേധക്കാരുടെ കൂട്ടത്തെ വില്യംസ് മുന്നിലേക്ക് തള്ളിവിടുന്നതാണ് വിഡിയോയിൽ കാണുന്നതെന്നും അന്വേഷണ ഏജൻസി വ്യക്തമാക്കി. 

എന്നാൽ കോടിതിയിൽ ഈ തെളിവുകളെ കുറിച്ച് അന്വേഷണ ഏജൻസി പരാമർശിച്ചിട്ടില്ല. വില്യംസ് പ്രതിഷേധത്തിൽ പങ്കെടുക്കാനായി പോയെന്നു തന്നെയാണ് അച്ഛനും അമ്മയും സ്ഥിരീകരിക്കുന്നതെന്ന് രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. വില്യംസിനൊപ്പം ‘ഡബ്ല്യു വൺ’ ഉണ്ടായിരുന്നെന്നും ഇവർ പറയുന്നു. ട്രംപിന്റെ നയങ്ങളോട് വളരെയധികം അനുഭാവം പുലർത്തിയ ആളായിരുന്നു വില്യംസ് എന്നാണ് അവരുടെ മാതാവ് പറയുന്നത്. എഫ്ബിഐയ്ക്ക് ലഭിച്ച വിഡിയോയിൽ കണ്ടത് മകളെ തന്നെയാണെന്നും ഇവർ പറയുന്നു. കലാപത്തിനു ശേഷം വില്യംസ് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളെല്ലാം മരവിപ്പിച്ചിരുന്നു.

അതേസമയം, പ്രസന്റേഷനു മാത്രം ഉപയോഗിക്കുന്ന ലാപ്ടോപാണ് മോഷണം പോയതെന്നാണ് നാൻസി പെലോസിയുടെ സ്റ്റാഫ് അംഗം ഡ്രൂ ഹമ്മിൽ പറഞ്ഞത്. കൂടുതൽ പ്രതികരണങ്ങൾ ലഭ്യമായിട്ടില്ല. 

 English Summary: Woman Who Stole Nancy Pelosi's Laptop During Capitol Riots Arrested: Officials

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com