ഷെഫീഖിന്റെ കസ്റ്റഡി മരണം: സിബിഐ അന്വേഷണം ആകാമെന്നു സർക്കാർ
Mail This Article
തിരുവനന്തപുരം ∙ കാക്കനാട് ജയിലിൽ റിമാൻഡിൽ കഴിയവേ പ്രതി മരിച്ച കേസ് സിബിഐയ്ക്ക് വിടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ സബ്മിഷന് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
കസ്റ്റഡി മരണമാണെങ്കിൽ സിബിഐ അന്വേഷണമാകാം. ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കും. ഷെഫീഖിന്റെ ഭാര്യ ഹൃദ്രോഗിയാണെന്നും കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.
തട്ടിപ്പു കേസിൽ റിമാൻഡിലായിരുന്ന വട്ടകപ്പാറ തൈപ്പറമ്പിൽ ഷെഫീഖ് (36) കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തു വന്നിരുന്നു. പൊലീസ് പിടിച്ചുകൊണ്ടുപോയത് കാരണം പറയാതെയെന്ന് കസ്റ്റഡിയിലിരിക്കെ മരിച്ച ഷെഫീഖിന്റെ ഭാര്യ സെറീന ആരോപിച്ചു.
കാഞ്ഞിരപ്പള്ളി സ്റ്റേഷനിലാണെന്നു ഷെഫീഖ് ഫോണ്‍ ചെയ്ത് അറിയിച്ചു. അവിടെ എത്തിയപ്പോള്‍ ഉദയംപേരൂര്‍ പൊലീസ് കൊണ്ടുപോയെന്ന് പറഞ്ഞു. പിന്നെ അറിയുന്നത് മരണവിവരമെന്നും സെറീന പറഞ്ഞു. ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ കബളിപ്പിച്ച് 3000 രൂപയും സ്വർണക്കമ്മലും തട്ടിയെടുത്തെന്ന കേസിൽ കഴിഞ്ഞ പതിനൊന്നാം തീയതിയാണ് ഷെഫീഖിനെ ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തലച്ചോറിലെ രക്തസ്രാവം നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുമ്പോഴായിരുന്നു മരണം.
English Summary: Shafiq custody death govt welcomes cbi probe