‘രാജ്യസ്നേഹത്തിന് സര്‍ട്ടിഫിക്കറ്റ് നല്കുന്ന ആളുകളുടെ യഥാർഥ മുഖം വെളിപ്പെട്ടു’
Mail This Article
ന്യൂഡൽഹി∙ ബാലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടിവി അവതാരകൻ അർണബ് ഗോസ്വാമി നടത്തിയ വാട്സാപ് ചാറ്റിൽ കേന്ദ്രം മൗനം പാലിക്കുന്നതിനെതിരെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യസുരക്ഷ അടിയറവച്ചുവെന്ന് അവർ ആരോപിച്ചു. കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിലാണ് കേന്ദ്രസർക്കാരിനെതിരെ അവർ ആഞ്ഞടിച്ചത്. കർഷക സമരത്തിനെതിരെ അഹങ്കാരം നിറഞ്ഞ നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും അവർ പറഞ്ഞു.
സൈനിക നീക്കങ്ങൾ ചോർത്തുന്നത് രാജ്യദ്രോഹമാണ്. വളരെ അസ്വസ്ഥതപ്പെടുത്തുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എന്നാൽ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ സർക്കാർ ഇതുവരെ തയാറാകാത്തത് അതിശയിപ്പിക്കുന്നു. മറ്റുള്ളവർക്ക് രാജ്യസ്നേഹത്തിന്റേയും ദേശഭക്തിയുടേയും സർട്ടിഫിക്കറ്റ് നൽകുന്നവരുടെ യഥാർഥ മുഖം അനാവരണം ചെയ്യപ്പെട്ടു. വിശദമായ പഠനങ്ങളും യാതൊരു കൂടിയാലോചനയും ഇല്ലാതെ തിരക്കിട്ടാണ് കാർഷിക നിയമങ്ങൾ നടപ്പാക്കിയത്. ഭക്ഷ്യസുരക്ഷയുടെ അടിത്തറ ഇളക്കുന്നതാണ് പുതിയ കാര്‍ഷിക നിയമങ്ങൾ. താങ്ങുവിലയും പൊതുവിതരണ ശൃംഖലയും തകർക്കുന്നതാണ് നിയമങ്ങളെന്നും അവർ ആരോപിച്ചു.
ടിവി റേറ്റിങ്ങിൽ കൃത്രിമം നടത്തിയതുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് കോടതിക്ക് സമർപ്പിച്ച വാട്സാപ് ചാറ്റുകളിലാണ് അർണബ് ഗോസ്വാമിയും പാർതോ ദാസ് ഗുപ്തയും ബാലാക്കോട്ട് ആക്രമണത്തെക്കുറിച്ച് പരാമർശിച്ചത്. അതീവരഹസ്യമായി നടത്തിയ ഓപ്പറേഷൻ അർണബ് ഗോസ്വാമി േനരത്തെ അറിഞ്ഞിരുന്നുവെന്നാണ് വാട്സാപ് ചാറ്റുകൾ തെളിയിക്കുന്നത്.
Content Highlights: Those who give certificates of patriotism totally exposed: Sonia Gandhi