ADVERTISEMENT

ചെന്നൈ∙ രാജീവ് വധക്കേസ് പ്രതികളെ വിട്ടയയ്ക്കാനുള്ള മന്ത്രിസഭാ ശുപാർശയിന്മേൽ നാലു ദിവസത്തിനകം ഗവർണർ ബൻവാരിലാൽ പുരോഹിത് തീരുമാനമെടുക്കുമെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചതോടെ വിഷയം വീണ്ടും ചർച്ചയാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് മാസങ്ങൾ അകലെ നിൽക്കെ, പ്രശ്നം വീണ്ടും രാഷ്ട്രീയ വാഗ്വാദങ്ങൾക്കു കാരണമാകും. പേരറിവാളനുൾപ്പെടെ 7 പേരെ ഉടൻ വിട്ടയയ്ക്കണമെന്നു ഇന്നലെ ചേർന്ന ഡിഎംകെ ജില്ലാ സെക്രട്ടറിമാരുടെ യോഗം ആവശ്യപ്പെട്ടു. അതേസമയം, പ്രതികളുടെ മോചനം രാഷ്ട്രീയ ചർച്ചയാക്കേണ്ടതില്ലെന്നാണു കോൺഗ്രസിന്റെ തീരുമാനം. 

ഗവർണർക്കു മുൻപിലുള്ള സാധ്യതകളെക്കുറിച്ചും ചർച്ചകൾ സജീവമാണ്. പ്രതികൾക്കു ശിക്ഷയിളവ് നൽകാനും ശിക്ഷ റദ്ദാക്കാനുമുള്ള പ്രത്യേക ഭരണഘടനാ അവകാശം ഉപയോഗിച്ചു പ്രതികളെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടാണു സംസ്ഥാന മന്ത്രിസഭ പ്രമേയം പാസാക്കി ഗവർണർക്കു കൈമാറിയത്. 2018 ൽ കൈമാറിയ പ്രമേയത്തിൽ ഗവർണർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മന്ത്രിസഭാ തീരുമാനം നിരാകരിക്കാൻ ഗവർണർക്കു അധികാരമുണ്ടോയെന്നതിൽ നിയമവിദഗ്ധർ രണ്ടു തട്ടിലാണ്. 

സാധാരണ മന്ത്രിസഭാ തീരുമാനങ്ങൾ സ്വീകരിക്കുക, അല്ലെങ്കിൽ വീണ്ടും പരിഗണിക്കാനായി തിരിച്ചയയ്ക്കുക എന്നതാണു ഗവർണർക്കു മുൻപിലുള്ള വഴി. വീണ്ടും പരിഗണിക്കാനായി മടക്കിയ തീരുമാനം വീണ്ടും അയച്ചാൽ ഗവർണർ ഒപ്പുവയ്ക്കണം. എന്നാൽ, ഭരണഘടന പ്രകാരം പ്രതികളെ മോചിപ്പിക്കാനോ, ശിക്ഷായിളവ് നൽകാനോ ഉള്ള അധികാരം ഗവണർക്കാണ്. അതിനാൽ , ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ശുപാർശ അംഗീകരിക്കാനുള്ള  നിയമപരമായ ബാധ്യത ഗവർണർക്കില്ലെന്നാണു ഒരു വാദം. ഗവർണർ ശുപാർശ തള്ളിയാൽ വീണ്ടുമൊരു നിയമ യുദ്ധത്തിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

പ്രതികളെ വിട്ടയയ്ക്കാനുള്ള തീരുമാനമെടുക്കേണ്ടതു രാഷ്ട്രപതിയാണെന്നു കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ നിലപാടെടുത്തിരുന്നു. ഈ നിലപാടിൽ നിന്നു മലക്കം മറിഞ്ഞാണ്, ഗവർണർ 4 ദിവസത്തിനകം തീരുമാനമെടുക്കുമെന്നു ഇന്നലെ കോടതിയെ അറിയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി, പ്രതികളെ മോചിപ്പിച്ചു തമിഴ്‌വികാരം അനുകൂലമാക്കാൻ കേന്ദ്രം രാഷ്ട്രീയ തീരുമാനമെടുക്കുമോയെന്ന ചോദ്യവുമുണ്ട്.

English Summary : TN governor to decide on remission of sentence of Rajiv Gandhi assassination convict: Centre to SC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com