കൊച്ചിയില്‍ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ബിജെപിക്ക്; ചരിത്രത്തിൽ ആദ്യം
Mail This Article
കൊച്ചി ∙ കൊച്ചി കോർപറേഷന്റെ ചരിത്രത്തിൽ ആദ്യമായി ബിജെപിക്കു സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം. അമരാവതിയിൽ നിന്നുള്ള ബിജെപി കൗൺസിലർ പ്രിയ പ്രശാന്താണു നികുതി അപ്പീൽ സ്ഥിരം സമിതി അധ്യക്ഷ. ഒൻപതംഗ നികുതി അപ്പീൽ സ്ഥിരം സമതിയിൽ യുഡിഎഫും എൽഡിഎഫും ബിജെപിയും അധ്യക്ഷ സ്ഥാനത്തേക്കു മത്സരിച്ചു. 4 വോട്ടു നേടിയ പ്രിയ പ്രശാന്ത് വിജയിച്ചു. കൗൺസിലിൽ 5 അംഗങ്ങൾ മാത്രമാണു ബിജെപിക്കുള്ളത്.
അതേസമയം 27 കൗൺസിലർമാരുള്ള കോൺഗ്രസിന് ഒരു സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവും നേടാനായില്ല. സമീപകാലത്ത് ആദ്യമായാണു കോർപറേഷനിൽ കോൺഗ്രസിന് ഒരു സ്ഥിരം സമിതി നേതൃത്വവുമില്ലാത്തത്. മരാമത്ത് സ്ഥിരം സമിതിയിൽ യുഡിഎഫ് വിജയിച്ചെങ്കിലും ആർഎസ്പിയിലെ സുനിത ഡിക്സനാണ് അധ്യക്ഷ. അടുത്ത വർഷം മാർച്ചിൽ സുനിത ഡിക്സൺ കോൺഗ്രസിലെ വി.കെ. മിനിമോൾക്കായി അധ്യക്ഷ സ്ഥാനം ഒഴിയുമെന്നാണു ധാരണ.
മറ്റു സ്ഥിരം സമിതി അധ്യക്ഷൻമാർ: പി.ആർ. റെനീഷ് (സിപിഎം– വികസനം), ഷീബ ലാൽ (ജെഡിഎസ്– ക്ഷേമകാര്യം), ടി.കെ. അഷ്റഫ് (സ്വത– ആരോഗ്യം), ജെ. സനിൽമോൻ (സ്വത– നഗരാസൂത്രണം), വി.എ. ശ്രീജിത്ത് (സിപിഎം– വിദ്യാഭ്യാസം, കായികം).
English Summary: Kochi Corporation: BJP gets Standing committee for first time