ADVERTISEMENT

ന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ചാക്കോയെന്ന ഫിലിം റപ്രസന്റേറ്റീവിനെ സുകുമാരക്കുറുപ്പ് കാറിനുള്ളില്‍ ചുട്ടുകൊന്ന സംഭവത്തിനു 37 വയസ്സ് തികയുമ്പോള്‍ സമാനമായ സംഭവം ഗുജറാത്തില്‍നിന്നും. സൂറത്തില്‍ ശാലിനി എന്ന ഇരുപത്തിയൊന്നുകാരിയെ 63 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ക്രൂരമായി കൊലപ്പെടുത്തിയതു മറ്റാരുമല്ല, സ്വന്തം ഭര്‍ത്താവു തന്നെ.

ഗുജറാത്ത് ക്രൈംബ്രാഞ്ചാണ് കഴിഞ്ഞ ദിവസം ശാലിനിയുടെ ദുരൂഹമരണത്തിനു പിന്നിലെ കൊടുംക്രൂരത പുറത്തുകൊണ്ടുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് ശാലിനിയുടെ ഭര്‍ത്താവ് അനുജ് എന്ന മോനുവിനെ അറസ്റ്റ് ചെയ്തു. ഭാര്യ ശാലിനി പ്രഭാതനടത്തത്തിനിടെ റോഡപകടത്തില്‍ കൊല്ലപ്പെട്ടുവെന്ന കഥ മെനഞ്ഞാണ് അനുജ് 63 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കാന്‍ ശ്രമിച്ചത്.

ഇതിനായി അനുജ് തന്റെ സഹായിയായ മുഹമ്മദ് നയീമിന്റെ സഹായത്തോടെ ശാലിനിയെ കൊലപ്പെടുത്തുകയായിരുന്നു. ജനുവരി എട്ടിന് രണ്ടു പേരും ചേര്‍ന്ന് ശാലിനിയുടെ കഴുത്തു ഞെരിച്ച് ബോധരഹിതയാക്കി. തുടര്‍ന്ന് പുലര്‍ച്ചെ അഞ്ചരയ്ക്ക് ശാലിനിയെ ഒരു സര്‍വീസ് റോഡില്‍ കൊണ്ടു പോയി കിടത്തിയ ശേഷം തലയിലൂടെ ട്രക്കിന്റെ പിന്‍ടയര്‍ കയറ്റിയിറക്കുകയായിരുന്നു.

മണല്‍ കയറ്റാനെന്ന പേരില്‍ പാല്‍ മേഖലയില്‍നിന്ന് വാടകയ്‌ക്കെടുത്ത ട്രക്കാണ് ശാലിനിയെ കൊല്ലാന്‍ ഉപയോഗിച്ചത്. കൊലയ്ക്ക് ശേഷം അനുജ് ശാലിനിയുടെ അപകടമരണത്തെക്കുറിച്ചു പൊലീസില്‍ പരാതി നല്‍കി. പുന-കുംഭാരിയ റോഡില്‍ ശാലിനിയും താനും ഒരുമിച്ചു പ്രഭാതനടത്തത്തിനു പോകുമ്പോഴാണ് അപകടമുണ്ടായതെന്ന് അനുജ് പറഞ്ഞു. താന്‍ കുറച്ചു മുന്നില്‍ നടന്നിരുന്നതിനാല്‍ ഏതു വാഹനമാണ് ശാലിനിയെ ഇടിച്ചതെന്നു കാണാന്‍ കഴിഞ്ഞില്ലെന്നും അനുജ് പറഞ്ഞു.

ശാലിനി റോഡില്‍ വീണു കിടക്കുന്നതാണു കണ്ടതെന്നും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്നും അനുജ് വിശദീകരിച്ചു. ആദ്യഘട്ടത്തില്‍ അനുജിന്റെ കഥ വിശ്വസിച്ച പൊലീസ് ശാലിനിയുടേത് അപകടമരണമാണെന്ന നിഗമനത്തില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് ശാലിനിയുടെ പിതാവ് ധനിറാമിന്റെ മൊഴിയോടെ വിശദമായ അന്വേഷണം നടത്താന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു.

അനുജ് പറഞ്ഞ റോഡില്‍ പുലര്‍ച്ചെ അത്രയധികം വാഹനങ്ങള്‍ ഉണ്ടാകില്ലെന്നും അമിത വേഗത്തില്‍ പോകില്ലെന്നും ധനിറാം പൊലീസിനോടു പറഞ്ഞു. ജനുവരി എട്ടിന് വെളുപ്പിന് രണ്ടു മണി വരെ അനുജും കുടുംബാംഗങ്ങളും യോഗി ചൗക്ക് മേഖലയിലുണ്ടായിരുന്നുവെന്നും ധനിറാം പറഞ്ഞു. മറ്റൊരു സ്ഥലത്തായിരുന്ന അനുജ് പിന്നീടെങ്ങിനെയാണ് പുലര്‍ച്ചെ ഉണര്‍ന്ന് ശാലിനിക്കൊപ്പം പ്രഭാത നടത്തത്തിനു പോയതെന്നും ധനിറാം സംശയം പ്രകടിപ്പിച്ചു. 

ഇതേത്തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചിന്റെ വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ അനുജ് കുറ്റം സമ്മതിക്കുകയായിരുന്നു. ഭാര്യയെ കഴുത്തുഞെരിച്ച് ബോധരഹിതയാക്കിയ ശേഷം സര്‍വീസ് റോഡില്‍ കിടത്തി ട്രക്ക് കയറ്റുകയായിരുന്നുവെന്ന് അനുജ് പൊലീസിനോടു പറഞ്ഞു. ട്രാന്‍സ്‌പോര്‍ട്ട് ബിസിനസ് നടത്തുന്ന അനുജ് 2017ലാണ് ശാലിനിയെ വിവാഹം കഴിച്ചത്. അനുജിന്റെ പിതാവ് സെക്യൂരിറ്റി ഏജന്‍സി നടത്തുകയാണ്.

ഈ സെക്യൂരിറ്റി ഏജന്‍സിയില്‍ ജോലി ചെയ്തിരുന്നയാളാണ് കൊലയ്ക്കു സഹായിച്ച മുഹമ്മദ് നയീം. വിവാഹത്തിനുശേഷം സ്ത്രീധനത്തെ ചൊല്ലി അനുജും മാതാപിതാക്കളും ശാലിനിയെ നിരന്തരം പീഡിപ്പിച്ചിരുന്നു. ഇതേച്ചൊല്ലി അനുജും ശാലിനിയുടെ പിതാവും തമ്മില്‍ വാക്കുതര്‍ക്കവും സംഘര്‍ഷവും ഉണ്ടായിരുന്നു.

ശാലിനിയുടെ പിതാവ് ധനിറാം യാദവും ബന്ധുക്കളും ചേര്‍ന്ന് തന്നെ മര്‍ദിച്ചിരുന്നതായി അറസ്റ്റിലായ ശേഷം അനുജ് പൊലീസിനോടു പറഞ്ഞു. ധനിറാം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ താനും ശാലിനിയും തമ്മിലുള്ള ബന്ധവും വഷളായി. പിന്നീടാണ് ശാലിനിയെ വകവരുത്തി ഇന്‍ഷുറന്‍സ് തുക തട്ടാന്‍ തീരുമാനിച്ചതെന്നും അനുജ് പറഞ്ഞു.  

അനുജും പിതാവും ബന്ധുക്കളും ഗൂഢാലോചന നടത്തിയാണ് തന്റെ മകളെ കൊന്നതെന്ന് ധനിറാം പറഞ്ഞു. വിവാഹം കഴിഞ്ഞ 2017 മുതല്‍ സ്ത്രീധനത്തിന്റെ പേരില്‍ മകളെ പീഡിപ്പിച്ചിരുന്നുവെന്നും ധനിറാം കുറ്റപ്പെടുത്തി. മകളുടെ പേരില്‍ ലക്ഷങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്തശേഷം അവളെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ധനിറാം പറഞ്ഞു.

English Summary: Gujarat: Woman killed for Rs 63 lakh life insurance money

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com