ADVERTISEMENT

കടലാസുരഹിത നിയമസഭയ്ക്കും ഇലക്ട്രോണിക് വോട്ടിങ് മെഷീനും തിളങ്ങുന്ന പോസ്റ്ററുകൾക്കുമൊക്കെ വളരെ മുൻപ്, 1957ൽ ആദ്യ തിരഞ്ഞെടുപ്പിനു കാഹളം മുഴങ്ങിയ നേരം. അന്ന് ആലപ്പുഴ ഉൾപ്പെടുന്ന പ്രദേശത്തെ സിപിഐ ജില്ലാ സെക്രട്ടറിയുടെ ചുമതലയിൽ 34 വയസ്സുള്ള ചെറുപ്പക്കാരൻ. പേര്: വി.എസ്.അച്യുതാനന്ദൻ. കമ്യൂണിസ്റ്റ് പാർട്ടികൾ രണ്ടാകുന്നതിനു മുൻപ്, ആലപ്പുഴ ജില്ല രൂപീകൃതമാകുന്നതിനു മുൻപുള്ള കാലം. ആ കാലഘട്ടം ഓർത്തെടുക്കുമ്പോൾ ശാരീരിക അവശതകൾക്കിടയിലും വിഎസിന്റെ മുഖത്ത് തിളക്കം.

‘ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ളതിനാൽ തിരഞ്ഞെടുപ്പിന്റെ നേതൃത്വം എനിക്കായിരുന്നു. കേരള രൂപീകരണത്തിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ്. പാർട്ടി ഒരു തരത്തിലും പിന്നിലാകരുതെന്ന വീറോടെയായിരുന്നു ഓരോ പ്രവർത്തനവും. ഇന്നത്തെ സൗകര്യങ്ങളില്ലാതിരുന്നിട്ടും ജില്ല മുഴുവൻ സഞ്ചരിച്ചു പ്രവർത്തിച്ചു’– വിഎസ് പറയുന്നു.

Prakash Karat | VS Achuthanandan | MP Veerendran Kumar
ചിരി ലിബറലാ.... സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ‘നവലിബറൽ നയങ്ങളുടെ കാൽ നൂറ്റാണ്ട്’ സെമിനാറിൽ പ്രകാശ് കാരാട്ട്, വി.എസ്. അച്യുതാനന്ദൻ, എം.പി. വീരേന്ദ്രകുമാർ എന്നിവർ. ചിത്രം: മനോജ് ചേമഞ്ചേരി∙മനോരമ (ഫയൽ ചിത്രം)

വിഎസ് 1955ലാണ് ജില്ലാ സെക്രട്ടറിയായത്.  ആലപ്പുഴ നഗരം ഉൾപ്പെടെയുള്ള പ്രദേശം അന്നു കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായിരുന്ന വിഎസിന്റെ നേതൃത്വത്തിലാണ് ജില്ലയിൽ പാർട്ടി തന്ത്രങ്ങൾ മെനഞ്ഞത്. 1957 ഫെബ്രുവരി 28ന് ആയിരുന്നു തിരഞ്ഞെടുപ്പ്. ആകെ 126 സീറ്റുകളിൽ 11 എണ്ണം പട്ടികജാതി വിഭാഗത്തിനും ഒരെണ്ണം പട്ടികവർഗ വിഭാഗത്തിനും സംവരണം ചെയ്തിരുന്നു. പന്ത്രണ്ടിടത്ത് രണ്ടു സാമാജികരെ വീതം തിരഞ്ഞെടുക്കാവുന്ന രീതിയിലായിരുന്നു തിരഞ്ഞെടുപ്പ് സംവിധാനം.

Kodiyeri Balakrishnan | VS Achuthanandan | Pinarayi Vijayan
മുൻ മുഖ്യമന്ത്രി ഇഎംഎസിന്റെ ചരമദിനത്തോടനുബന്ധിച്ച് നിയമസഭയ്ക്കടുത്തുള്ള ഇഎംഎസ് പ്രതിമയില്‍ നടത്തിയ പുഷ്പാർച്ചനയ്ക്കു ശേഷം ഇരിപ്പിടത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ (ഫയൽ ചിത്രം)

ഫെബ്രുവരി 28, മാർച്ച് 2, 5, 7, 9, 11 ദിവസങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കമ്യൂണിസ്റ്റ് പാർട്ടി, കോൺഗ്രസ്, പിഎസ്പി, ആർഎസ്പി തുടങ്ങിയ കക്ഷികളാണു പ്രധാനമായും മത്സരിച്ചത്. ആകെ 550 പേർ നാമർദേശപത്രിക നൽകി. 114 പത്രികകൾ തള്ളി. തൊണ്ട് ചതച്ച് കുമ്മായത്തിൽ മുക്കി ചുവരെഴുതിയും കോളാമ്പിയിലൂടെ വിളിച്ചുപറഞ്ഞും വീടുകൾ കയറിയിറങ്ങിയും ചെറു കവലകളിൽ യോഗം ചേർന്നും പ്രചാരണം കൊഴുത്തു. 7,514,626 വോട്ടർമാരിൽ 5,837577 പേർ വോട്ടു ചെയ്തു. ഓരോ പാർട്ടിയുടെയും ചിഹ്നമുള്ള പെട്ടിയിലാണ് വോട്ടിടേണ്ടിയിരുന്നത്. 126 അംഗങ്ങളുള്ള അസംബ്ലിയിൽ കമ്യൂണിസ്റ്റ് പാർട്ടിക്കും പാർട്ടിയുടെ പിന്തുണയുള്ള സ്വതന്ത്രന്‍മാർക്കുമായി  65 സീറ്റ് ലഭിച്ചു. കോൺഗ്രസ് 43, പിഎസ്പി 9, ആർഎസ്പി 0, സ്വതന്ത്രർ 14.

K Karunakaran | V S Achuthanandan
കെ.കരുണാകരനും വി.എസ്.അച്യുതാനന്ദനും (ഫയൽ ചിത്രം)

വിഎസിന്റെ ചുമതലയിലുണ്ടായിരുന്ന 11 സീറ്റുകളിൽ 9 സീറ്റുകളിൽ പാർട്ടി ജയിച്ചു. പ്രധാന നേതാക്കളായ ടി.വി.തോമസ്, ഗൗരിയമ്മ തുടങ്ങിയവർ മികച്ച വിജയം നേടി. ഏറ്റവും കൂടുതൽ എംഎൽഎമാരെ ജയിപ്പിച്ചതിന് ആലപ്പുഴ ഘടകത്തിന് അന്നത്തെ അഖിലേന്ത്യാ സെക്രട്ടറി അജയഘോഷിൽനിന്നു വരെ അനുമോദനം കിട്ടി. രണ്ടു വനിതകൾ വിഎസിന്റെ നേതൃത്വത്തിൽ മത്സരിച്ചു വിജയിച്ചു. കായംകുളത്ത് ഐഷാഭായിയും ചേർത്തലയിൽ ഗൗരിയമ്മയും. 

EK Nayanar | VS Achuthanandan
ഇ.കെ.നയനാരും വി.എസ്.അച്യുതാനന്ദനും (ഫയൽ ചിത്രം)

9 വനിതകൾ മത്സരിച്ചതിൽ ആറുപേർ നിയമസഭയിലെത്തി. ഡിക്രൂസ് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ സമാജികനായി. മഞ്ചേശ്വരത്ത് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന എം. ഉമേഷ് റാവു എതിരില്ലാതെ തിരഞ്ഞെടുത്തു. ഇതുവരെ ആ ചരിത്രം തിരുത്തപ്പെട്ടിട്ടില്ല. ഒന്നാം നിയമസഭ 1957 ഏപ്രില്‍ ഒന്നിനു നിലവിൽവന്നു. 1957 ഏപ്രിൽ 5ന് ഇഎംഎസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആദ്യ സഭാ സമ്മേളനം ഏപ്രിൽ 27. 1959 ജൂലൈ 31ന്, കേന്ദ്രസർക്കാർ പിരിച്ചുവിടുന്നതുവരെ 847 ദിവസം ഇഎംഎസ് സർക്കാർ ഭരിച്ചു.

VS Achuthanandan
വി.എസ്.അച്യുതാനന്ദൻ (ഫയൽ ചിത്രം)

ആദ്യ തിരഞ്ഞെടുപ്പിന്റെ പ്രചാരണം കഴിഞ്ഞെങ്കിലും വിഎസിനു വിശ്രമമില്ലായിരുന്നു. ആലപ്പുഴ ജില്ലയുടെ രൂപീകരണത്തിനായി വലിയ ശബ്ദമുയർന്ന കാലഘട്ടമായിരുന്നു അത്. ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തിയതോടെ കോട്ടയം, കൊല്ലം ജില്ലകളുടെ ഭാഗങ്ങൾ ചേർത്ത് 1957 ഓഗസ്റ്റ് 17ന് എട്ടാമത്തെതായി ‘ആലപ്പി’ ജില്ല രൂപീകരിച്ചു. ആലപ്പിയെന്ന പേരുമാറി ആലപ്പുഴയാകാൻ 33 വർഷമെടുത്തു.

VS Achuthanandan | Chadayan Govindan
ചടയൻ ഗോവിന്ദനും വി.എസ്. അച്യുതാനന്ദനും (ഫയൽ ചിത്രം)

‘ഇന്നത്തെ ജില്ലാ കോടതി വളപ്പിലായിരുന്നു അന്ന് കലക്ടറേറ്റ്. അവിടെ തെങ്ങിൻതൈ നട്ടാണ് ജില്ലയുടെ ഉദ്ഘാടനം ഇഎംഎസ് നടത്തിയത്. തിങ്ങി നിറഞ്ഞ സദസിനു മുന്നിലായിരുന്നു ഉദ്ഘാടനം’–വിഎസ് പറയുന്നു. തെങ്ങ് ഇന്നും കോടതി വളപ്പിലുണ്ട്. കോടതി വിധിയെത്തുടർന്ന് 1958ൽ ദേവികുളം ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ റോസമ്മ പുന്നൂസിന്റെ പ്രചാരണത്തിനു ചുക്കാൻ പിടിക്കാന്‍ പാർട്ടി നിയോഗിച്ചതും വിഎസിനെയാണ്. റോസമ്മ റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ചുകയറി. തിരഞ്ഞെടുപ്പായതിനാൽ പഞ്ചാബിൽ നടന്ന പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനായില്ല. എങ്കിലും വിഎസ് കേന്ദ്ര കമ്മിറ്റിയിൽവന്നു. അന്ന് പ്രായം 35. ഇന്നു 97–ാം വയസിലും വിഎസ് കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായി തുടരുന്നു.

മടങ്ങി വരാത്ത അനുഭവങ്ങളെ സാക്ഷിനിർത്തി മാത്രമേ ഒന്നാം മന്ത്രിസഭയുടെ രൂപീകരണ കാലത്തെക്കുറിച്ച് ഓർക്കാനാകൂ. സത്യപ്രതിജ്ഞയ്ക്കു തയാറെടുക്കുമ്പോഴാണ് കയ്യിലെ വാച്ചിന്റെ പ്രവര്‍ത്തനം നിലച്ചകാര്യം ഇഎംഎസ് ഓർക്കുന്നത്. ദേശാഭിമാനി ലേഖകനായിരുന്ന പവനന്റെ വാച്ചുവാങ്ങി കെട്ടിയാണ് സമയകൃത്യത പാലിക്കുന്നതിൽ കടുംപിടുത്തക്കാരനായ ഇഎംഎസ് സത്യപ്രതിജ്ഞയ്ക്കെത്തിയത്.

Content Highlights: VS Achuthanandan, Kerala Assembly Election 2021, Kerala Assembly Election History, CPM, Communist Party of India (Marxist)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com