ADVERTISEMENT

ന്യൂഡല്‍ഹി∙ യുഎസിലെ ഹാര്‍വഡ് സര്‍വകലാശാലയില്‍ അസോഷ്യേറ്റ് പ്രഫസറായി തിരഞ്ഞെടുത്തെന്ന് വിശ്വസിപ്പിച്ച് മുതിർന്ന മാധ്യമപ്രവര്‍ത്തക നിധി റസ്ദാനെ പോലും ഓണ്‍ലൈന്‍ തട്ടിപ്പു സംഘം വഞ്ചിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകൾക്കു പിന്നാലെ സമാനമായ അനുഭവം മനോരമ ഓണ്‍ലൈനുമായി പങ്കുവച്ച് ഡല്‍ഹിയിലുള്ള മലയാളിയായ നിധി ജേക്കബ് എന്ന ഇംഗ്ലിഷ് ഭാഷാപരിശീലക.

തട്ടിപ്പുകാര്‍ പണം ആവശ്യപ്പെട്ടതിൽ അസ്വഭാവികത തോന്നിയതോടെ തലനാരിഴയ്ക്കാണു നിധി ജേക്കബ് ഇവരുടെ വലയില്‍ നിന്നു രക്ഷപ്പെട്ടത്. കോട്ടയം വാഴൂര്‍ സ്വദേശികളുടെ മകളായ നിധി ഡല്‍ഹിയിലാണ് താമസം.

തട്ടിപ്പിന്റെ വഴി

സ്വീഡനിലെ മാല്‍മോ സര്‍വകലാശാലയില്‍ അധ്യാപക തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ച നിധിയെ ഓണ്‍ലൈന്‍ അഭിമുഖത്തിനു ശേഷമാണ് നിയമനത്തിനായി തിരഞ്ഞെടുത്തത്. സ്വപ്നതുല്യമായ ജോലി ലഭിച്ച സന്തോഷം ദിവസങ്ങള്‍ക്കുള്ളില്‍ സൈബര്‍ തട്ടിപ്പുകാരുടെ വഞ്ചനയില്‍ കുടുങ്ങിയതിന്റെ ഞെട്ടലിൽ മങ്ങി. എന്നാൽ സൈബർ ഇടപെടലിലുണ്ടായ ഒരു സംശയത്തെത്തുടർന്ന് തട്ടിപ്പിൽ നിന്ന് ഒഴിവാകാനായതിന്റെ ആശ്വാസത്തിലാണ് ഇപ്പോൾ നിധി. സ്വീഡിഷ് സര്‍വകലാശാലയുടെ ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗം മേധാവിയാണെന്നു വിശ്വസിപ്പിച്ച തട്ടിപ്പുകാരന്‍ ഒടുവില്‍ പണം ആവശ്യപ്പെട്ടതോടെയാണ് നിധിക്കും ഭര്‍ത്താവിനും സംശയം തോന്നിയത്. 

fake-job-notificcation
വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ജോലി അറിയിപ്പ്

തട്ടിപ്പിനെക്കുറിച്ചു നിധിയുടെ വാക്കുകള്‍: ‘‘TEFL.com എന്ന വെബ്‌സൈറ്റിലാണ് സര്‍വകലാശാലയിലെ ജോലിയെക്കുറിച്ച് അറിയിപ്പു കണ്ടത്. ഓഗസ്റ്റ് അവസാനമാണ് ജോലിക്കായി അപേക്ഷിച്ചത്. തുടര്‍ന്ന് എച്ച്ആര്‍ മേധാവി ഇമെയിലില്‍ ബന്ധപ്പെട്ടു. നാലു മാസത്തോളം ഇതേക്കുറിച്ച് അവരുമായി ആശയവിനിമയം നടത്തി. ഒടുവില്‍ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ സര്‍വകലാശാലയുടെ ഡീന്‍ ഒപ്പിട്ട ജോലിയുടെ നിയമന ഉത്തരവ് അയച്ചു തന്നു. സ്വീഡനില്‍ എത്തുമ്പോള്‍ താമസസൗകര്യം ഒരുക്കാനായി 2000 ഡോളര്‍ അയച്ചു തരണമെന്നും എച്ച്ആര്‍ മേധാവി ആവശ്യപ്പെട്ടു. ഒരു വ്യക്തിയുടെ അക്കൗണ്ട് നമ്പരിലേക്കു പണം കൈമാറാനാണ് ആവശ്യപ്പെട്ടത്. ഇതോടെയാണ് ഇടപാടുകളില്‍ സംശയമുണ്ടായി. അക്കൗണ്ടിനെക്കുറിച്ചു ചോദിച്ചപ്പോള്‍ സര്‍വകലാശാലയുടെ അഭിഭാഷകന്റെ അക്കൗണ്ട് ആണെന്നും അവിടുത്തെ രീതി അതാണെന്നുമായിരുന്നു മറുപടി. തുടര്‍ന്ന് സര്‍വകലാശാല അധികൃതരെ നേരിട്ടു ബന്ധപ്പെടാന്‍ തീരുമാനിക്കുകയായിരുന്നു. സര്‍വകലാശാലയില്‍ അത്തരത്തില്‍ ഒരു തസ്തിക ഇല്ലെന്നും നിയമിക്കുന്ന ആരോടും പണം ആവശ്യപ്പെടാറില്ലെന്നുമായിരുന്നു അധികൃതരുടെ മറുപടി. തുടര്‍ന്നു തനിക്കു ലഭിച്ച നിയമന കരാറിന്റെ പകര്‍പ്പ് അവര്‍ക്കു അയച്ചു കൊടുക്കുകയും ചെയ്തപ്പോഴാണ് തട്ടിപ്പ് സ്ഥിരീകരിച്ചത്.’’ - നിധി വിവരിച്ചു.

അധികാരികത തോന്നുന്ന ഓൺലൈൻ അഭിമുഖം

ആധികാരികത തോന്നിപ്പിക്കുന്ന തരത്തില്‍ തന്നെയായിരുന്നു ജോലിക്കുള്ള അഭിമുഖമെന്ന് നിധി ഓര്‍മിക്കുന്നു. ‘‘ഓണ്‍ലൈനായി വിഡിയോ അഭിമുഖമാണെന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ സാങ്കേതികപ്രശ്‌നം മൂലം വിഡിയോ ഓണ്‍ ആയില്ല. തുടര്‍ന്ന് ഓഡിയോ അഭിമുഖമാണ് നടത്തിയത്. ഒരാള്‍ മാത്രമായിരുന്നു ബോര്‍ഡില്‍. വിശ്വസനീയമായ തരത്തിലായിരുന്നു അഭിമുഖം.’’ – നിധി ഓർക്കുന്നു. അപേക്ഷ കണ്ട വെബ്‌സൈറ്റില്‍നിന്ന് ജോലിക്കുള്ള അറിയിപ്പ് ഇപ്പോള്‍ നീക്കം ചെയ്തിട്ടുണ്ട്. വ്യാജഅറിയിപ്പിനെക്കുറിച്ച് ആ വെബ്‌സൈറ്റ് അധികൃതര്‍ക്കു മെയില്‍ അയച്ചിട്ടും ഇതുവരെ മറുപടി ലഭിച്ചില്ലെന്നും നിധി പറഞ്ഞു. 

malmo-fake-contract-JPG
തട്ടിപ്പുകാര്‍ നിധിക്കു നല്‍കിയ വ്യാജതൊഴില്‍ കരാര്‍

തട്ടിപ്പുകാരനുള്ള അവസാന സന്ദേശം

സംഭവം തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞതായി തട്ടിപ്പുകാരന്റെ നമ്പറിൽ വാട്‌സാപ്പ് സന്ദേശം അയച്ചുവെന്നും നിധി പറഞ്ഞു. എന്തിനാണ് ആളുകളെ വഞ്ചിച്ച് ഇങ്ങനെ പണം തട്ടുന്നതെന്നും ഈ സന്ദേശത്തിൽ ചോദിച്ചതായി നിധി അറിയിച്ചു. എന്നാല്‍ ഈ സന്ദേശത്തിനു മറുപടി ലഭിച്ചില്ല.

സംഭവത്തെക്കുറിച്ച് ഇന്ത്യയിലെ സ്വീഡിഷ് എംബസിയേയും നിധി വിവരം അറിയിച്ചു. ഇത്തരത്തില്‍ നിരവധി തട്ടിപ്പുകളെക്കുറിച്ച് അറിവു ലഭിച്ചതായാണ് എംബസി അധികൃതര്‍ പറഞ്ഞതെന്ന് നിധി പറഞ്ഞു. ജാഗ്രത പുലര്‍ത്തിയതുകൊണ്ടു മാത്രമാണ് പണം നഷ്ടമാകാതെ രക്ഷപ്പെട്ടത്. സംഭവത്തിൽ നിയമനടപടി സ്വീകരിക്കണമോ എന്നതിൽ തീരുമാനമായിട്ടില്ലെന്നും നിധി വ്യക്തമാക്കി.

English Summary:How a Delhi-based Keralite teacher survived Nidhi Razdan-like phishing bid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com