വിവാഹാഘോഷത്തിന് ഓസ്ട്രേലിയയിൽ നിന്നെത്തി; ഡൽഹിയിൽ മരിച്ചത് യുപി സ്വദേശി
Mail This Article
ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിനത്തിൽ നടന്ന കർഷകരുടെ ട്രാക്ടർ റാലിക്കിടെ മരിച്ചത് 27 കാരൻ. ഉത്തർപ്രദേശിലെ രാംപുർ സ്വദേശിയായ നവനീത് സിങ് ആണ് മരിച്ചത്. അടുത്തിടെ ഓസ്ട്രേലിയയിൽ വച്ചായിരുന്നു നവനീതിന്റെ വിവാഹം.
ഉന്നത വിദ്യാഭ്യാസത്തിനായാണ് നവനീത് ഓസ്ട്രേലിയയിലേക്ക് പോയത്. ബന്ധുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് കര്‍ഷക സമരത്തിൽ പങ്കെടുത്തതെന്നാണ് വിവരം. പൊലീസ് വെടിവെയ്പിലാണ് നവനീത് കൊല്ലപ്പെട്ടതെന്ന് കർഷകർ ആരോപിക്കുമ്പോൾ ട്രാക്ടർ മറിഞ്ഞാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു.
ട്രാക്ടര്‍ കീഴ്മേല്‍ മറിഞ്ഞു സാരമായി പരുക്കേറ്റാണ് മരണമെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ ഇക്കാര്യം വ്യക്തമായെന്നുമാണ് യുപി പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട കര്‍ഷകനെയും പ്രതി ചേര്‍ത്താണ് ചൊവ്വാഴ്ച നടന്ന സംഭവത്തിൽ ഡൽഹി പൊലീസ് കേസെടുത്തിരിക്കുന്നത്. ട്രാക്ടർ പരേഡ് സംഘർഷത്തിലേക്ക് വഴിമാറിയതിൽ അസ്വാഭാവികത ഉണ്ടെന്നാണ് ചില കർഷക സംഘടനകളുടെ ആരോപണം.
കർഷകർ തെറ്റായ റൂട്ടിലൂടെ മാർച്ച് ചെയ്തത് പൊലീസ് ഉണ്ടാക്കിയ ആശയക്കുഴപ്പം മൂലമാണ്. സംഘർഷത്തിൽ സംഘടനകൾക്ക് പങ്കില്ലെന്നും നേതാക്കൾ വ്യക്തമാക്കി. ചെങ്കോട്ടയിൽ ഉണ്ടായ സംഘർഷങ്ങൾക്ക് പിന്നിൽ ബിജെപിയാണെന്ന ആരോപണവും ചില കർഷക നേതാക്കൾ ഉയർത്തുന്നു. ബാഹ്യ ശക്തികളും സാമൂഹ്യ വിരുദ്ധരുമാണ് അക്രമം അഴിച്ചു വിട്ടതെന്ന് സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിലൂടെ വ്യക്തമാക്കി.
English Summary: Farmer who died at ITO protest had returned from Australia recently to conduct his wedding reception