ADVERTISEMENT

ചെന്നൈ ∙ സീറ്റ് ചർച്ചകളും സ്ഥാനാർഥി നിർണയവുമായി തമിഴ്നാട് രാഷ്ട്രീയം ചൂടുപിടിക്കുമ്പോൾ യുവാക്കളെ മുന്നിൽ നിർത്തിയുള്ള പോരാട്ടത്തിന് തയാറെടുക്കുകയാണ് ഡിഎംകെ. 234 അംഗ നിയമസഭയിൽ 180 സീറ്റുകളിൽ ഡിഎംകെ മത്സരിക്കുമെന്നാണ് സൂചന. ബാക്കി സീറ്റുകൾ മുന്നണിയിലെ മറ്റു പാർട്ടികൾക്കായി നൽകും. പാർട്ടി മത്സരിക്കുന്ന ആകെ സീറ്റുകളിൽ അൻപതോളം മണ്ഡലങ്ങളിൽ യുവാക്കളെ രംഗത്തിറക്കാനാണ് ആലോചന.

നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യം അധികാരം പിടിക്കുമെന്ന് അടുത്തിടെ പുറത്തുവന്ന സർവേകൾ പ്രവചിച്ചിരുന്നു. സ്ഥിരമായി മത്സരിക്കുന്നവരെ ഒഴിവാക്കി യുവാക്കളെ രംഗത്തിറക്കുന്നത് വിജയസാധ്യത വർധിപ്പിക്കുമെന്ന കണക്കുകൂട്ടലിലാണ് പാർട്ടി നേതൃത്വം.

മുന്നണിയെ ആശ്രയിക്കാതെ സ്വന്തം നിലക്ക് ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കൂടുതൽ യുവാക്കളെ മത്സര രംഗത്തിറക്കാൻ പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ആലോചിക്കുന്നത്. മികച്ച പ്രവർത്തനപരിചയവും സ്വീകാര്യതയുമുള്ള യുവാക്കളെ രംഗത്തിറക്കാനാണ് പാർട്ടി തീരുമാനം.

നിയമസഭാ തിരഞ്ഞെടുപ്പു മുന്നിൽകണ്ട്, ഏതാനും വർഷങ്ങളായി വിവിധ ചുമതലകളിൽ യുവാക്കൾക്കു കൂടുതൽ അവസരങ്ങൾ നൽകി പാർട്ടിയെ സജ്ജമാക്കാനുള്ള ശ്രമത്തിലായിരുന്നു പാർട്ടി നേതൃത്വം. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ ഈ നീക്കത്തിനു തുടക്കംകുറിച്ചിരുന്നു. ഇതിന്റെ ഭാഗമായി പാർട്ടി സജീവമല്ലാത്ത ജില്ലകളിൽ പഴയ പടക്കുതിരകൾക്കു പകരം യുവാക്കൾക്ക് ചുമതല നൽകുകയും ചെയ്തു.

നിയമസഭാ തിരഞ്ഞെടുപ്പിൽ 30 സീറ്റുകളിൽ യുവാക്കളെ മത്സരിപ്പിക്കുമെന്ന് 2019 ഓഗസ്റ്റിൽ യുവജന വിഭാഗം സെക്രട്ടറിയായി ചുമതലയേറ്റ ശേഷം നടത്തിയ ആദ്യ യോഗത്തിൽ എം.കെ.സ്റ്റാലിന്റെ മകൻ കൂടിയായ ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. പാർട്ടിയെ കുടുതൽ പ്രവർത്തന സജ്ജമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയും സ്ഥാനാർഥികളുടെ ശരാശരി പ്രായം കുറയ്ക്കുന്നതിനും കൂടുതൽ യുവാക്കളെ മത്സരരംഗത്തിറക്കുമെന്ന് അടുത്തിടെയും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കിയത് പ്രതീക്ഷയോടെയാണ് ഡിഎംകെയിലെ യുവനേതാക്കൾ കാണുന്നത്.

English Summary: Tamil Nadu assembly elections: DMK may field at least 50 youth candidates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com