ADVERTISEMENT

കൊച്ചി ∙ രാജ്യത്തു പെട്രോളിന്റെയും ഡീസലിന്റെയും വില കുറയണമെങ്കിൽ സംസ്ഥാനം കുറയ്ക്കട്ടെ എന്നാണു കേന്ദ്രമന്ത്രി വി.മുരളീധരൻ പറയുന്നത്. ഇന്ധനവില നിശ്ചയിക്കുന്നതിൽ രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണവിലയ്ക്കു വലിയ പ്രസക്തിയില്ലെന്നും മന്ത്രി പറയുന്നു. മുരളീധരന്റെ വൈറലായ ഇന്ധനവില തിയറികൾ തെറ്റോ ശരിയോ എന്ന് വസ്തുതകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കാം.

∙ ‘രാജ്യാന്തര വിപണിയിലെ വില കൂടുന്നതും കുറയുന്നതുമനുസരിച്ചല്ല നമ്മുടെ നാട്ടിലെ വില കൂടുന്നതും കുറയുന്നതും’

ഇന്ധനവില നിർണയത്തിൽ ഏറ്റവും പ്രാതിനിധ്യമുള്ള ഘടകമാണ് രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണവില. വില നിർണയത്തിൽ 40 ശതമാനം പ്രാതിനിധ്യം ക്രൂഡ് വിലയ്ക്കുണ്ട്. 2017 ലാണ് ദിവസേനയുള്ള വില നിർണയത്തിനുള്ള അധികാരം എണ്ണക്കമ്പനികൾക്കു കേന്ദ്ര സർക്കാർ നൽകുന്നത്. രണ്ടാഴ്ച മുൻപുള്ള ക്രൂഡ് വിലയാണ് ദിവസവും പരിഗണിക്കുന്നതെന്ന് അന്ന് എണ്ണക്കമ്പനികൾ പറഞ്ഞിരുന്നെങ്കിലും രാജ്യാന്തര വിപണിയിൽ വില കൂടുന്നതിനനുസരിച്ച് ഇപ്പോൾ ദിവസവും വിലയിൽ മാറ്റം പ്രകടമാകുന്നുണ്ട്. 

രാജ്യാന്തര വിപണിയിൽ വില കുറയുമ്പോൾ ആനുപാതികമായി വില കുറയുന്നില്ല. എണ്ണവില ബാരലിന് 19 ഡോളർ വരെ ഇടിഞ്ഞ അന്നോ, അതിനു രണ്ടാഴ്ചയ്ക്കു ശേഷമോ എണ്ണക്കമ്പനികൾ പെട്രോളിനോ ഡീസലിനോ ഒരു പൈസ പോലും കുറച്ചിട്ടില്ല. എണ്ണക്കമ്പനികളുടെ ഈ ഇരട്ടത്താപ്പാണ് മുരളീധരൻ ഉദ്ദേശിച്ചതെങ്കിൽ അത് പച്ച പരമാർഥം മാത്രം. അസംസ്കൃത എണ്ണവില, കേന്ദ്ര സംസ്ഥാന നികുതികൾ, എണ്ണക്കമ്പനികളുടെ മാർജിൻ, ചരക്കുനീക്കത്തിന്റെ ചെലവ്, ശുദ്ധീകരണച്ചെലവ്, ഗതാഗതച്ചെലവ്, രൂപയുടെ മൂല്യം എന്നിവയെല്ലാം വില നിർണയത്തെ ബാധിക്കും.

∙ ‘കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യ നികുതി’

പെട്രോളിനും ഡീസലിനും കേന്ദ്രവും സംസ്ഥാനവും ഈടാക്കുന്നത് തുല്യമായ നികുതിയാണെന്നാണു മുരളീധരന്റെ വാദം. എന്നാൽ അതിലും വ്യത്യാസമുണ്ട്. പെട്രോളിന്റെ അടിസ്ഥാന വില ലീറ്ററിന് 29.78 രൂപയുള്ളപ്പോൾ കേന്ദ്രം ഈടാക്കുന്നത് എക്സൈസ് നികുതിയും സെസും ചേർന്ന് 32.98 രൂപ. കേരളം ഈടാക്കുന്ന വിൽപന നികുതി 18.94 രൂപ. കൂടാതെ ഒരു രൂപ അഡീഷനൽ വിൽപന നികുതി. 0.19 പൈസ സെസ്. സംസ്ഥാനത്തിന് ആകെ ലഭിക്കുന്നത് 20.15 രൂപ. അതുപോലെ ഡീസലിൽ എക്സൈസ് ഡ്യൂട്ടിയും സെസും ചേർന്ന് കേന്ദ്രത്തിനു ലഭിക്കുന്നത് 32 രൂപയിലേറെയും സംസ്ഥാനത്തിനു ലഭിക്കുന്നത് 16 രൂപയോളവും.

Petrol Diesel

എക്സൈസ് ഡ്യൂട്ടിയുടെ 42 ശതമാനം കേന്ദ്രം സംസ്ഥാനങ്ങൾക്കു നൽകുന്നുണ്ട്. എന്നാൽ ആകെ എക്സൈസ് നികുതി ഏതാണ്ട് മൂന്നു രൂപയാണ്. ഇതിൽ കേരളത്തിനു ലഭിക്കുന്ന വിഹിതം എക്സൈസ് നികുതിയുടെ 1.943 ശതമാനമാണ്. ഇത് 0.02 പൈസ മാത്രമാണ്. എക്സൈസ് ഡ്യൂട്ടിയിൽ നിന്ന് കേന്ദ്രത്തിന് ഏതാണ്ട് ഒന്നേമുക്കാൽ രൂപയോളം ലഭിക്കും. അതേസമയം അഡീഷണൽ എക്സൈസ് ഡ്യൂട്ടി 12 രൂപയ്ക്കു മുകളിലാണ്. ഇത് സംസ്ഥാനങ്ങൾക്കു നൽകേണ്ടതില്ല. കഴിഞ്ഞ തവണകളിൽ കേന്ദ്രം നികുതി വർധിപ്പിച്ചപ്പോൾ അഡീഷണൽ എക്സൈസ് നികുതിയാണു കൂട്ടിയത്. അഡീഷണൽ എക്സൈസ് ഡ്യൂട്ടി, എക്സൈസ് ഡ്യൂട്ടിയിൽ നിന്നുള്ള 58 ശതമാനം വിഹിതം, റോഡ് സെസ് എന്നിവ ചേരുന്നതാണ് കേന്ദ്രത്തിന്റെ വരുമാനം. റോഡ് സെസ് 18 രൂപയ്ക്കു മുകളിലാണ്. 

∙ ‘വില കുറയണമെങ്കിൽ സംസ്ഥാനം നികുതി കുറയ്ക്കട്ടെ’

സംസ്ഥാനം നികുതി കുറച്ചാലും കേന്ദ്രം കുറച്ചാലും വില കുറയും. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞപ്പോൾ രണ്ടു തവണ എക്സൈസ് നികുതി കൂട്ടിയ കേന്ദ്ര സർക്കാരിന്, അസംസ്കൃത എണ്ണ വില ഉയരുന്ന സാഹചര്യത്തിൽ എക്സൈസ് ഡ്യൂട്ടി കുറയ്ക്കാം. നിർമാണ പ്രവർത്തനങ്ങൾക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും വേണ്ടിത്തന്നെയാണ് ഇന്ധന നികുതിയിൽനിന്നുള്ള വരുമാനം ഉപയോഗിക്കുന്നത്.

petrol-vs-diesel

കേരളത്തിൽ കിഫ്ബി വഴിയുള്ള വികസന പ്രവർത്തനങ്ങൾക്കും പണം കണ്ടെത്താനുള്ള വഴി ഇന്ധനത്തിൽനിന്നുള്ള നികുതി തന്നെ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കൂടുതൽ പണം ആവശ്യമായി വരുന്നതുകൊണ്ടാണ് നികുതി കുറയ്ക്കാത്തതെന്നാണ് കേന്ദ്ര സർക്കാർ വാദം. നികുതി കുറയ്ക്കില്ലെന്നു ധനമന്ത്രി തോമസ് ഐസക്കും വ്യക്തമാക്കി. കഴിഞ്ഞ ജൂലൈയിൽ ഡൽഹി സർക്കാർ ഡീസലിന്റെ മൂല്യവർധിത നികുതി പകുതിയോളം കുറച്ചിരുന്നു.

∙ ‘നികുതി 50 ശതമാനത്തിനു മുകളിൽ’

50 ശതമാനത്തിനു മുകളിലല്ല, 100 ശതമാനത്തിനു മുകളിലാണ് ഇന്ധനത്തിൻമേലുള്ള രാജ്യത്തെ നികുതി. അതായത് അടിസ്ഥാന വിലയുടെ ഇരട്ടിയിലേറെ നികുതി.

English Summary: What is the fact behind V Muraleedharan statement about Kerala government can reduce petrol, diesel price by reducing tax

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com