പാണ്ടിക്കാട്ടെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്: ഗൂഢാലോചനയിലും അന്വേഷണം
Mail This Article
മലപ്പുറം∙ പാണ്ടിക്കാട് ഒറോമ്പുറത്ത് മുസ്‌ലിം ലീഗ് അനുഭാവിയെ കുത്തിക്കൊന്ന കേസിൽ അറസ്റ്റിലായ 4 പേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊലപാതകത്തിന് മുന്‍പ് നടന്ന ഗൂഢാലോചനയും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ഒറോമ്പൊറത്ത് കിഴക്കുമ്പറമ്പില്‍ മൊയ്തീന്‍ ബാപ്പു, മകന്‍ നിസാം, മൊയ്തീന്‍ ബാപ്പുവിന്റെ സഹോദരന്‍ മജീദ് ബാഷ എന്ന അബ്ദുല്‍ മജീദ്, നിസാമിന്റെ സുഹൃത്ത് അയലക്കര യാസര്‍ എന്ന കുഞ്ഞാണി എന്നിവരാണ് അറസ്റ്റിലായത്. ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ (26) ആണ് മരിച്ചത്.
ഇവരില്‍ നിസാം സിപിഎം പ്രവര്‍ത്തകനും അബ്ദുല്‍ മജീദ് മുന്‍ പിഡിപി പ്രവര്‍ത്തകനുമാണ്. പ്രതികളെ മേലാറ്റൂര്‍ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്ത ശേഷം പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പു കാലത്ത് നടന്ന ആഹ്ലാദപ്രകടനവുമായി ബന്ധപ്പെട്ട തർക്കമാണ് 2 കുടുംബങ്ങൾ തമ്മിലുള്ള സംഘർഷമായി മാറിയതെന്ന് ജില്ല പൊലീസ് മേധാവി യു. അബ്ദുല്‍ കരീം വ്യക്തമാക്കിയിരുന്നു.
കൊലപാതകത്തിനു മുന്‍പുണ്ടായ സംഘര്‍ഷം ആസൂത്രിതമാണന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമാകുന്നത്. ബന്ധുക്കളായ മൂന്നുപേര്‍ സംഭവസ്ഥലത്ത് എത്തും മുന്‍പെ നാലാംപ്രതിയായ നിസാമിന്റെ സുഹൃത്ത് യാസര്‍ എത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തര്‍ക്കം മുതല്‍ കുടുംബങ്ങള്‍ തമ്മിലുണ്ടായ പ്രശ്നങ്ങള്‍ വരേയുളള മുഴുവന്‍ വിവരങ്ങളും പൊലീസ് വിശദമായി ശേഖരിക്കുന്നുണ്ട്.
English Summary: Family feud: probe over murder of IUML worker