ADVERTISEMENT

ബെയ്ജിങ്∙ തയ്‌വാനുമായുള്ള ബന്ധം ശക്തമായി തുടരുമെന്നു പുതുതായി ചുമതലയേറ്റ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനത്തിനു പിന്നാലെ തയ്‌വാനെതിരെ ശക്തമായ മുന്നറിയിപ്പുമായി ചൈന രംഗത്ത്.  സ്വാതന്ത്ര്യത്തിനായുള്ള ഏതു ശ്രമവും യുദ്ധത്തിനുള്ള ആഹ്വാനമാണെന്നു ബൈയ്ജിങ് തയ്‌വാന് നൽകിയ മുന്നറിയിപ്പിൽ പറയുന്നു. 

സ്വാതന്ത്ര്യത്തിനുള്ള തയ്‌വാന്റെ ശ്രമങ്ങൾക്കു എല്ലാ പിന്തുണയും നൽകുമെന്ന ബൈഡന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് തയ്‌വാനെതിരെ ചൈന സ്വരം കടുപ്പിച്ചത്. ഇനിയും ശ്രമം തുടർന്നാൽ യുദ്ധമാകും മറുപടിയെന്നും ബെയ്ജിങ് പ്രതികരിച്ചു. എന്നാൽ ചൈനീസ് നീക്കത്തെ നിർഭാഗ്യകരമെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ചത്. യുദ്ധത്തിലേക്കു വഴി തുറക്കുന്ന യാതൊരു തരത്തിലുള്ള പ്രകോപനവും നല്ലതല്ലെന്നും ബൈഡൻ പ്രതികരിച്ചു. 

ദ്വീപിനു സമീപം സൈനിക നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ ചൈനീസ് യുദ്ധവിമാനങ്ങൾ പറന്നിരുന്നു. സ്വതന്ത്ര രാജ്യം എന്ന ചിന്ത ഒരു തരത്തിലും അംഗീകരിക്കില്ലെന്നും ത‌യ്‌വാൻ വൻ വിലയൊടുക്കേണ്ടി വരുമെന്നും ചൈനീസ് വക്താവ് പ്രതികരിച്ചു. 

തയ്‌വാന്‍ തങ്ങളുടെ അവിഭാജ്യഘടകമാണെന്നാണ് ചൈനയുടെ അവകാശവാദം. ആവശ്യമെങ്കില്‍ തയ്‌വാന്‍ പിടിച്ചെടുക്കാന്‍ സൈനിക നടപടി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഷീ ചിന്‍ പിങ് നിഷേധിച്ചിട്ടുമില്ല. അതേസമയം, ഡൊണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിനുശേഷം ചൈനയുടെ എതിര്‍പ്പ് അവഗണിച്ച് തയ്‌വാനുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. സൈനികശക്തി മെച്ചപ്പെടുത്തി ചൈനയെ നേരിടാനാണ് അമേരിക്ക തയ്‌വാനു നല്‍കിയിരുന്ന ഉപദേശം. ജോ ബൈഡനും തയ്‌വാനെ അനുകൂലിച്ച് രംഗത്തെത്തിയതോടെയാണ് ചൈന നിലപാട് കടുപ്പിച്ചത്.

1200-tsai--lng-wen-taiwan
തയ്‍വാൻ പ്രസിഡന്റ് സായ് ഇങ് വെന്‍ (Photo by Sam Yeh / AFP)

യുഎസും തയ്‌വാനും കൈകോര്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ചൈനയുടെ നിലപാട്. ദ്വീപില്‍ അമേരിക്കയുടെ സാന്നിധ്യം വര്‍ധിക്കുന്നതും അവരെ അസ്വസ്ഥരാക്കുന്നുണ്ട്. അമേരിക്കയാണ് എല്ലാ ഘട്ടത്തിലും തയ്‌വാനെ ഏറ്റവുമധികം പിന്തുണയ്ക്കുന്നത്. സൈനിക ശക്തി ആധുനികവല്‍ക്കരിക്കാനുളള സഹായമാണ് അവർ ലഭ്യമാക്കുന്നത്.

1949ലെ ആഭ്യന്തര യുദ്ധത്തിനു ശേഷം തയ്‌വാന്‍ സ്വതന്ത്ര രാജ്യമാണെങ്കിലും ചൈന അംഗീകരിക്കുന്നില്ല. ചൈനീസ് തായ്‌പേയ് എന്നാണ് അവര്‍ തയ്‌വാനെ വിശേഷിപ്പിക്കുന്നത്. 2016ല്‍ തയ്‍വാൻ പ്രസിഡന്റായി സായ് ഇങ് വെന്‍ അധികാരമേറ്റതു മുതല്‍, ചൈനയുടെ ഭാഗമാണെന്ന് അംഗീകരിക്കാന്‍ തയ്‌വാന്‍ തയാറായിട്ടില്ല. കടുത്ത സമ്മര്‍ദമാണ് ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. തയ്‌വാന്‍ കടലിടുക്കില്‍ വ്യോമസേനയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള തീരുമാനവും ചൈനയെ ചൊടിപ്പിച്ചിരുന്നു.

English Summary: China toughens language, warns Taiwan that independence 'means war'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com