ADVERTISEMENT

കൊച്ചി ∙ സൈബർ ഹണിട്രാപ് സംഘങ്ങളുടെ തട്ടിപ്പു വാർത്ത പുറത്തു വന്നതോടെ സമാന അനുഭവത്തിൽ കുടുങ്ങിയവരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരും കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്ത്. ഫെയ്സ്ബുക്കിലെ അപരിചിതയുടെ കെണിയിൽനിന്നു രക്ഷപ്പെട്ടത് കൊച്ചിയിൽത്തന്നെയുള്ള യുവ മാധ്യമപ്രവർത്തകനാണെങ്കിൽ, ദീർഘകാലമായി സമൂഹമാധ്യമം വഴി പരിചയമുള്ള ഒരു യുവതിയുടെ സൈബർ ട്രാപ്പിൽ കുടുങ്ങി ഒരു ലക്ഷം രൂപയിലേറെ നഷ്ടമായ കഥയാണ് കോട്ടയം ജില്ലക്കാരനായ ഐടി വിദഗ്ധനു പറയാനുള്ളത്.

സമൂഹമാധ്യമത്തിൽ അപരിചിതയുടെ ‘ഹായ്’ മെസേജിൽത്തന്നെ മാധ്യമപ്രവർത്തകന് അപകടം മണത്തിരുന്നു. അതുകൊണ്ടാണ് അന്നു ലൈവ് ചാറ്റ് വിഡിയോയിലാക്കാൻ സാധിച്ചതെന്ന് അദ്ദേഹം പറയുന്നു. സൗഹൃദ ചാറ്റിനു ശേഷം വാട്സാപ് നമ്പർ ആവശ്യപ്പെട്ടു. ഔദ്യോഗിക നമ്പർ തന്നെ കൊടുത്തു. എന്തെങ്കിലും കുരുക്കുണ്ടായാൽത്തന്നെ കമ്പനി നമ്പരായതിനാൽ ജോലിയുടെ ഭാഗമായാണ് ചാറ്റ് എന്ന രീതിയിൽ കണക്കാക്കാനാകും. 

വാട്സാപ്പിൽ അധികം ചാറ്റു ചെയ്യേണ്ടി വന്നില്ല, അതിനു മുമ്പ് വിഡിയോ കോളിൽ വരാനായി നിർദേശം. ആദ്യം തയാറായില്ലെങ്കിലും വിഡിയോ ചാറ്റിൽ വരാമെന്നു പറഞ്ഞ മാധ്യമപ്രവർത്തകൻ മാസ്കും തൊപ്പിയും വച്ച് വിഡിയോ ചാറ്റിലെത്തിയതോടെ അത് അപ്പോൾത്തന്നെ കട്ടായി. പഠിച്ച കള്ളനാണ് ഇങ്ങേത്തലയ്ക്കലെന്നു വ്യക്തമായതുകൊണ്ടാകും പിന്നെ ചാറ്റുമില്ല, വിളിയുമില്ല. 

അടുത്ത കൂട്ടുകാരിയുടെ തട്ടിപ്പ്

സൈബർ തട്ടിപ്പ് അന്യ സംസ്ഥാനക്കാരുടെ മാത്രം കുത്തകയാണെന്നു പറയരുത്. മലയാളികളും ഒട്ടും മോശമല്ലെന്നു തെളിയിക്കുന്നതാണ്  കോട്ടയം സ്വദേശിയും കുടുംബസ്ഥനുമായ യുവാവിന്റെ കഥ. സമൂഹമാധ്യമത്തിലൂടെ കുറേക്കാലമായി പരിചയമുള്ള ഒരു പെൺകുട്ടി, നേരിട്ടു കണ്ടിട്ടില്ലെങ്കിലും സ്ഥിരമായി ചാറ്റു ചെയ്യുന്നതിനാൽ നല്ല മുഖപരിചയവുമുണ്ട്. ഇടയ്ക്ക് സംഭാഷണം മലയാളത്തിലുമാകും. ഇതിനിടെ അടുപ്പം കാണിച്ചപ്പോൾ അവഗണിച്ചില്ലെന്നു മാത്രമല്ല, കുറച്ച് അങ്ങോട്ട് അടുക്കുകയും ചെയ്തെന്നു പറയാം. 

ചാറ്റിങ് സാവധാനം വിളികളിലേക്കു മാറിയപ്പോഴും സംശയിക്കാൻ സാഹചര്യമുണ്ടായില്ല. അങ്ങേത്തലയ്ക്കൽ ഒരു പെൺകുട്ടിയല്ലെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ഭാര്യയും മക്കളും അടുത്തുള്ളപ്പോൾ വിളിക്കരുതെന്ന് നിർദേശിച്ചിരുന്നെങ്കിലും അസമയത്തും വിളികളെത്തി. ഭാര്യയ്ക്ക് സംശയത്തിന് ഇടകൊടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ഇതിനിടെ സംഭാഷണം ലൈംഗികതയിലേക്കു വഴിതിരിച്ചു വിട്ട് വിഡിയോ ചാറ്റിൽ വരാൻ പറഞ്ഞതും ഫോൺ സെക്സിനു നിർബന്ധിച്ചതും അവൾ തന്നെ. പലപ്രാവശ്യമായപ്പോൾ അവൾ പണം ചോദിച്ചു തുടങ്ങി. ആദ്യം അവഗണിക്കാൻ ശ്രമിച്ചെങ്കിലും ഗത്യന്തരമില്ലാതെ നൽകേണ്ടി വന്നു. 

അയ്യായിരവും പതിനായിരവും കടന്ന് അമ്പതിനായിരവും ലക്ഷവുമെത്തി ആവശ്യം. ബന്ധം ഭാര്യയോടു വെളിപ്പെടുത്താതിരിക്കാൻ പണം തരണമെന്നാണ് ആവശ്യം. കുടുംബം തകരാതിരിക്കാൻ ഒരു ലക്ഷം രൂപ വരെ നൽകിക്കഴിഞ്ഞാണ് സംഭവത്തെക്കുറിച്ച് ഒരു സുഹൃത്തിനോടു വെളിപ്പെടുത്തിയത്. ഇനി പണം നൽകരുതെന്ന് സുഹൃത്ത് കർശന നിർദേശം നൽകി. പെൺകുട്ടി വീണ്ടും വിളിക്കുമ്പോൾ പറയേണ്ടതെല്ലാം പഠിപ്പിച്ചു. 

അദ്ദേഹത്തിന്റെ നിർബന്ധത്തിനു വഴങ്ങി നമ്പറിന്റെ വിലാസമെടുത്തപ്പോൾ അതൊരു പുരുഷന്റേത്. പൊലീസിൽ പരാതി നൽകാമെന്നു പറഞ്ഞപ്പോൾ അതു വേണ്ടെന്ന് നിർബന്ധം. ചാറ്റിന്റെ പേരിൽ അയച്ചു കിട്ടിയ വിഡിയോയിലെ സ്ക്രീൻഷോട്ടുകൾ പരിശോധിച്ചപ്പോൾ സെക്സ് ചാറ്റ് നടത്തിയത് പെണ്ണല്ലെന്നും ഒരു പുരുഷൻ ഏതോ ആപ് വഴി ശബ്ദം മാറ്റിയതാകാനാണു സാധ്യതയെന്നും തിരിച്ചറിഞ്ഞു. മറ്റൊരു സ്ക്രീനിൽ വിഡിയോ പ്ലേ ചെയ്ത് ഫോണിലൂടെ യുവാവിനെ കാണിക്കുകയായിരുന്നത്രേ. 

അടുത്ത വിളി വന്നപ്പോൾ, നിന്റെ മുഴുവൻ വിവരങ്ങളും കിട്ടിയിട്ടുണ്ടെന്നും ഇനി ഭീഷണിപ്പെടുത്തിയാൽ നഷ്ടം നോക്കാതെ പൊലീസിൽ പരാതി നൽകുമെന്നും പറഞ്ഞു. ഇതോടെ മറുതലയ്ക്കലെ ശബ്ദം നിലച്ചു. ആ ഫോൺ നമ്പർ പിന്നെ ഓൺ ആയിട്ടേ ഇല്ലെന്നു യുവാവിന്റെ സുഹൃത്ത് പറയുന്നു. 

ഇത്തരം തട്ടിപ്പുകളെപ്പറ്റി നിരവധി പരാതികളാണ് പൊലീസിനു പ്രതിദിനം ലഭിക്കുന്നത്. ഇതിന്റെയെല്ലാം പിന്നാലെ പോയാലും എത്തുക ജീവിതത്തിൽ ഒരിക്കലും ഇന്റർനെറ്റ് ഉപയോഗിച്ചിട്ടില്ലാത്ത ഏതെങ്കിലും ഇതര സംസ്ഥാനക്കാരിലേക്കായിരിക്കും. അതുകൊണ്ടുതന്നെ പരാതിക്കാരനെ കാര്യങ്ങൾ ബോധ്യപ്പെടുത്തി ധൈര്യം നൽകി തിരിച്ചയയ്ക്കുന്നതാണ് പൊലീസ് പതിവ്. ഒരുദിവസം കൊണ്ടല്ല ആരും ഈ തട്ടിപ്പുകാരുടെ വലയിലാകുന്നത്. പരിചയപ്പെട്ട് കൂട്ടുകൂടി സമയമെടുത്താണ് അവർ പണം തട്ടിയെടുക്കുന്നത്. പെട്ടെന്നു വിളിച്ചു, പറ്റിച്ചു എന്നു പരാതി പറയുന്നതിൽ കഴമ്പില്ലെന്നും ജാഗ്രത പുലർത്തുകയാണു വേണ്ടതെന്നും പൊലീസ് വിശദീകരിക്കുന്നു. 

English Summary: Hi-Tech Crime Enquiry Cell issues warning against Facebook honeytrap

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com