ADVERTISEMENT

ന്യൂഡല്‍ഹി∙ റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ പഞ്ചാബി നടന്‍ ദീപ് സിദ്ദുവിനെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് ഡല്‍ഹി പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. സംഭവദിവസം മുതല്‍ സിദ്ദുവിനു വേണ്ടിയുള്ള തിരച്ചിലിലാണു ഡല്‍ഹി പൊലീസ്.

സിദ്ദുവിനെയും മറ്റു മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും ജഗ്ബീര്‍ സിങ്, ഭൂട്ടാ സിങ്, സുഖ്‌ദേവ് സിങ്, ഇഖ്ബാല്‍ സിങ് എന്നിവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 50,000 രൂപയുമാണ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്.  

കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ റാലിയാണ് അക്രമാസക്തമായത്. ചെങ്കോട്ടയില്‍ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാര്‍ വന്‍നാശനഷ്ടം വരുത്തുകയും സിഖ് പതാക ഉയര്‍ത്തുകയും ചെയ്തിരുന്നു. ദീപ് സിദ്ദുവിന്റെ നേതൃത്വത്തില്‍ സമരം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു അക്രമമെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്. 

അക്രമവുമായി ബന്ധപ്പെട്ട് 12 പേരുടെ ചിത്രങ്ങളാണ് ഡല്‍ഹി ക്രൈംബ്രാഞ്ച് പുറത്തുവിട്ടത്. വിവിധ വിഡിയോകള്‍ പരിശോധിച്ചതിനു ശേഷവും ഫൊറന്‍സിക് സംഘത്തിന്റെ സഹായത്തോടെയുമാണ് അക്രമികളെ തിരിച്ചറിഞ്ഞത്. ചെങ്കോട്ടയില്‍ അതിക്രമിച്ചു കയറി പൊലീസിനെ ആക്രമിച്ചത് ഇവരാണെന്നാണ് നിഗമനം. അക്രമത്തില്‍ 44 കേസുകളാണ് ഡല്‍ഹി പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 122 പേരെ അറസ്റ്റ് ചെയ്തു. വിവിധ കര്‍ഷകസംഘടനാ നേതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഐടിഒ മേഖലയില്‍ കര്‍ഷകന്‍ മരിച്ചതിനെക്കുറിച്ചു തെറ്റായ വിവരം പ്രചരിപ്പിച്ചതിനു കോണ്‍ഗ്രസ് എംപി ശശി തരൂരിനും വിവിധ മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ കേസെടുത്തിരുന്നു.

English Summary: R-Day Violence: ₹ 1 Lakh Reward Announced For Leads On Actor Deep Sidhu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com