ADVERTISEMENT

ന്യൂഡൽഹി∙ ഖലിസ്ഥാനി ഗ്രൂപ്പായ സിഖ്സ് ഫോർ ജസ്റ്റിസ്, അവരുടെ വിഘടനവാദ പ്രചാരണം റഫറണ്ടം 2020 എന്നിവയെക്കുറിച്ച് അന്വേഷിക്കാൻ യുഎസിന്റെ സഹായം തേടി ഇന്ത്യ. യുഎസ് നീതിന്യായ വകുപ്പിന് അപേക്ഷ അയച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ കർഷകരുടെ പ്രതിഷേധത്തിന് ഖലിസ്ഥാൻ ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നു. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെയുണ്ടായ അക്രമത്തിന് പിന്നിൽ വിദേശ ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഡൽഹി പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു.

കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് യുഎസ് നടത്തിയ പരാമർശത്തെക്കുറിച്ചും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. അത്തരം അഭിപ്രായങ്ങൾ ‘കാണേണ്ടത് പ്രധാനമാണെന്ന്’ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയും യുഎസും ഊർജ്ജസ്വലമായ ജനാധിപത്യ രാജ്യങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ, കാർഷിക പരിഷ്കരണത്തിൽ ഇന്ത്യ സ്വീകരിച്ച നടപടികൾ യുഎസ് അംഗീകരിച്ചിട്ടുണ്ടെന്നും പറഞ്ഞു.

ജനുവരി ആറിന് ക്യാപ്പിറ്റൽ ഹില്ലിൽ നടന്ന സംഭവങ്ങൾ പോലെ തന്നെ, ജനുവരി 26 ന് ചെങ്കോട്ടയിൽ നടന്ന അക്രമങ്ങളും നശീകരണ സംഭവങ്ങളും ഇന്ത്യയിൽ സമാനമായ വികാരങ്ങളും പ്രതികരണങ്ങളും ഉളവാക്കിയിട്ടുണ്ട്. അതത് പ്രാദേശിക നിയമങ്ങൾക്കനുസൃതമായി അത് പരിഹരിക്കപ്പെടുന്നു. രാജ്യ തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചത് കൂടുതൽ അക്രമങ്ങൾ തടയാനെന്നും  സർക്കാർ വ്യക്തമാക്കി. പൊതുവേ, ഇന്ത്യയുടെ വിപണികളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സ്വകാര്യമേഖലയിലെ നിക്ഷേപം കൂടുതൽ ആകർഷിക്കുന്നതിനുമുള്ള നടപടികളെ യുഎസ് സ്വാഗതം ചെയ്യുന്നുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേർത്തു.

‘സമാധാനപരമായ പ്രതിഷേധം, അഭിവൃദ്ധി പ്രാപിക്കുന്ന ഏതൊരു ജനാധിപത്യത്തിന്റെയും മുഖമുദ്രയാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഇന്ത്യൻ സുപ്രീം കോടതിയും ഇത് പ്രസ്താവിച്ചിട്ടുണ്ടെന്ന കാര്യം ശ്രദ്ധിക്കുക. ഇരുകൂട്ടരും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ സംഭാഷണത്തിലൂടെ പരിഹരിക്കുക’ – ഇതായിരുന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പ്രസ്താവന. കർഷക സമരത്തെ പിന്തുണച്ച് ചില യുഎസ് എംപിമാരും രാഷ്ട്രീയ നേതാക്കളും വിമർശനം ഉന്നയിച്ചതിനു പിന്നാലെയായിരുന്നു സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പ്രതികരണം.

പോപ്പ് ഗായിക റിയാന കർഷകരുടെ പ്രതിഷേധത്തെ പിന്തുണച്ച് ട്വീറ്റു ചെയ്യുകയും മറ്റു സെലിബ്രിറ്റികളും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതിനു തൊട്ടുപിന്നാലെയാണ് സർക്കാരിന്റെ പരാമർശം. ഇതേക്കുറിച്ചുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രതികരണത്തിൽ, ‘നിക്ഷിപ്ത താൽപര്യങ്ങളെ’ കുറ്റപ്പെടുത്തുകയും അത്തരം കാര്യങ്ങളിൽ അഭിപ്രായം പറയാൻ തിരക്കുകൂട്ടുന്നതിനുമുമ്പ്, വസ്തുതകൾ കണ്ടെത്തണമെന്ന് അഭ്യർഥിക്കുകയും, നിലവിലുള്ള പ്രശ്നങ്ങളെക്കുറിച്ച് ശരിയായ ധാരണയുണ്ടാക്കുകയും വേണമെന്ന് നിർദേശിക്കുകയും ചെയ്തു.

English Summary: After US Remarks On Farmers' Protest, India Cites Capitol Hill Violence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com